മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ജനജീവിതം താറുമാറായി.മുംബൈലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റെയില്‍റോഡ് ഗതാഗതം താറുമാറായി. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.
വെള്ളപ്പൊക്ക സാദ്ധ്യതയും നിലനില്‍ക്കുന്നുണ്ട്. 4.60 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ ആവശ്യമായ ജാഗ്രത സ്വീകരിക്കണമെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) ജനങ്ങളോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ ഇതിനാല്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പാളത്തില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. സി.എസ്.ടികുര്ല പ്രധാന റെയില്‍വേ ലൈന്‍ വഴിയുള്ള സര്‍വീസ് നിറുത്തിവച്ചു. ഉദ്യോഗസ്ഥരെല്ലാം ഓഫീസുകളിലെത്താന്‍ ലോക്കല്‍ ട്രെയിന്‍ സേവനമാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഓഫീസുകളിലെ ഹാജര്‍ നിലയും കുറഞ്ഞു.
വരും ദിവസങ്ങളിലും മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കുര്‍ല, സിയോണ്‍, മാതുംഗ, ഹിന്ദ്മാത. ജോഗേശ്വരി, അന്ധേരി എന്നിവിടങ്ങളിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്.
വെള്ളിയാഴ്ച വരെ 170 മില്ലീമീറ്റര്‍ മഴയാണ് മുംബയില്‍ രേഖപ്പെടുത്തിയത്. സബര്‍ബന്‍ മേഖലകളില്‍ 155 മില്ലീമീറ്ററും മഴ ലഭിച്ചു. മുംബയ് കൊങ്കണ്‍ തീരപ്രദേശത്തും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: