റബ്ബര്‍ കര്‍ഷകര്‍ക്ക് നല്കിവന്നിരുന്ന സബ്സിഡി പദ്ധതിയില്‍നിന്നും കേരളത്തെ ഒഴിവാക്കി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ധനമന്ത്രി കെ.എം. മാണി ജനങ്ങളുടെമുമ്പില്‍ മുഖംനഷ്ടപ്പെട്ട് അവഹേളിതനായിരിക്കുകയാണ്. റബ്ബര്‍കര്‍ഷകര്‍ക്ക് പരമ്പരാഗത മേഖലയില്‍ പുതുകൃഷി, ആവര്‍ത്തനകൃഷി എന്നിവക്കായി 496.44 കോടി രൂപയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 230.55 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.മുടങ്ങിക്കിടന്ന സബ്സിഡി നല്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയുമാണ്.
കേരളത്തില്‍ 6.59 ലക്ഷം ഹെക്ടര്‍ റബറില്‍ 11.50 ലക്ഷം കര്‍ഷകരുണ്ട്.കേരളമാണ് ഭാരതത്തിലെ 90 ശതമാനം റബ്ബറും ഉല്പാദിപ്പിക്കുന്നത്. അടുത്തിടെയായി റബ്ബറിന്റെ വില താഴ്ന്നതും ഉല്‍പ്പാദനചെലവ് വര്‍ധിച്ചതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളത്തിലെ റബ്ബര്‍കൃഷി പാരമ്പര്യമേഖലയിലുള്ളതാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം അനുവദിച്ച തുക എല്ലാവര്‍ഷവും ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിന് ഗുണകരമാണ്. കോഴവിവാദത്തില്‍ മുങ്ങിത്താഴ്ന്നുനില്‍ക്കുന്ന മന്ത്രി മാണി വിവാദത്തില്‍നിന്നും ശ്രദ്ധതിരിക്കാന്‍ തട്ടിവിട്ട നുണ നിര്‍മ്മലാ സീതാരാമന് പൊളിച്ചത് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു. മോദിസര്‍ക്കാരിനെ കരിവാരിതേക്കാന്‍ കിട്ടാവുന്ന എല്ലാ സന്ദര്‍ഭവും ഉപയോഗിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ മുഖംമൂടിയാണ് ധനമന്ത്രിയുടെ നുണപ്രചാരണം പൊളിഞ്ഞതോടെ അഴിഞ്ഞുവീണിരിക്കുന്നത്.
റബ്ബര്‍ കര്‍ഷക പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന ദല്‍ഹിയില്‍ എത്തി വാണിജ്യമന്ത്രിയുമായി ചര്‍ച്ചചെയ്യാന്‍ അവസരം ആവശ്യപ്പെട്ടപ്പോഴാണ് നിര്‍മ്മല സീതാരാമന് മാധ്യമപ്രവര്‍ത്തകരെക്കൂടി വിളിച്ച് കേന്ദ്രം റബ്ബര്‍ കര്‍ഷകരോട് സ്വീകരിക്കുന്ന അനുഭാവ മനോഭാവം വിശദീകരിച്ചത്. കേരളത്തെ സബ്സിഡി സ്കീമില്‍നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയശേഷമാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിപ്രകാരം അനുവദിച്ച തുകതന്നെ എല്ലാവര്‍ഷവും ലഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
കേന്ദ്രം വടക്കേയിന്ത്യയിലെ കരിമ്പുകര്‍ഷകരെ സഹായിക്കാന്‍ കാണിക്കുന്ന ശ്രദ്ധ കേരളത്തോട് കാണിക്കാതിരിക്കുന്നത് വന്‍കിട കമ്പനികളുടെ താല്പര്യപ്രകാരമാണെന്നുള്ള ആരോപണവും ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കേരളസര്‍ക്കാരാണ് കര്‍ഷകരോട് അവഗണന കാണിക്കുന്നത്. നെല്ല് സംഭരിച്ച വകയില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ കുടിശ്ശിക കൊടുത്തുതീര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് റബ്ബര്കര്ഷകര്ക്കുവേണ്ടി വ്യാജക്കണ്ണീരൊഴുക്കി കേരളത്തിനുള്ള റബ്ബര്‍ സബ്സിഡി നിര്‍ത്തലാക്കിയെന്ന് പ്രചരിപ്പിച്ചത്. റബ്ബര്‍വില 125 രൂപയില്‍ എത്തുകയും അസംസ്കൃത വസ്തുക്കളുടെ വില 40 ശതമാനം താഴുകയും ചെയ്തിട്ടും ടയര്‍ കമ്പനികള്‍ ടയറിന്റെ വില താഴ്ത്തിയിട്ടില്ലെന്നതും പ്രസ്താവ്യമാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ അടങ്കല്തുകയുമായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകുകയാണ്.
2012-17 വര്‍ഷത്തേക്കായി പരമ്പരാഗത മേഖലക്ക് 496.44 കോടി രൂപയാണ് റബ്ബര്‍കൃഷി വികസന പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. വസ്തുത ഇതായിരിക്കെ കേരളത്തെ ഒഴിവാക്കിയെന്ന വ്യാജ പ്രചാരണത്തിന് കേരളത്തിന്റെ ധനമന്ത്രി ശ്രമിച്ചത് വലിയ വഞ്ചനയായിപ്പോയി. ബജറ്റ്വിഹിതം അനുവദിക്കുന്നതനുസരിച്ച് കേരളത്തില്‍നിന്നുള്ള അപേക്ഷ സ്വീകരിക്കുമെന്നും അവസാന തീയതി മാര്‍ച്ച് 31 ആണെന്നും മന്ത്രി നിര്‍മ്മല സീതാരാമന് അറിയിക്കുകയുണ്ടായി.
ഇതോടെ വാണിജ്യമന്ത്രാലയത്തിന് പുറത്ത് കെ.എം. മാണിക്ക് പത്രസമ്മേളനം നടത്തേണ്ടിവന്നു. റബ്ബര്‍ സംഭരണത്തില്‍ സംസ്ഥാനത്ത് കാലതാമസം വന്നിട്ടില്ലെന്നും സ്കീമുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ടാണ് മൂന്നുമാസത്തെ സമയം വേണ്ടിവന്നതെന്നും മാണിക്ക് വിശദീകരിക്കേണ്ടിവന്നു. കേരളത്തിലെ റബ്ബര്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രഫണ്ടില്‍നിന്നും 500 കോടി രൂപആവശ്യപ്പെട്ട മാണി റബ്ബര്‍കര്‍ഷകരുടെ രക്ഷകനായി വീണ്ടും അഭിനയിക്കുകയാണ്. കേരള സര്‍ക്കാരാണ് റബ്ബര്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിേക്കണ്ടതെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി റബ്ബര്‍പ്രശ്നം സംസ്ഥാനത്ത് നീറിപുകയുകയാണ്. പക്ഷെ റബ്ബര്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടത്താത്ത കേരളസര്‍ക്കാരിന്റെ കള്ളത്തരമാണ് ഈ സബ്സിഡി വിവാദത്തില്‍ പുറത്തുവന്നത്.
സര്‍ക്കാരിന്റെ കടമ റബ്ബര്‍കൃഷി ചെയ്യുന്ന ജനതയുടെ സാമ്പത്തികനില ഭദ്രമായി നിലനിര്‍ത്തി സംസ്ഥാനത്തിനുള്ള വരുമാനം ഉറപ്പാക്കുകയാണ്. അതിനുപകരം കോഴവിവാദത്തില്‍ മുഖം നഷ്ടപ്പെട്ട ധനമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. പക്ഷെ ഇതുകൊണ്ടൊന്നും കോഴവിവാദത്തിന്റെ വീര്യം കുറയുകയില്ലെന്ന് മന്ത്രി മാണി മനസ്സിലാക്കുന്നത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: