ഭാരതത്തിന്റെ വിദേശനയം പുതിയതലങ്ങളിലെത്തുന്നതാണ് പോയ വര്‍ഷത്തെ കാഴ്ച. നമ്മുടെ വിദേശതന്ത്രം മൂന്നു വിധത്തിലാണ്: ഒന്ന്, ഭാരതത്തിന്റെ ബന്ധം ദക്ഷിണേഷ്യയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുക. രണ്ട്, അടിസ്ഥാനസൗകര്യവികസനമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുക. മൂന്ന്, ഭാരതത്തിന്റെ മഹദ് ശക്തിസ്ഥാനം ഉറപ്പിക്കുക. യുക്തവും കൃത്യവുമായ വിദേശനയത്തിലൂടെ ജനാധിപത്യമാര്‍ഗത്തിലൂടെ ഈ കാഴ്ചപ്പാട് ഭാരതം ശക്തമായി അവതരിപ്പിച്ച് ലക്ഷ്യം നേടുകയാണ്.
ഈ സര്‍ക്കാര്‍ സാമ്പത്തികമേഖലക്ക് പ്രാമുഖ്യം കൊടുക്കുന്നു. അതിന് ഭാരതവുമായി നിക്ഷേപരംഗത്ത് സഹകരിക്കുന്ന, മികച്ച നൈപുണ്യശേഷിയുള്ള വിദേശരാജ്യങ്ങളായ ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയവയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു. അവയെല്ലാം ഭാരതത്തിന്റെ അടിസ്ഥാന സൗകര്യവികസന നിക്ഷേപ പദ്ധതിയായ മേക് ഇന്‍ ഇന്ത്യ പരിപാടിയെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ്. പൂര്‍വേഷ്യ അടിസ്ഥാനസൗകര്യ ഇടനാഴിക്കും ഫാക്ടറികളുടെ സ്ഥാപനത്തിനും സന്നദ്ധരായിരിക്കുമ്പോള്‍ പശ്ചിമേഷ്യ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും വിനിമയബന്ധം മെച്ചപ്പെടുത്താനും സന്നദ്ധമായിരിക്കുന്നു.
ഭാരതത്തിന്റെ സൈനിക നവീനവല്ക്കരണത്തിന് വേഗത കൂടിയിരിക്കുന്നു. ഇതിനായി ഫ്രാന്‍സില്‍നിന്ന് റാഫേല്‍ ഫൈറ്റര്‍ വാങ്ങുകയെന്ന സൈന്യത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം നടപ്പിലാക്കി. ജപ്പാന്, ആസ്ട്രേലിയ അമേരിക്ക എന്നീ രാജ്യങ്ങളുമായി സഹകരണത്തിന്റെ പരമ്പരയ്ക്കു തന്നെ ധാരണയുണ്ടാക്കി. ഇനിയും ഏറെയുണ്ട്, പതിവു വര്‍ത്തമാനത്തിനപ്പുറം അടിസ്ഥാനസൗകര്യവികസനരംഗത്ത് വിദേശനിക്ഷേപം നേടാന്‍ വമ്പിച്ച കുതിപ്പുതന്നെ വേണം. പ്രതിരോധമേഖലയില്‍ ദീര്‍ഘകാലമായി തടസ്സപ്പെട്ടിരിക്കുന്ന സംഭരണ കാര്യത്തില്‍ തീരുമാനമെടുക്കണം, ഒപ്പം ഈ രംഗത്ത് സ്വാശ്രയ വികസനത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുകയും വേണം. സര്‍ക്കാര്‍ നാലു മേഖലയില്‍ കൂടുതല്‍ വികസനം തേടേണ്ടതുണ്ട്. ദക്ഷിണേഷ്യന്‍ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢതരമാക്കണം, ഊര്‍ജ്ജ ഇറക്കുമതിക്കാര്യത്തില്‍ വൈവിധ്യവല്‍ക്കരണം വേണം, ചൈനാ ബന്ധം പുനര്‍നിര്‍വചിക്കണം, കുഴപ്പംപിടിച്ച മേഖലാപ്രശ്നങ്ങള് പരിഹരിക്കണം.
അയല്‍ബന്ധങ്ങള്‍: ഭാരതവുമായുള്ള ദീര്‍ഘകാല സൗഹാര്‍ദ്ദമാണ് അവരുടെ ചൈനയുമായുള്ള ഉഭയകക്ഷി ചങ്ങാത്തത്തേക്കാള്‍ നല്ലതെന്ന് സാര്‍ക്ക് രാജ്യങ്ങളെ ബോധ്യപ്പെടുത്തുക ഏറെ പണിപ്പെട്ട കാര്യമാണ്. പക്ഷേ, നൈസര്‍ഗിക ബന്ധം കൂടുതല്‍ ശക്തമായിരിക്കുമല്ലോ. മാധ്യമങ്ങളില്‍ എന്തൊക്കെ വാര്‍ത്ത വന്നാലും നേപ്പാള്‍-ഭാരത ബന്ധം വല്യേട്ടന്മനഃസ്ഥിതിയില്നിന്ന് പരസ്പരം ബഹുമാനിക്കുന്ന രാജ്യങ്ങളെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. അയല്‍രാജ്യങ്ങളെ ബലംകൊണ്ട് അളക്കുകയും അകറ്റുകയും ചെയ്തിരുന്ന പഴയനയത്തില്നിന്ന് വ്യത്യസ്തമായി മോദിയുടെ നയം. ദുരിത-ദുരന്ത കാലത്ത് വിദേശരാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമാസ്വരാജും വിദേശകാര്യവകുപ്പും നടത്തിയ ട്വിറ്ററിലൂടെപ്പോലുമുള്ള രക്ഷാപ്രവര്‍ത്തന പദ്ധതി സര്‍വരുടേയും പ്രശംസ നേടി, മേഖലയില്‍ ഭാരതത്തിന്റെ വിശ്വാസ്യതയും കീര്‍ത്തിയും വര്‍ധിപ്പിച്ചു. നേപ്പാളില്‍ വേണ്ടത് ഇനി പ്രസ്താവനകളല്ല, മറിച്ച് റെയില്‍വേ, വൈദ്യുതി, വനവല്‍ക്കരണം, ടൂറിസം മേഖലകളില്‍ നിക്ഷേപമാണ്. നേപ്പാളിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ നാം സഹായിക്കുകതന്നെ വേണം.
പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനം ഏറെ ഗുണകരമായി. ചൈനയുടെ ശാക്തീകരണം ഏഷ്യയ്ക്കാകെ നേട്ടമാണ്. മാരിടൈം സില്‍ക്ക് റൂട്ട് (എംഎസ്ആര്‍) പദ്ധതിയില്‍ സീഷെല്‍സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ ചൈനയുമായി ധാരണയായി. ഭാരതത്തിന്റെ നാവികസേനയ്ക്ക് ഈ ധാരണ സഹായകവും ആവശ്യവുമാണ്. നമ്മുടെ ‘മൗസം’ പദ്ധതിക്ക് അനുകൂലമാണ്. അറേബ്യന്‍ പെനിന്‍സുല ഉള്‍പ്പെടെ കിഴക്കന്‍ ആഫ്രിക്കയില്‍നിന്ന് ശ്രീലങ്കയും ദക്ഷിണേഷ്യയും ഉള്‍ക്കൊള്ളുന്ന ”ഇന്ത്യന്‍ ഓഷ്യന്‍ വേള്‍ഡ്” (ഭാരത സാമുദ്രിക ലോകം) ആണ് ഈ മൗസം പദ്ധതിയുടെ സങ്കല്‍പ്പം. ഇത് വ്യാപാരബന്ധത്തിന്റെ വമ്പിച്ച വികസനത്തിനു വഴിതുറക്കുന്നതാണ്. ഭാരത-ചൈനാ ബന്ധത്തിലെ സുപ്രധാന ഘടകമാണിത്.
ചൈനയുമായുള്ള കരാറുകളില്‍ തിബത്തിലെ അണക്കെട്ടു നിര്‍മാണം ബ്രഹ്മപുത്രയിലെ ഒഴുക്കിനെ ബാധിക്കാതെ സാധ്യമാക്കുക ഭാരതത്തിന്റെ വിജയമാണ്. ചൈനയുടെ സോളാര്‍ പാനല്‍ നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് ഭാരതത്തില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാം. ഭാരതത്തിന്റെ ഒഎന്‍ജിസി വിദേശിനും ചൈനയുടെ നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനും എണ്ണ വാതക സംരംഭങ്ങളില്‍ സഹകരിക്കാം. ഇരുരാജ്യങ്ങളും ചില നിയന്ത്രണങ്ങളോടെ വിസ ഓണ്‍ അറൈവല്‍ സംവിധാനം നടപ്പിലാക്കുന്നതോടെ, വ്യാപാര നൈരന്തര്യം ഉറപ്പാക്കാം. ഭാരതവും ചൈനയും സ്വാഭാവിക-പരമ്പരാഗത ചങ്ങാതിമാരൊന്നും ആയില്ലെങ്കിലും ഭാരത-ചൈനാ ബന്ധം സാധാരണമട്ടിലാക്കുന്ന കാര്യം സാധ്യമാണ്, പ്രായോഗികമാണ്. അത് വ്യക്തമാവുകയും ചെയ്തു.
അസാധ്യമായത് സാധ്യമാക്കുന്ന കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ ധൈര്യത്തെ പ്രശംസിക്കുക തന്നെ വേണം. കഴിഞ്ഞ പാര്‍ലമെന്റില്‍ പാസ്സാക്കിയ ഭൗമാതിര്‍ത്തി ധാരണാ നിയമം (ലാന്‍ഡ് ബൗണ്ടറി എഗ്രിമെന്റ് ബില്‍) ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതായി. ടീസ്റ്റാ നദീജല വിഷയത്തിനുപുറമേ ഗംഗ-ബ്രഹ്മപുത്ര-മേഘ്ന മേഖലയിലെ പൊതുനദീതടമെന്ന സങ്കല്‍പ്പം സാധ്യമാക്കാവുന്നതാണ്. അത് ജലം പങ്കുവക്കല്‍, പരിസ്ഥിതി സംരക്ഷണം, പ്രദേശത്തെ സാംസ്കാരത്തിന്റെയും വനവാസി പൈതൃകസ്വത്ത് സംരക്ഷണത്തിന്റെയും കാര്യത്തില്‍ ഗുണകരമാകും.
അസാധ്യമെന്നു കരുതുന്ന, കരുതിയിരുന്ന ചില പ്രശ്നങ്ങള്‍ക്കും പരിഹാരം വരുംനാളുകളിലുണ്ടാകും- പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, മാലദ്വീപ്… സാമ്പത്തിക ശാക്തീകരണത്തിന് സാമ്പത്തിക-രാഷ്ട്രീയ സാംസ്കാരിക ബന്ധത്തിന്റെ ദൃഢീകരണം കൂടിയേ തീരൂ. ഒപ്പം കൃത്യമായി നിര്‍വചിക്കപ്പെട്ട നയതന്ത്ര കാഴ്ചപ്പാടും. അത് ഈ സര്‍ക്കാരിനുണ്ട്. പഴയകാലത്തെ സങ്കുചിത ചിന്തയും പ്രവൃത്തികളും അതിവേഗം മാറ്റിക്കളയുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: