ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തോടെ അര്‍ദ്ധസൈനിക വിഭാഗത്തില്‍ വനിതാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതി. മാവോയിസ്റ്റ് മേഖലയില്‍ ജനങ്ങളെ സംഘടിപ്പിച്ച് ചുവപ്പു ഭകീരതയ്‌ക്കെതിരേ പോരാടുന്നതുള്‍പ്പെടെയുള്ള ക്രമസമാധാന പാലന പ്രവര്‍ത്തനങ്ങളില്‍ വനിതകളെ പങ്കെടുപ്പിക്കുകയാണ്് ലക്ഷ്യം. മാവോയിസ്റ്റുകള്‍ ഗ്രാമങ്ങളില്‍ സ്വാധീനം ഉണ്ടാക്കാന്‍ വനിതകളെ അവരുടെ സംഘത്തിലേക്ക് വ്യാപകമായി ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കിടയില്‍ സ്വാധീന ശക്തികൂട്ടാനുള്ള അവരുടെ തന്ത്രത്തിനു ബദല്‍ തന്ത്രമെന്ന നിലയില്‍കൂടിയാണ് ഈ പദ്ധതി.
മാവോയിസ്റ്റുകളെ നിരത്തില്‍ നേരിടുന്നതിനൊപ്പം പിടിയിലാകുന്ന ചുകപ്പന്‍ വനിതകളെ ചോദ്യം ചെയ്യുന്നതിനും അവര്‍ക്കിടയില്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മറ്റും വനിതാ സേനാംഗങ്ങളുടെ സേവനം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. നിലവില്‍ 19,000 വനിതാംഗങ്ങളാണ് അര്‍ദ്ധ സൈനിക വിഭാഗത്തില്‍ ഉള്ളത്. ആകെയുള്ള അര്‍ദ്ധ സൈനിക 89 ലക്ഷം അര്‍ദ്ധ സൈനികാംഗങ്ങളില്‍ 2.15 ശതമാനം മാത്രമാണിത്.
കാല്‍ലക്ഷത്തോളം വനിതാംഗങ്ങളെ കൂടി നിയോഗിച്ച് അഞ്ചു ശതമാനം അര്‍ദ്ധ സൈനിക ബലം വനിതകള്‍ക്കു നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി.
എന്നാല്‍ ഇതത്ര എളുപ്പമല്ലെന്ന് സര്‍ക്കാരിനറിയാം. അതേ സമയം വനിതകളെ ഈ രംഗത്തേക്ക് ഏറെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്.
നിലവില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ വ്യവസായ സുരക്ഷാ സേനയിലാണ് ഏറ്റവും കൂടുതല്‍ വനിതാംഗങ്ങള്‍, 4.89 ശതമാനം വരും. കേന്ദ്ര റിസര്‍വ് പോലീസ് സേനയില്‍ 2.13 ശതമാനവും. എന്നാല്‍ ബിഎസ്ഫ്, ഐടിബിപി, സശസ്ത്ര സീമാ ബല്‍, ആസാം റൈഫിള്‍സ് എന്നീ വിഭാഗങ്ങളില്‍ രണ്ടു ശതമാനം മാത്രമാണ് വനിതാംഗങ്ങള്‍.
വനിതാംഗങ്ങള്‍ മാത്രമുള്ള രണ്ട് സിആര്‍പിഎഫ് ബറ്റാലിയനുകളും അര്‍ദ്ധ സൈനിക വിഭാഗത്തിലെ ജനറല്‍ ഡ്യൂട്ടികളിലെ ഒഴുവുകളില്‍ 14 ശതമാനം സംവരണവും അടക്കം ഒട്ടേറെ ആനുകൂല്യങ്ങള്‍ വനിതകളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സശസ്ത്ര സീമാബലില്‍ 2,772 വനിതാംഗങ്ങള്‍ അടങ്ങുന്ന 21 കമ്പനികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
വനിതാംഗങ്ങള്‍ക്ക് ശാരീരിക യോഗ്യത പരീക്ഷകളിലും മറ്റും ഇളവു നല്‍കിയിട്ടുണ്ട്. വനിതാ ജീവനക്കാരുടെ കുട്ടികള്‍ക്കായി ക്രഷുകളും ഡേ കെയര്‍ സംവിധാനങ്ങളും ഒരുക്കിയത് ഈ രംഗത്തേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്.
ദല്‍ഹിയിലും മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലും പോലീസ് സേനയിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതകള്‍ക്കെതിരേ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
















