ബെയ്ജിംഗ്: ചൈനയില്‍ യാത്രാക്കപ്പല്‍ മുങ്ങി 450 പേരെ കാണാതായി . തെക്കന്‍ ഹൂബെയ് പ്രവിശ്യയിലെ യാങ്‌സീ നദിയില്‍ ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. ഷാങ്ഹായിലെ ഒരു ട്രാവല്‍ ഏജന്‍സി ടൂര്‍ പാക്കേജിന്റെ ഭാഗമായി സംഘടിപ്പിച്ച വിനോദയാത്രയ്‌ക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. 458 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 405 പേര്‍ ചൈനക്കാരാണ്. ഇവരില്‍ അധികവും ഷാങ്ഹായിലും പരിസരത്തും ഉള്ളവരാണ്. ഇവരെക്കൂടാതെ 47 ജീവനക്കാരും ട്രാവല്‍ ഏജന്‍സിയിലെ അഞ്ച് ജീവനക്കാരും കപ്പിലില്‍ ഉണ്ടായിരുന്നു.
കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എന്‍ജിനീയറുമടക്കം പത്ത് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.ബാക്കിയുളളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സൈന്യവും മുങ്ങല്‍ വിദഗ്ധരും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെയും സഹായം തേടിയിട്ടുണ്ട്. ശക്തമായ കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കപ്പല്‍ അപകടത്തില്‍പ്പെടുമ്പോള്‍ അപായസന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ചുഴലിക്കാറ്റില്‍ പെട്ടാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.അപകടസമയത്ത് യാത്രക്കാരില്‍ അധികവും ഉറക്കത്തിലായിരുന്നു.
പ്രധാനമന്ത്രി ലി കെക്വാങ് സംഭവസ്ഥലത്തേയ്‌ക്ക് തിരിച്ചു. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പ്രധാനമന്ത്രി ലീ കെക്വിയാങ് അറിയിച്ചു. അപകടവിവരമറിഞ്ഞ് യാത്രക്കാരുടെ ബന്ധുക്കള്‍ ട്രാവല്‍ ഏജന്‍സിയുടെ ഷാങ്ഹായിലെ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്..
.
















