കേന്ദ്രഭരണത്തില്‍ തിരിച്ചെത്താന്‍ അശ്രാന്തപരിശ്രമം നടത്തുന്ന കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് ഗാന്ധിപ്പേരുള്ളയാള്തന്നെ വേണമെന്ന് ശഠിക്കുന്നതില്നിന്ന് ആ പാര്‍ട്ടി ജനാധിപത്യഭരണമല്ല, കുടുംബഭരണമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. ഇത് ശരിവക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിലകുറഞ്ഞ വിമര്‍ശനങ്ങള്‍. നരേന്ദ്ര മോദി കുടില്കണ്ടിട്ടില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുല്‍,മോദി ഒരു ചായക്കച്ചവടക്കാരന്റെ മകനാണെന്നും കുടിലുകള്‍ അദ്ദേഹത്തിന് സുപരിചിതമാണെന്നുംഅറിയാതെപോയി.
രാഹുല്‍ ജനിക്കുന്നതിനുമുമ്പ് ഭാരതീയ ഗ്രാമങ്ങളിലെ ജനജീവിതം അടുത്തറിഞ്ഞയാളാണ് മോദി. ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇന്ദിരാഗാന്ധി കുടിലില്‍ താമസിച്ചത് കോണ്‍ഗ്രസുകാര്‍ കൊട്ടിഘോഷിച്ചു. പക്ഷെ ആ കുടില്‍ എയര്‍ കണ്ടീഷന്‍ ചെയ്തതായിരുന്നു. കുടിലില്‍ താമസിച്ചോ പാവങ്ങളുടെ വീട് സന്ദര്‍ശിച്ചോ അല്ല, നരേന്ദ്ര മോദി ചെയ്യുന്നപോലെ ജന്‍ധന്‍ യോജന പോലുള്ള പദ്ധതികള്‍ നടപ്പാക്കി അവരുടെ ജീവിതത്തില്‍ പുരോഗതി വരുത്തിയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടത്. നരേന്ദ്ര മോദിക്ക് വിശപ്പെന്തെന്നറിയാന് സത്യഗ്രഹം ഇരിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ പശ്ചാത്തലം ദരിദ്രമായിരുന്നു.
അതുകൊണ്ടുതന്നെ ദരിദ്രവിഭാഗത്തെ ഉദ്ധരിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധമാണ്. നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ കോണ്‍ഗ്രസിന്റെ പദ്ധതിയുടെ കാര്ബണ്കോപ്പിയാണെന്ന് പറയുന്നത് പരിഹാസ്യമാണ്. ആറ് പതിറ്റാണ്ട് ഭരിച്ചിട്ടും കോണ്‍ഗ്രസിന് നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് മോദി ഒരുവര്‍ഷംകൊണ്ട് നടപ്പാക്കുന്നത്. അത് എങ്ങനെ ആക്ഷേപകരമാകും? ജന്‍ധന്‍ യോജനയിലൂടെ 15 കോടി ബാങ്ക് അക്കൗണ്ടുകളാണ് മോദി തുറന്നത്. മോദിയുടെ ശുചിത്വ ഭാരത യജ്ഞം ജനതയുടെ പുരോഗതിക്ക് സഹായകമാകുന്നു.
രാഹുല്‍ഗാന്ധി മോദിയുടെ ഭരണത്തെ സൂട്ട്-ബൂട്ട് സര്‍ക്കാരെന്ന് വിമര്‍ശിക്കുന്നത് സ്വന്തം പിതാവിന്റെയും പിതാമഹന്റെയുമൊക്കെ ജീവിതശൈലി മറന്നുകൊണ്ടാണ്.ഭാരതം സ്വതന്ത്രയായശേഷം ഭരണത്തിലേറിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിന്‍ഗാമിയായ ഇന്ദിരാഗാന്ധി യഥാര്‍ത്ഥത്തില്‍ വിവാഹംകഴിച്ചത് ഫിറോസ് ഗണ്ടി എന്ന പാര്‍സിയെയാണ്. ഗാന്ധിനാമത്തിന്റെ മാജിക് അറിയാവുന്ന ഇന്ദിര അത് ഗാന്ധി എന്നാക്കി ഗാന്ധിജിയുടെ പിന്മുറക്കാരി ചമയുകയായിരുന്നു.
