ആലപ്പുഴ: ലോകപ്രശസ്തമായ നെഹ്‌റുട്രോഫി ജലോത്സവ നടത്തിപ്പ് കുത്തഴിഞ്ഞ നിലയില്‍. കഴിഞ്ഞ വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ഇതുവരെ പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി മൂലം വള്ളങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കുമുള്ള പ്രതിഫലം കുറയ്‌ക്കാനും നീക്കമുണ്ട്.
ഒരുവിഭാഗം രാഷ്ര്ടീയക്കാരും ഉദ്യോഗസ്ഥമേധാവികളും ജനപ്രതിനിധികളും കുത്തകയാക്കിയ നെഹ്‌റുട്രോഫി ജലമേള നഷ്ടക്കയത്തിലായതിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത് തുഴച്ചില്‍ക്കാരും വള്ളംകളി ക്ലബ്ബുകാരുമാണ്. ഇത്തവണ വള്ളംകളി നടക്കാന്‍ ഒരുമാസം മാത്രം അവശേഷിക്കെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പോലും പൂര്‍ണമാക്കാന്‍ കഴിയാത്തതു തന്നെ അലംഭാവം വ്യക്തമാക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
രാജ്യത്തിന് അകത്തും പുറത്തും വന്‍തോതില്‍ ടിക്കറ്റുകള്‍ വില്‍പന നടത്തിയും വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ വഴിയും കോടികളാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മറ്റി ഓരോ വര്‍ഷവും പിരിച്ചെടുക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഒാേരാ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മറ്റികള്‍ പലതും യഥാസമയം കണക്കുകള്‍ നല്‍കാറില്ല. പക്ഷേ വിരോധാഭാസം കണക്കുകള്‍ നല്‍കിയില്ലെങ്കിലും ഇതേ ആളുകള്‍ തന്നെ വരും വര്‍ഷവും കമ്മറ്റികളില്‍ തുടരുകയും ചെയ്യുന്നുവെന്നതാണ്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും നടത്തിപ്പുകാര്‍ക്ക് യാതൊരു മാറ്റവുമില്ല.
1955ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്. ഇതിന്‍ പ്രകാരം ഓരോ വര്‍ഷവും ഓഡിറ്റ് ചെയ്ത് കണക്കുകള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കണം. ഇവിടെ പലപ്പോഴും തട്ടിക്കൂട്ട് കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം പ്രധാന സ്‌പോണ്‍സര്‍ ഇല്ലാതിരുന്നതും മുന്‍ വര്‍ഷങ്ങളിലെ ധാരാളിത്തവുമാണ് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയെ പ്രതിസന്ധിയിലെത്തിച്ചത്. അതിനാല്‍ ബാങ്കിലെ നീക്കിയിരിപ്പ് പോലും ചെലവഴിക്കേണ്ടിവന്നു.
സ്‌പോണ്‍സര്‍മാര്‍ക്ക് പലപ്പോഴും മാന്യമായി വള്ളംകളി കാണാന്‍ പോലും അവസരം ലഭിക്കാറില്ല. ഇത്തരം ദുരനുഭവങ്ങളാണ് സ്‌പോണ്‍സര്‍മാര്‍ പിന്നോട്ടു പോകാന്‍ കാരണം. ഈ സാഹചര്യത്തില്‍ ഇത്തവണ ടിക്കറ്റ് നിരക്ക് 50 ശതമാനം വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ട്. കൂടാതെ ചെലവ് കുറയ്‌ക്കലിന്റെ ഭാഗമായി വള്ളങ്ങള്‍ക്കുള്ള ബോണസ് തുക കുറയ്‌ക്കാനും നീക്കമുണ്ട്. വള്ളംകളിയുടെ അടിസ്ഥാനമായ ബോട്ട് ക്ലബ്ബുകളെയും തുഴച്ചില്‍ക്കാരെയും ദ്രോഹിക്കാതെ സാംസ്‌കാരിക, കലാ പരിപാടികളുടെ ചെലവ് കുറയ്‌ക്കുകയാണ് വേണ്ടതെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.
രാഷ്ര്ടീയ സ്വാധീനവും മറ്റും ഉപയോഗിച്ച് കമ്മറ്റികളില്‍ സ്ഥിരമായി കടന്നുകൂടിയവരെ ഒഴിവാക്കി തുഴച്ചില്‍ക്കാരുടെയും ബോട്ട് ക്ലബുകളുടെയും വള്ളം ഉടമകളുടെയും പ്രതിനിധികളെ കൂടുതലായി ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യമുയരുന്നു.
















