ടെമ്യൂകോ (ചിലി): കോപ്പ അമേരിക്കയില്‍ കാനറില്‍ നാളെ ആദ്യ പോരിന്. ഗ്രൂപ്പ് സിയില്‍ നടക്കുന്ന കളിയില്‍ എതിരാളികള്‍ പെറു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നിന് കിക്കോഫ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ വെനസേ്വലയുമായി ഏറ്റുമുട്ടും. രാത്രി 12.30ന് ആരംഭിക്കും.
കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ജര്‍മ്മനിയോടും ലൂസേഴ്സ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനോടും തകര്‍ന്നടിഞ്ഞശേഷം അപരാജിത കുതിപ്പാണ് ബ്രസീല്‍ നടത്തുന്നത്. ലോകകപ്പിനുശേഷം പരിശീലകനായി ചുമതലയേറ്റ കാര്‍ലോസ് ദുംഗയുടെ കീഴില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങളിലാണ് ബ്രസീല്‍ വിജയിച്ചത്. ഇതില്‍ അര്‍ജന്റീന, ഫ്രാന്‍സ്, കൊളംബിയ എന്നീ ടീമുകള്‍ക്കെതിരെയുള്ള വിജയങ്ങളും ഉള്‍പ്പെടും.
2014-ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പിലെ പരാജയം മറക്കാന്‍ ഇത്തവണ കോപ്പ അമേരിക്ക കിരീടം അവര്‍ക്ക് നേടിയ പറ്റൂ. അതുകൊണ്ടുതന്നെ കരുത്തുറ്റ ടീമിനെയാണ് ദുംഗ ഇറക്കുന്നത്. എങ്കിലും ചില പ്രമുഖ താരങ്ങളുടെ അഭാവം കാനറി നിരയില്‍ നിഴലിക്കുന്നു. മാഴ്സലോ, ഓസ്കര്, ഗുസ്താവോ, റാമിറസ്, ഹള്‍ക്ക് എന്നിവര്‍ പരിക്കുമൂലം ടീമിലില്ല.
ലൂയി ഫിലിപ്പ് സ്കൊളാരിയുടെ പരിശീലനത്തില്‍ നെയ്മറുടെ ബ്രസീല്‍ എന്ന ലേബലിലാണ് അവര്‍ അറിയപ്പെട്ടത്. എന്നാല്‍ ലോകകപ്പിനുശേഷം ദുംഗയുടെ ബ്രസീല്‍ എന്നാണ് അറിയപ്പെടുന്നത്.
ഒത്തൊരുമയുള്ള ഒരു ടീമാക്കി ബ്രസീലിനെ മാറ്റാന്‍ പരിശീലകനായി ചുമതലയേറ്റ ദുംഗക്ക് കഴിഞ്ഞു. ലോകകപ്പില്‍ പൊളിഞ്ഞ പ്രതിരോധം ശക്തമാക്കുന്നതില്‍ വിജയിച്ച ദുംഗ നെയ്മറെന്ന സൂപ്പര്താരമില്ലാതെയും വിജയിക്കാന്‍ കഴിയുന്ന ടീമാക്കി കാനറികളെ മാറ്റി. മുന്നേറ്റനിരയില്‍ മുന്‍ സൂപ്പര്ാതരം റൊബീഞ്ഞോയെ തിരിച്ചുവിളിച്ചു. ഡീഗോ ടാര്‍ഡെല്ലിയാണ് നെയ്മര്‍ക്ക് പുറമെയുള്ള മൂന്നാം സ്ട്രൈക്കര്‍. മധ്യനിരയില്‍ ഫിലിപ്പ് കൗടീഞ്ഞോ, ഡഗ്ലസ് കോസ്റ്റ, റോബര്‍ട്ടോ ഫിര്‍മിനോ, ഫെര്‍ണാണ്ടിഞ്ഞോ എന്നിവരുണ്ടാകും.പ്രതിരോധത്തില്‍ തിയാഗോ സില്‍വ, ഡാനിലോ, ഡേവിഡ് ലൂയിസ്, മിറാന്‍ഡ, മാര്‍ക്വീഞ്ഞോസ് എന്നിവര്‍ കളിക്കും.
കോപ്പഅമേരിക്കയുടെ ചരിത്രത്തില്‍ 19 തവണ ഫൈനലില്‍ കളിച്ച ബ്രസീല്‍ എട്ട് തവണയാണ് കിരീടം നേടിയിട്ടുള്ളത്. 1919, 1922, 1949, 1989, 1997, 1999, 2004, 2007 എന്നീ വര്‍ഷങ്ങളിലായിരുന്നു കാനറികളുടെ കിരീടനേട്ടം. അതേസമയം പെറു രണ്ട് തവണയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 1937, 1979 വര്‍ഷങ്ങളില്‍. പിന്നീട് അവര്‍ക്ക് ഇതുവരെ ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. 2011-ലെ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലും കളിച്ചു. അന്ന് ലൂസേഴ്സ് ഫൈനലില്‍ വെനസ്വേലയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്തുമെത്തി.
മുപ്പത്തിയൊന്നു വയസ്സുള്ള പാവ്ലോ ഗ്യുറേറോയാണ് അവരുടെ മുഖ്യ സ്ട്രൈക്കര്‍. ബ്രസീലിയന്‍ ക്ലബ് ഫ്ളെമംഗോ താരമായ ഗ്യൂറേറോ അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ കഴിവുള്ള സ്ട്രൈക്കറാണ്. കഴിഞ്ഞ തവണ സെമിഫൈനല്‍ വരെയെത്താന്‍ പെറുവിനു വഴിയൊരുക്കിയതും ഗ്യുറേറോയുടെ കാലുകളായിരുന്നു. 57 കളികളില്‍ നിന്ന് 21 ഗോളുകളാണ് താരം ദേശീയ ജേഴ്സിയണിഞ്ഞ് സ്വന്തമാക്കിയിട്ടുള്ളത്. ഇത്തവണയും മികച്ച പ്രകടനമാണ് ആരാധകര്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബയേണ്‍ മ്യൂണിച്ചിന്റെ താരമായ ക്ലോഡിയോ പിസാരോയാണ് മറ്റൊരു സ്ട്രൈക്കര്‍.
ദേശീയ ജേഴ്സിയില്‍ 77 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് പിസാരോ നേടിയിട്ടുള്ളത്. യുവാന്‍ വര്‍ഗാസ് നയിക്കുന്ന മധ്യനിരയും ക്രിസ്റ്റിയന്‍ റാമോസും ലൂയിസ് അഡ്വിന്കുലയും നയിക്കുന്ന പ്രതിരോധവും മികച്ച പ്രകടനം നടത്തിയാല്‍ നെയ്മറും സംഘവും വിജയിക്കാന്‍ അല്പം ബുദ്ധിമുട്ടും. ഇരുടീമുകളും തമ്മില്‍ 40 മത്സരങ്ങളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. 28 എണ്ണത്തില്‍ ബ്രസീല്‍ ജയിച്ചു. എട്ടെണ്ണം സമനിലയില്‍, മൂന്നെണ്ണത്തില്‍ തോല്‍വി. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ പെറുവിന് ബ്രസീലിനെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. 1985-ലായിരുന്നു പെറു അവസാനമായി കാനറികെള കീഴടക്കിയത്. എന്തായാലും വിജയത്തുടര്‍ച്ചക്ക് ബ്രസീലും പൊരുതാനുറച്ച് പെറുവിയന്‍ താരങ്ങളും നാളെ കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം ആവേശത്തിലേക്ക് ഉയരും.
നാളെ ഗ്രൂപ്പ് സിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ജെയിംസ് റോഡ്രിഗസിന്റെയും റദമല്‍ ഫാല്ക്കാവോയുടെയൂം നേതൃത്വത്തില്‍ കൊളംബിയ ഇറങ്ങും. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ നാലാം സ്ഥാനക്കാരായ വെനസ്വേലയാണ് എതിരാളികള്‍. കൊളംബിയ രണ്ട് തവണ ഫൈനലില്‍ കളിക്കുകയും ഒരിക്കല്‍ ചാമ്പ്യന്മാരാകുകയും ചെയ്തിട്ടുണ്ട്. 2001ലായിരുന്നു കിരീടം. 1975-ല്‍ റണ്ണേഴ്സപ്പ്. അതേസമയം വെനസ്വേലയുടെ മികച്ച നേട്ടം കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ നാലാം സ്ഥാനമാണ്.
ലോക ഫുട്ബോളില്‍ യുവസൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ് നയിക്കുന്ന മധ്യനിര അതിശക്തമാണ്. എഡ്വിന് വലന്‍സിയ, കാര്‍ലോസ് സാഞ്ചസ്, ഗ്വാര്‍ഡാഡോ എന്നിവരും മധ്യനിരയിലെ കരുത്തര്‍. വാല്‍ഡസും സപാറ്റയും അര്മേറോയും കളിക്കുന്ന പ്രതിരോധവും ശക്തമാണ്. മുന്നേറ്റനിരയില്‍ ക്യാപ്റ്റര്‍ ഫാല്ക്കാവോക്കൊപ്പം കാര്‍ലോസ് ബാക്ക, ജാക്സണ് മാര്‍ട്ടിനസ്, വിക്ടര്‍ ഇബാര്‍ബോ ലൂയിസ് മ്യുറില് എന്നിവരും ഉണ്ട്.
ഹോസെ പെക്കര്മാന് എന്ന തന്ത്രശാലിയായ പരിശീലകനാണ് കൊളംബിയയെ പ്രവചനങ്ങള്‍ക്ക് അതീതമാക്കുന്നത്.
യുവാന്‍ അരാന്‍ഗോ എന്ന വെറ്ററന്‍ താരമാണ് വെനസേ്വലന് നിരയിലെ കരുത്തന്. ഏറ്റവുമധികം ദേശീയ ജേഴ്സിയണിഞ്ഞതും ടോപ് സ്കോററും 35കാരനായ അരാന്‍ഗോയാണ്. നികോളാസ് ഫെഡര്‍, സലോമന്‍ റന്‍ഡന്‍, ജോസഫ് മാര്‍ട്ടിനസ് തുടങ്ങിയവരാണ് പ്രധാന സ്ട്രൈക്കര്‍മാര്‍.
















