കാബുള്‍: അഫ്ഗാനിസ്ഥാനില്‍ 2001നു ശേഷമുണ്ടായിട്ടുള്ള യുദ്ധത്തില്‍ 1,00,000 പേര്‍ കൊല്ലപ്പെട്ടതായി പഠനം. താലിബാന്‍ ഭീകരസംഘടനയുടെ കേന്ദ്രമായ ഇവിടെ യുഎസിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തിലാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്. ബ്രൗണ്‍ സര്‍വ്വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തിയത്. ഇതു പ്രകാരം 2001നുശേഷം രാജ്യത്ത് 1,49,000 ആളുകള്‍ മരിക്കുകയും 1,62,000 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ സംഘത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രൗണ്‍ സര്‍വ്വകലാശാല ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2007നുശേഷം അഫ്ഗാനില്‍ ഭീകരര്‍ക്കെതിരെയുള്ള സുരക്ഷാ സേനയുടേയും യുഎസിന്റേയും നടപടികള്‍ ശക്തമാക്കിയതാണ് മരണനിരക്ക് ഉയരാന്‍ കാരണം. 2009നും 2014നുമിടയിലാണ്് എറ്റവും കുടുതല്‍ യുദ്ധമരണങ്ങള്‍ ഉള്ളതായി യുണൈറ്റഡ് നേഷന്‍സ് അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ ആഫ്ഗാനിസ്ഥാന്‍ (യുഎന്‍എഎംഎ) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതിനിടെ 2015 ആദ്യനാലുമാസത്തിനുള്ളില്‍ തന്നെ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടയെണ്ണത്തില്‍ 16 ശതമാനം വര്‍ധനവുണ്ടായതായി യുഎന്‍ അറിയിച്ചു. 974 പേര്‍ കൊല്ലപ്പെട്ടു. 1963 ആളുകള്‍ക്ക് പരിക്കേറ്റു.
















