ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സൈന്യത്തില്‍ ചേരാനെത്തുന്ന വനിതകളെ കന്യകാത്വപരിശോധനയ്‌ക്ക് വിധേയരാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഉദ്യോഗാര്‍ഥികളുടെ സദാചാരനിഷ്ഠ ഉറപ്പാക്കാന്‍ വേണ്ടിയാണ് കന്യകാത്വ പരിശോധന നടത്തുന്നതെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും പരിശോധനയുമായി മുന്നോട്ടുപോകുമെന്നുമാണ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം നിരവധി സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരിശോധനകള്‍ നടത്തരുതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രതികരണം പുറത്തുവന്നത്. കന്യകാത്വം ഉണ്ടെങ്കിലും ഇല്ലെങ്കിലും ശാരീരികക്ഷമതയില്‍ വ്യത്യാസമൊന്നുമുണ്ടാവില്ലെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ട്.
ഇന്തോനേഷ്യയില്‍ വനിതകളെ സൈന്യത്തിലേക്കുംനാഷണല്‍പൊലീസിലേക്കും നിയമിക്കണമെന്നത് നിര്‍ബന്ധമാണ്. പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരായിരിക്കും സൈന്യത്തില്‍ ചേരാനെത്തുന്നവരില്‍ ഏറെയും.
നേരത്തെ കിഴക്കന്‍ ജാവയിലെ ജബറില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കന്യകാത്വപരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും എതിര്‍പ്പിനെത്തുര്‍ടന്ന് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഭാവിവധുക്കളുടെ കന്യകാത്വ പരിശോധനനടത്തുന്നതും ഇവിടെ പതിവാണ്.
















