നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമായി കാത്തിരുന്ന ജനങ്ങള്‍ക്ക് മൊത്തത്തില്‍ ഒരു സംരക്ഷണത്തിന്റെ അനുഭവം ഉണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയക്കണ്ണിലൂടെയാണ് നോക്കുന്നതെങ്കില്‍ ഇതൊരു പക്ഷെ, തെറ്റാണെന്ന് ചൂണ്ടിക്കാട്ടാനായേക്കും. ഒരു ഭരണകൂടത്തിന് ഒരു വര്‍ഷം എന്നത് അത്ര വലിയ കാലയളവല്ല. നേരെ ചൊവ്വെയുള്ള ഭരണമായിരുന്നെങ്കില്‍ അതിനൊരു തുടര്ച്ചയുണ്ടാവേണ്ട ആവശ്യമേ വരുന്നുള്ളു. എന്നാല്‍ ഇവിടത്തെ സ്ഥിതി അതായിരുന്നില്ല.
മുച്ചൂടും തകര്‍ന്നുകിടക്കുന്ന ദുഃഖകരമായ അവസ്ഥയില്‍ നിന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന് പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത്. എല്ലാ തലത്തില്‍ നിന്നും സമ്മര്‍ദ്ദവും എതിര്പ്പുമായിരുന്നു ആ ഭരണകൂടത്തിനുണ്ടായിരുന്നത്. മാധ്യമ വിചാരണയുടെ മുന കൂര്‍ത്ത ആരോപണങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടതെന്നതിനാല് നിശ്ചയദാര്‍ഢ്യം വേണ്ടുവോളം മോദി സര്‍ക്കാരിനുണ്ടായിരുന്നു.
അഴിമതിയുടെ മുഖമുദ്രയായ യുപിഎ സര്‍ക്കാരിന്റെ ഓര്‍മകള്‍ ജനമനസ്സുകളില്‍ നിന്ന് ഒഴിവാക്കാന്‍ തന്നെയാണ് മോദി ആദ്യം തീരുമാനിച്ചത്. അതു വഴി ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുക എന്നതായിരുന്നു രീതി. അക്കാര്യത്തില്‍ സര്‍ക്കാരിന് നല്ല പിന്തുണയാണ് കിട്ടിയത്. എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് ചെയ്തുവെന്ന് കാണിക്കാനുള്ള പ്രചാരണ രാഷ്ട്രീയത്തില്‍ നിന്ന് തുലോം ഭിന്നമായിരുന്നു മോദിയുടെ രീതി. കാര്യങ്ങള്‍ അതിന്റെ സമഗ്രതയില്‍ കാണുകയും പ്രശ്നങ്ങള്‍ തന്മയത്വത്തോടെ നിര്‍ധാരണം ചെയ്യുകയുമായിരുന്നു അദ്ദേഹം. അക്കാര്യത്തില്‍ ഒരു പരിധിവരെ വിജയിച്ചുവെന്നുവേണം കരുതാന്‍.
നേരത്തെ സൂചിപ്പിച്ചതുപോലെ രാഷ്ട്രീയ അജണ്ട വെച്ച് സര്‍ക്കാരിനെ നിരീക്ഷിക്കുകയാണെങ്കില്‍ ഒരുപക്ഷേ, ചിത്രം മറ്റൊന്നായിരിക്കും. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിവക്ഷിക്കപ്പെടുന്നപാര്ലമെന്റ് കവാടത്തില്‍ പ്രണാമമര്‍പ്പിച്ച് സഭയില്‍ പ്രവേശിക്കുന്നതു മുതല്‍ തുടങ്ങുന്നു മോദി സര്‍ക്കാരിന്റെ വ്യത്യസ്തതകള്‍. അതു വഴി സ്വയം സമര്‍പ്പണത്തിന്റെ സന്ദേശം തന്നെയാണ് അദ്ദേഹം സമൂഹത്തിന് കൈമാറിയത്. എന്താണ് ജനാധിപത്യം എന്നതിന്റെ ശക്തമായ നിദര്‍ശനമായി അതിനെ നമുക്കു കാണാനാകും.
ലോക നേതാക്കന്മാരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു സംസ്കാരത്തിന് അദ്ദേഹം കൂപ്പുകൈ നല്കി. നല്ല ആതിഥേയത്വത്തിന്റെ മഹിത സംസ്കാരം ഇതു വഴി പടര്‍ത്തി എന്നതല്ല കാര്യം. അതുവഴി ആരും മാറ്റിനിര്‍ത്തപ്പെടേണ്ടവരോ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടവരോ അല്ലെന്നതാണ് ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുത്തത്. തന്റെ മുമ്പില്‍ ശത്രുക്കളില്ല സൗഹാര്‍ദ്ദത്തിന്റെ കരങ്ങളേയുള്ളു എന്ന് പറയാതെ പറഞ്ഞു നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി. ഒരു നേതാവിനു വേണ്ട മുഖ്യ ഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണ് തനിക്കെതിരു നില്‍ക്കുന്നവരെ പോലും സ്നേഹപൂര്‍വം അടുത്തുകൊണ്ടുവരികയെന്നത്. പാക്കിസ്ഥാന് എന്ന രാജ്യത്തെക്കുറിച്ചും അവിടത്തെ ഭരണകൂടത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നരേന്ദ്രമോദി തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അവിടത്തെ ഭരണാധികാരിയെ ക്ഷണിക്കുമ്പോള്‍ വാസ്തവത്തില്‍ ചരിത്രം വഴി മാറുകയാണ്.
തനിക്കൊരുകാലത്ത് സന്ദര്‍ശാനുമതി നിഷേധിച്ച രാജ്യത്തെക്കൊണ്ടുപോലും മാറിച്ചിന്തിക്കാന്‍ അവസരം നല്കി മോദി. ആത്മാര്‍ത്ഥമായ സമീപനവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും ത്യാഗ സന്നദ്ധമായ സംസ്കാരവും സ്നേഹസമ്പന്നമായ പെരുമാറ്റവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു എന്നതാണ് വസ്തുത. ആരോപണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാനോ അതിന്റെ ഇരട്ടിയില്‍ നല്‍കാനോ നരേന്ദ്രമോദി താല്‍പ്പര്യപ്പെടുന്നില്ല. മറ്റുള്ളവര്‍ ആരോപണശരങ്ങള്‍ അയക്കുമ്പോള്‍ അതൊക്കെ തൃണവല്‍ഗണിച്ച് തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതു പോലെത്തന്നെ സഹപ്രവര്‍ത്തകരും ആവണമെന്ന് അദ്ദേഹം നിഷ്കര്‍ഷിക്കുന്നുണ്ട്.
ജോലിയോടുള്ള ആത്മാര്‍ത്ഥതയും ജോലിസ്ഥലത്തോടുള്ള സ്നേഹവും എപ്പോഴും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ശഠിക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കൃത്യസമയത്തുണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ ഒരു പക്ഷേ, അലസ സമീപനത്തിലൂടെ കരുത്തു നേടിയ ഉദ്യോഗസ്ഥര്‍ക്ക് വലിയ പ്രശ്നമുണ്ടായിരിക്കാം. എന്നാല്‍ ഓരോരോ ആവശ്യത്തിന് ഓഫീസുകളില്‍ ചെല്ലുന്നവര്‍ക്ക് അത് അനുഗ്രഹമാവുകയാണ്. ജനസേവകരാണ് ഉദ്യോഗസ്ഥരെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിക്കുന്നുണ്ട്. അതേ പോലെ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം അവിടെയുണ്ടാകണമെന്നും ശഠിക്കുന്നു. അത്തരം അന്തരീക്ഷം ഉണ്ടെങ്കിലേ തങ്ങളുടെ ജോലി ആസ്വദിച്ച് നിര്‍വഹിക്കാന്‍ കഴിയൂ.
സ്വച്ഛ് ഭാരത് എന്ന സന്ദേശം ഇന്ന് ലോകത്തിനുമുമ്പില്‍ അന്തസ്സോടെ ഉയര്‍ന്നു നില്ക്കുന്നുണ്ടെങ്കില് നരേന്ദ്രമോദി എന്ന പ്രധാന മന്ത്രിയുടെ ആത്മാര്‍ത്ഥമായ ചുവടുവെപ്പാണ് അതിന്റെ പിന്നിലെന്ന് നാമറിയണം. ചീഞ്ഞുനാറി പുഴുവരിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന്് സ്വച്ഛ സുന്ദരമായ അവസ്ഥയിലേക്ക് മാറാന്‍ സമയം കുറെ എടുക്കുമെങ്കിലും അതിലേക്ക് ധൈര്യപൂര്‍വം ചുവടുവെക്കാനായി എന്നത് എടുത്തുപറയേണ്ടകാര്യമാണ്. സമൂഹത്തിലെ പ്രിയപ്പെട്ടവരും ശ്രദ്ധേയരുമായവരെ ആ സന്ദേശത്തിന്റെ മുഖ്യപ്രചാരകരാക്കിയതോടുകൂടി ഇതുവരെ ഭാരതം ദര്‍ശിച്ചിട്ടില്ലാത്ത ഒരു സംസ്കാരത്തിലേക്കാണ് അഭിമാനം ഉയര്‍ന്നുപൊങ്ങിയത്. ഇത്രകാലം ഇവിടം ഭരിച്ച ഭരണാധികാരികള്‍ക്കൊന്നും ഇല്ലാത്ത ഒരു കാഴ്ചപ്പാടല്ലേ ഇത്? ഇതുവഴി ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ വെച്ച സന്ദേശം മഹത്തരമല്ലേ? അതു വഴി ഭാരതത്തിലേക്ക് മുതല്‍മുടക്കാന്‍ അനവധി വ്യവസായ ഭീമന്മാര് തയാറാവില്ലേ? വളരെ ചെറിയൊരു സംഗതിയാണെങ്കിലും അതില്‍നിന്നുള്ള ഊര്‍ജ്ജത്തിന് വിവരിക്കാനാവാത്ത ചൂടും ചൂരുമുണ്ട്.
ഭാരതം വികസിക്കണമെങ്കില്‍ വിദേശമൂലധനം മാത്രം പോരാ എന്ന കാഴ്ചപ്പാടാണ് നരേന്ദ്രമോദി സര്‍ക്കാരിനുള്ളത്. എഫ്ഡി ഐ(ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ്) എന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് നരേന്ദ്രമോദി മറ്റൊരു വ്യാഖ്യാനം കൊടുത്തു. ഫസ്റ്റ് ഡവലപ്മെന്റ്് ഇന്ത്യ. അതായത് ആദ്യം രാജ്യം സ്വയംവികസിക്കണം. അങ്ങനെ വികസിക്കണമെങ്കില്‍ ഭാരതത്തിലെ ഓരോ പൗരനും സ്വയം വികസിക്കുന്നു എന്ന ബോദ്ധ്യമുണ്ടാവണം. സമൂഹത്തിലെ അങ്ങേത്തലയ്ക്കല്‍ നിസ്സഹായനായി വിറച്ചിരിക്കുന്ന പൗരനെയും വികസനത്തിന്റെ ഉയര്‍ച്ചയിലേക്ക് കൈപിടിച്ചുകൊണ്ടുവരണം.
എന്റെ രാജ്യം വികസിക്കണമെന്ന അദമ്യമായ താല്പര്യം ഉള്ളില്‍ കടന്നുകൂടുന്നതോടെ അത് നിഷ്പ്രയാസം സാധിക്കുമെന്ന് നരേന്ദ്രമോദിക്കറിയാം. അതിന്റെ ആദ്യത്തെ സൂചകമെന്ന നിലയ്ക്കാണ് സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യം എടുക്കേണ്ടത്. കേവല മുദ്രാവാക്യത്തില്‍ നിന്ന് ഒരു രാജ്യത്തിന്റെ മുഖച്ഛായ മാറ്റി മറിച്ച സംഭവഗതിയാണത്. രാഷ്ട്രത്തെ സ്നേഹിക്കുന്ന, അതിന്റെ സംസ്കൃതിയില്‍ അഭിമാനം കൊള്ളുന്ന, അവിടത്തെ ജനങ്ങളെ പുരോഗതിയിലേക്ക് നയിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു നേതാവിനേ ഇത്തരമൊരു കാഴ്ചപ്പാടുണ്ടാകൂ.
ജനങ്ങളെ ഒരു ഭരണാധികാരി എങ്ങനെയാണ് സ്നേഹിക്കുന്നതെന്നും അവരെ കരുത്തുറ്റവരും സ്വയം പര്യാപ്തരുമാക്കുന്നതെന്നും അറിയാന്‍ നല്ല അവസരമാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും ബാങ്കും അതുമായുള്ള ഇടപാടും ഇന്നും അന്യമാണ്. അത്തരക്കാരെ ബാങ്കിങ് മേഖലയിലേക്ക് അടുപ്പിക്കാനുള്ള ഏറ്റവും നല്ല വഴി അവരെക്കൊണ്ട് അക്കൗണ്ട് തുടങ്ങിക്കുക എന്നതാണ്. നിക്ഷേപരഹിത അക്കൗണ്ടായ പ്രധാന് മന്ത്രി ജന്‍ധന്‍ യോജന വഴി സര്‍ക്കാര്‍ അവര്‍ക്ക് നല്ലൊരു കൈത്താങ്ങാണ് നല്‍കിയത്.
അഭൂതപൂര്‍വമായ ജനമുന്നേറ്റം തന്നെ ബാങ്കുകളിലുണ്ടായി. കരുതല്‍ ധനം എന്ന നിലയില്‍ അക്കൗണ്ടുകള്‍ വഴി കോടികളാണ് കിട്ടിയത്. അക്കൗണ്ടു തുടങ്ങിയവര്‍ക്ക് രണ്ടു ലക്ഷംരൂപ മതിപ്പുള്ള ഇന്‍ഷുറന്‍സ് സംരക്ഷണവും ഏര്‍പ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആദ്യ പദ്ധതിയായി അതു മാറി. പണക്കാരന്റെ പണപ്പെട്ടി എന്ന നിലയില്‍ നിന്ന് പാവപ്പെട്ടവന്റെ കൈത്താങ്ങ് എന്ന അവസ്ഥയിലേക്ക് ബാങ്കുകള്‍ മാറി. അതേ സമയം ജനങ്ങള്‍ക്ക് ഇതു വഴി ആത്മവിശ്വാസത്തിന്റെ വല്ലാത്തൊരു അനുഭവവും ലഭ്യമായി. കോര്‍പറേറ്റുകളുടെ സര്‍ക്കാര്‍ എന്ന ആക്ഷേപത്തിന്റെ മുനയൊടിക്കാന്‍ ഈയൊരൊറ്റ പദ്ധതി മാത്രം ചൂണ്ടിക്കാട്ടിയാല്‍ മതി.
സ്ത്രീ ശാക്തീകരണം എന്ന മുദ്രാവാക്യം മുഴങ്ങിത്തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും ക്രിയാത്മകമായ പരിപാടികളും പദ്ധതികളും തുലോം കുറവായിരുന്നു. പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ പൊന്കുട്ടികളാണെന്ന ധാരണയുണര്ത്താന് സുകന്യ സമൃദ്ധി യോജനക്ക് സര്‍ക്കാര്‍ തുടക്കമിട്ടു.
ഭാരതത്തിലെ ബഹുഭൂരിപക്ഷവും ഇന്‍ഷുറന്‍സ് പദ്ധതിക്കു പുറത്താണ്. ഗൃഹനാഥന് അപകടം പിണഞ്ഞാല്‍ നിസ്സഹായരായിപ്പോകുന്ന കുടുംബത്തിന്റെ കണ്ണീരു കാണാന്‍ ഭരണകൂടം തയ്യാറായതിന്റെ സൂചകമെന്ന നിലയിലാണ് രണ്ടു തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന, പ്രധാന് മന്ത്രി ജീവന് ജ്യോതി ബീമയോജന എന്നിവയാണവ.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരില്‍ നടപ്പിലാക്കിയിട്ടുള്ള പെന്ഷന് പദ്ധതിയാണ് അടല്‍ പെന്ഷന്. ഇങ്ങനെ സമൂഹത്തിന്റെ ശോഭനമായ ഭാവി മുന്നില്‍ കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത് വിവിധ പദ്ധതികളാണ്. അവയ്ക്കൊക്കെ വന്‍ ജനകീയ അംഗീകാരമാണ് പൊതുസമൂഹത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയ അജണ്ടയുമായി പോകാന്‍ താല്പര്യമുള്ളവര്ക്ക് ഇതൊന്നും നേരേ ചൊവ്വെ കാണാനോ വിലയിരുത്താനോ കഴിയുന്നില്ല. ഭാരതത്തിന്റെ എക്കാലത്തെയും ദുരന്തമാണിത്.
ദൂരക്കാഴ്ചയില്ലാത്ത നിക്ഷിപ്ത താല്പര്യക്കാര് അവരുടെ രാഷ്ട്രീയ അജണ്ടയിലേക്ക് പൊതു സമൂഹത്തെ ആട്ടിത്തെളിക്കുകയാണ്. അതിന് ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടാവുന്നുണ്ടെങ്കിലും വേണ്ടത്ര ശക്തി പ്രാപിച്ചിട്ടില്ല. നിഷ്പക്ഷതയോടെ മോദി സര്‍ക്കാരിനെ വിലയിരുത്തുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാരതത്തിന്റെ അന്തസ്സും അഭിമാനവും വാനോളം ഉയരുന്ന ഒരു അന്തരീക്ഷം സംജാതമായിരിക്കുന്നു. ലോകനേതാക്കള്‍ ഭാരതത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
അമേരിക്കയിലായാലും ചൈനയിലായാലും മംഗോളിയയിലായാലും ദക്ഷിണകൊറിയയിലായാലും ഭാരതത്തിന്റെ പൈതൃകപ്പെരുമയും സംസ്കാരപ്പൊലിമയും കാണിച്ചുകൊടുക്കാന്‍ നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിക്ക് സാധിക്കുന്നു. അവര്‍ വിസ്മയപ്പെടുമ്പോള്‍ ഇതൊക്കെ ഭാരതത്തിന്റെ നേട്ടം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ അനുഭവിപ്പിച്ചുകൊടുക്കാന്‍ കഴിയുന്നു. വിശ്വവിജയത്തിന്റെ നെറുകയിലേക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രയാണം സഫലമാകാതിരിക്കില്ല. കാരണം ഇപ്പോഴാണ് ഭാരതത്തിന് ഭാരതത്തിന്റെ ശേഷിയും ശേമുഷിയും അറിയാന്‍ സാധിച്ചിരിക്കുന്നത്. അത് കൂടുതല്‍ ജാജ്വല്യമാനമാവും എന്ന് ഉറച്ചു വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: