മഹാനായ കേരള സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെ തുടരെ അനുസ്മരിപ്പിക്കുന്ന പ്രക്രിയയിലേര്‍പ്പെട്ടിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിനെ നയിക്കുന്ന നമ്മുടെ പ്രധാനമന്ത്രി ചുരുങ്ങിയ കാലത്തിനുളളില്‍ തന്നെ ലോകശ്രദ്ധ നേടിയ ഒരു കര്‍മയോഗിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞു.
2008 ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും യുഎസ് സെനറ്ററുമായ ജോണ്‍ മക്കൈന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ഭാരതത്തിന് ഇത്ര ശക്തനായ ഒരു ഭരണാധികാരിയെ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷക്കാലം അദ്ദേഹത്തിനെതിരെ സര്‍വശക്തിയുമെടുത്ത് രാഷ്‌ട്രീയമായും മാധ്യമങ്ങളിലൂടെയും നിയമപരമായും അതിശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടും ഒരു വേളയില്‍പോലും കുലുങ്ങാതെ, അക്ഷോഭ്യനായി തന്റെ കര്‍മമണ്ഡലത്തിലുറച്ചുനിന്നുകൊണ്ട് ‘ഭഗവദ്ഗീത’യിലെ ‘കര്‍മയോഗ’ത്തെ അടിസ്ഥാനമാക്കി നിരന്തരം സല്‍പ്രവര്‍ത്തിയിലേര്‍പ്പെട്ടതിനാലാണല്ലോ.
ഇന്ദ്രപ്രസ്ഥത്തില്‍ 5150 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മഹാഭാരതയുദ്ധത്തിലൂടെ ധര്‍മം നടപ്പാക്കിയ ഭാരതത്തിന്റെ ഐശ്വര്യവും യശസ്സും ഉയര്‍ത്താന്‍ വേണ്ട പരിശ്രമത്തിനു നേതൃത്വം കൊടുക്കാന്‍ വേണ്ടിയാണല്ലൊ ഭാരതീയര്‍ അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലത്തുതന്നെ നരേന്ദ്രമോദി താന്‍ ഭാരത പ്രധാനമന്ത്രിയാണെന്നും ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ലെന്നും തെളിയിച്ചു കഴിഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) എന്ന അതിഭീകരവാദ സംഘടന ഇറാക്കില്‍ നടത്തിയ കൂട്ടനരഹത്യയിലും കലാപത്തിലും ലോകം തന്നെ ഞെട്ടിത്തരിച്ചപ്പോഴാണ് ഒട്ടേറെ മലയാളി നഴ്‌സുമാരും അവിടെ കുടുങ്ങിയ സംഭവം പുറത്തുവന്നത്. അവരെയെല്ലാം സ്വപ്‌നതുല്യ സംഭവവികാസങ്ങളിലൂടെയാണ് സുഷമസ്വരാജിന്റെ നേതൃത്വത്തില്‍ മോദി ഗവണ്‍മെന്റ് മോചിപ്പിച്ചുകൊണ്ടുവന്നത്. നൂറുകണക്കിന് മലയാളികളും മറ്റു സംസ്ഥാനക്കാരുമാണ് യുദ്ധം കൊടുമ്പിരിക്കൊണ്ട മേഖലകളില്‍നിന്നും നാട്ടിലെത്തിയത്.
2014 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പരിസരശുചീകരണത്തിന്റെ പ്രാധാന്യം ഗാന്ധിജിക്കുശേഷം രാഷ്‌ട്രനേതൃത്വം ഇത്ര ഗൗരവതരമായി പരിഗണിച്ചതും ഒരു വമ്പന്‍ പദ്ധതിയാക്കി സമൂഹത്തിലെ എല്ലാതലത്തിലേക്കും അതു വ്യാപിപ്പിച്ചതും. വെറും ഫോട്ടോയെടുപ്പു പരിപാടിയെന്ന് ആക്ഷേപിച്ച ആളുകള്‍തന്നെ കേരള മുഖ്യനടക്കം പിന്നീട് മറ്റൊരു പേരിട്ട് കേരളത്തില്‍ അത് അനുകരിച്ച് ‘തന്റെ സ്വന്ത’മാക്കാന്‍ ശ്രമിച്ചതു നാം കണ്ടുകഴിഞ്ഞു.
സഖാവു പിണറായി വിജയനും അത് അനുകരിച്ചു തന്റേതായ സംഭാവനകള്‍ നല്‍കി.
നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാനായി നമ്മുടെ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ദുബായ് സന്ദര്‍ശിച്ചു. അവിടെവച്ച് അദ്ദേഹം പറഞ്ഞത് യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കാനായി അദ്ദേഹം ‘മേക്ക് ഇന്‍ കേരള’ എന്ന പദ്ധതി നടപ്പാക്കുമെന്നാണ്. ഇതിനു മോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’യോടു സാദൃശ്യമില്ലേ?
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് (മാര്‍ച്ച് 2015) കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിന്‍പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികളും ഗുജറാത്തില്‍ പോയി അവിടത്തെ വികസന മാതൃകകള്‍ കണ്ടുപഠിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.
ഇപ്പോള്‍ യെമനില്‍നിന്നും നൂറുകണക്കിനു മലയാളികളും മറ്റു സംസ്ഥാനക്കാരും വിദേശ കാര്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും മുന്‍ കരസേനാമേധാവിയും സഹമന്ത്രിയായ വി.കെ.സിങ്ങിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനഫലമായി നാട്ടിലെത്തിച്ചേര്‍ന്നു. ഉടന്‍തന്നെ നമ്മുടെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പ്രധാനമന്ത്രി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ”നിര്‍ദ്ദേശിച്ചു” എന്ന് ലോക വിഡ്ഢിദിനത്തില്‍ തന്നെ ഒരു പോസ്റ്റും കണ്ടു.
കേരളത്തില്‍ നിന്ന് ഒരു എംപിപോലുമില്ലാഞ്ഞിട്ടും വിഴിഞ്ഞം തുറമുഖം, പാലക്കാട് ഐഐടി, എഫ്എസിടിയുടെ പ്രതിസന്ധി പരിഹരിക്കല്‍, റെയില്‍വേപാതയിരട്ടിപ്പിക്കല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ രാഷ്‌ട്രീയ തിമിരം ബാധിക്കാതെ അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ച് ഭാരത പ്രധാനമന്ത്രി ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചുകൊണ്ടു ഭരണം നടത്തുന്നു.
മുന്‍പുപറഞ്ഞ കാര്യങ്ങളിലൊന്നും കാര്യമായ ഒരു പങ്കുമില്ലെങ്കിലും എല്ലാം തന്റെ നേട്ടമാണെന്നു വരുത്തിത്തീര്‍ക്കാന്‍ കേരള മുഖ്യനും അദ്ദേഹത്തിന്റെ ‘ബ്രാന്റ് അംബാസഡര്‍’ സ്ഥാനം സ്വയം അണിഞ്ഞു നടക്കുന്ന കെ.സി.ജോസഫും മോദിക്കു വികസനമെന്തെന്നറിയില്ല എന്നു കേരളീയരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മുന്‍ പ്രവാസികാര്യമന്ത്രിയുമൊക്കെ സ്വയം പരിഹാസ്യരായി മാറുകയാണ്.
