രാജീവ്ഗാന്ധി ജനിച്ചത് പ്രഭുകുടുംബത്തിലാണ്. മോട്ടിലാല്‍ നെഹ്റു അദ്ദേഹത്തിന്റെ സ്യൂട്ടുകള്‍ തുന്നിച്ചിരുന്നത് പാരീസിലായിരുന്നു. അവ ഡ്രൈവാഷ് ചെയ്തിരുന്നത് ലണ്ടനിലും. നെഹ്റു പഠിച്ചത് ഓക്സ്ഫോര്‍ഡിലും ഈറ്റണിലും മറ്റുമാണ്; ഇന്ദിര സ്വിറ്റ്സര്‍ലണ്ടിലും. ഇപ്പോള്‍ മന്‍മോഹന്‍സിംഗ് അവകാശപ്പെടുന്നത് താന്‍ തനിക്കുവേണ്ടിയോ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയോ സുഹൃത്തുക്കള്‍ക്കുവേണ്ടിയോ യാതൊരു അഴിമതിയും നടത്തിയിട്ടില്ല എന്നാണ്. മന്മോഹന്റെ ഈ ഗിരിപ്രഭാഷണത്തിന് ആരും വിലകല്‍പ്പിക്കില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും മന്മോഹന്റെ നിലപാട് ഇതുതന്നെയായിരുന്നു. എന്നിട്ടും ജനവിധി എന്താണെന്ന് കണ്ടതാണല്ലോ. തന്റെ ഭരണത്തിന്‍കീഴില്‍ നടന്ന കല്‍ക്കരിപാടം അഴിമതി, ടു ജി സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി മുതലായവ തടയാന്‍ മന്മോഹനായില്ല എന്നത് സത്യം മാത്രമാണ്. അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ ലക്ഷക്കണക്കിന് കോടിയുടെ അഴിമതി നടന്നുവെന്നും അത് ചില കുത്തകകളെ സഹായിക്കാനായിരുന്നുവെന്നും മറ്റുമുള്ളത് പൊതുവായ അറിവാണ്. ഇത്ര ഭീമമായ അഴിമതികള്‍ നടന്നിട്ടും സോണിയാഗാന്ധിയുടെ കളിപ്പാവയായ മന്മോഹന് അവയൊന്നും തടയാന്‍ കഴിഞ്ഞില്ല എന്നതുതന്നെ അദ്ദേഹത്തിന്റെ കഴിവില്ലായ്മക്ക് തെളിവാണ്. അഴിമതി ചെയ്യുന്നതുപോലെ അഴിമതിക്ക് കൂട്ടുനില്ക്കുന്നതും കുറ്റകരമാണെന്ന് അറിയാത്തയാളാവാന് പാടില്ലല്ലോ ഒരു മുന്‍പ്രധാനമന്ത്രി.
കുടുംബവാഴ്ചയുടെ ഭാഗമായല്ല നരേന്ദ്ര മോദി എന്ന സാധാരണ മനുഷ്യന് പ്രധാനമന്ത്രിപദത്തിലെത്തിയത്. അദ്ദേഹത്തില്‍ വിശ്വസിച്ച ജനങ്ങള്‍ ബിജെപിയുടെ ഭരണത്തിനായി വോട്ട് ചെയ്തതിനാലാണ്. ഭരണത്തില്‍ വന്നശേഷം മോദി നടപ്പിലാക്കിയ വന്പദ്ധതികളെക്കുറിച്ചും നടപ്പാക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും മാധ്യമങ്ങള്‍ ചര്ച്ചചെയ്തുകഴിഞ്ഞതിനാല് ആവര്‍ത്തിക്കുന്നില്ല. ഇതേക്കുറിച്ച് പ്രതിപക്ഷം അടിസ്ഥാനമില്ലാത്ത, അര്‍ത്ഥശൂന്യമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് പരിഹാസ്യമാണ്.
മോദിസര്‍ക്കാരിന്റെ സാമ്പത്തികനയവും വിദേശനയവും സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതാണ്. വിദേശത്തു നിക്ഷേപിച്ച ഭാരതീയരുടെ കള്ളപ്പണം കൊണ്ടുവരാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പക്ഷെ മോദി അതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അഞ്ചുവര്‍ഷം കാലാവധിയുള്ള ഒരു സര്‍ക്കാരിനെ ഒറ്റവര്‍ഷത്തെ ഭരണം മുന്‍നിര്‍ത്തി ദുഷ്ടലാക്കോടെ വിമര്‍ശിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ല.
നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ മോടി കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്. അടുത്ത നാലുവര്‍ഷത്തില്‍ അത് ഉജ്വലപ്രകാശം ചൊരിയുമെന്ന കാര്യം ഉറപ്പാണ്. മോദിസര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ 2004 ല്‍ അധികാരത്തില്‍വന്ന യുപിഎ സര്‍ക്കാര്‍ ഒരുവര്‍ഷംകൊണ്ട് എന്തുചെയ്തുവെന്ന് ജനങ്ങളോട് വിശദീകരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: