ഇന്തോനേഷ്യ: മയക്ക്മരുന്ന് കേസില്‍ പിടിപ്പിക്കപ്പെട്ട എട്ട് വിദേശികളെ ഇന്തോനേഷ്യ വെടിവെച്ച് കൊല്ലുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇവരെ വെടിവെച്ച് കൊല്ലുന്നതിനായി ഫയറിങ് സ്‌ക്വാഡ് രൂപീകരിച്ചു. വധിക്കുന്നതിനുള്ള വെടിയുണ്ടകളും ആംബുലന്‍സും ശവപ്പെട്ടികളും തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം, ജയിലിനുപുറത്ത് ഇവരുടെ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ യാത്രാമൊഴി ചൊല്ലുവാനായി എത്തിയിട്ടുണ്ട്. ഇന്തോനേഷ്യ സര്‍ക്കാരിനോട് ബന്ധുക്കള്‍ ദയക്കായി യാചിക്കുന്നുമുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെച്ചവരുടെ ചിത്രങ്ങള്‍ ആസ്‌ടേലിയന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആസ്‌ട്രേലിയ, നൈജീരിയ, ഘാന, ഫിലിപ്പൈന്‍സ്, ബ്രസീല്‍ ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു മയക്കുമരുന്നു കേസില്‍ വധശിക്ഷ കാത്ത് ഇന്തോനേഷ്യയില്‍ കഴിയുന്നത്.
ഇതിനിടെ മയക്കുമരുന്നു കടത്തു കേസിലെ പ്രതികള്‍ക്കു വധശിക്ഷ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്നു ഇന്തോനേഷ്യയോട് ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു. പെട്ടെന്ന് വധശിക്ഷ നടപ്പാക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നതിനിടയിലാണു ഐക്യരാഷ്‌ട്ര സംഘടനയുടെ ഇടപെടല്‍.
വധശിക്ഷ സംബന്ധിച്ച കാര്യം ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളെ ഇതിനകം അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
















