ഗാന്ധിനഗര്‍: രാജ്യത്തെ കര്‍ഷകരുടെ മോശം സ്ഥിതിയ്ക്കു കാരണം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. യുപിഎ ഭരണകാലത്ത് കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ അധികാരം നഷ്ടപ്പെട്ടപ്പോള്‍ കര്‍ഷകര്‍ക്കുവേണ്ടി പദയാത്ര നടത്തുകയാണ് കോണ്‍ഗ്രസ് നേതാവ്.
അവര്‍ നടത്തിയ യാത്രയെ പദയാത്രയെന്നു വിളിക്കണോ അതോ ബസ് യാത്രയെന്ന് വിളിക്കണോയെന്നോ അമിത്ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പേരെടുത്തു പറയാതെ അദ്ദേഹത്തെ തന്നെ ഉന്നംവെച്ചുകൊണ്ടായിരുന്നു അമിത്ഷായുടെ പ്രസംഗം.
മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷക ലക്ഷങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടായ കൃഷി നാശനഷ്ടം 50 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന്റെ പരിധി കുറച്ച് 33 ശതമാനമാക്കി. ഇതു കൂടാതെ നഷ്ടപരിഹാരത്തുകയും വര്‍ധിപ്പിച്ചു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കര്‍ഷകരുടെ സാമ്പത്തിക നിലയും മെച്ചപ്പെട്ടിട്ടുണ്ട്. ആറു ദശാബ്ദത്തോളം കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുവേണ്ടി എന്താണു ചെയ്തിട്ടുള്ളതെന്നു കൂടി കോണ്‍ഗ്രസ് രാജകുമാരന് വ്യക്തമാക്കേണ്ടതാണ്. രാജ്യത്തെ കര്‍ഷക ആത്മഹത്യയ്ക്കു കാരണം മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ നയങ്ങളാണ്.
ഗുജറാത്തില്‍ നടന്ന ബിജെപിയുടെ മാഹാസമ്പര്ക്ക് അഭിയാനില്‍ പങ്കെടുക്കവേയാണ് അമിത്ഷാ കോണ്‍ഗ്രസ് നയങ്ങളെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചത്. മോദി സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണങ്ങളാണ് കോണ്‍ഗ്രസ് അഴിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായാണ് ഭൂമി എറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള ആരോപണങ്ങള്‍. എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒരിഞ്ചു ഭൂമിപോലും നല്‍കില്ല. കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുള്ളതില് 96 ശതമാനവും കോണ്‍ഗ്രസിന്റെ 60 വര്‍ഷ ഭരണത്തിലാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്തെ അഴിമതിയില്‍ കുറവ് രേഖപ്പെടുത്തിയതായി അമിത് ഷാ അറിയിച്ചു.
യുപിഎ ഭരിച്ച കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ടുജി സെപ്ക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്് തുടങ്ങി 25ഓളം വന്‍ അഴിമതികള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഇതിലൂടെ കേന്ദ്രഖജനാവിന് ലക്ഷംകോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മെയ് 26ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് ബിജെപി പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തീകരിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ ഒരു അഴിമതി പോലും എടുത്തുകാണിക്കാന്‍ കോണ്‍ഗ്രസ്സിനാകില്ല. അതിനാലാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ തെറ്റായി പ്രചരിപ്പിക്കുന്നത്.
2019 ഓടെ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 ശതമാനമാക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയത്നിക്കുന്നത്. എന്‍ഡിഎ അധികാരത്തിലെത്തുമ്പോള്‍ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 5.7 ശതമാനമായി ഉയര്‍ന്നു. അതുകൊണ്ടുതന്നെ 2019ല്‍ 10 ശതമാനത്തിലേക്ക് എത്തിക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് മുഖ്യമന്ത്രി ആനന്തി പട്ടേല്‍, ബിജെപി ജനറല്‍ സെക്രട്ടറി പുരുഷോത്തം രുപാല, ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് ദിനേശ് ശര്‍മ്മം, ദേശീയ ജോയിന്റ് കണ്‍വീനര്‍ വി. സതീഷ് എന്നിവരും സമ്പര്‍ക്ക് അഭിയാനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: