കാബൂള്‍: അഫ്ഗാനിസ്ഥാന് പാര്‍ലമെന്റ് അന്താരാഷ്ട്ര ഇസ്ലാമിക ഭീകര സംഘടനയായ താലിബാന് ആക്രമിച്ചു. പുതിയ പ്രതിരോധമന്ത്രിയെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണം നടത്താനെത്തിയ ഏഴു ഭീകരരെ സൈന്യം വെടിവച്ചുകൊന്നു.
പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരെന്ന് സര്‍ക്കാരും ഭാരതീയര്‍ സുരക്ഷിതരെന്ന് ഭാരത സ്ഥാനപതി അമര്‍ സിന്‍ഹയും അറിയിച്ചു.
ഇന്നലെ രാവിലെ പാര്‍ലമെന്റ് നടപടികള്‍ തുടങ്ങിയതിനു പിന്നാലെയാണ് സംഭവം. പ്രതിരോധമന്ത്രി മുഹമ്മദ് മസൂം സ്റ്റനെക്സായിയെ സ്വീകരിക്കാന്‍ അംഗങ്ങള്‍ തയാറെടുക്കുന്നതിനിടെയാണ് ആക്രമണം തുടങ്ങിയത്. മന്ദിരത്തിനു പുറത്ത് കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ വെടിയുതിര്‍ത്ത് ഏഴു ഭീകരര്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവരുടെ കൈവശം ഗ്രനേഡുകളും, റോക്കറ്റ് ലോഞ്ചറുകളും അടക്കം ആയുധങ്ങളുമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. മുജാഹിദുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചുവെന്ന് താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററില്‍ കുറിച്ചു.
2012ലും താലിബാന് അഫ്ഗാന് പാര്‍ലമെന്റിനും നിരവധി നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാറ്റോ സേന അഫ്ഗാന് വിട്ടശേഷം താലിബാന് ആക്രമണങ്ങളില്‍ ഇതുവരെ 1,000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ അധികമാണിത്. അതേസമയം, റംസാന് മാസത്തില്‍ സിവിലിയന്മാര്ക്കു നേരെയുള്ള ആക്രമണം ഒഴിവാക്കണമെന്ന മതപണ്ഡിതരുടെ വാക്ക് മുഖവിലയ്ക്കെടുക്കാതെയാണ് താലിബാന് നടപടി.
പ്രധാനമന്ത്രി അപലപിച്ചു
ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന് പാര്‍ലമെന്റിന്റെ നേര്‍ക്കുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അഫ്ഗാന് പാര്‍ലമെന്റിന്റെ നേര്‍ക്ക് നടന്ന ആക്രമണം അധമവും ഭീരുത്വം നിറഞ്ഞതുമായ നടപടിയാണെന്നും ജനാധിപത്യത്തില്‍ അത്തരം ആക്രമണങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വേളയില്‍ അഫ്ഗാന് ജനതയോടൊപ്പം ഭാരതവും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജില്ലയുടെ നിയന്ത്രണം പിടിച്ചെടുത്തു
കാബൂള്‍: വടക്കന്‍ കുണ്ടുസ് പ്രവിശ്യയിലെ രണ്ടാമത്തെ ജില്ലയും കനത്ത യുദ്ധത്തിനുശേഷം താലിബാന് പിടിച്ചെടുത്തു. ദാസ്തി ആര്‍ച്ചി ജില്ലയില്‍ നാലുഭാഗത്ത് നിന്നുമുള്ള ആക്രമണത്തിനെതിരെ ശക്തമായി പൊരുതിയെങ്കിലും വിജയിക്കാനായില്ലെന്ന് പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് യൂസഫ് അയൂബി പറഞ്ഞു. ഈ മേഖലയിലെ 1,50,000 കുടുംബങ്ങള്‍ക്ക് ഇവിടെ നിന്നും രക്ഷപ്പെടാനാവാത്ത അവസ്ഥയാണുള്ളത്. ഒരു ജില്ല പിടിച്ചെടുത്തതായി താലിബാനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: