ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസിന്റെ തലപ്പത്ത് വ്യാപകമായി അഴിച്ചുപണി നടത്തുന്നു. പ്രാഥമിക ഘട്ടത്തില്‍ രാഹുലിന്റെ സംഘത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. ഒരു ദശാബ്ദത്തിലേറെയായി രാഹുലിന്റേയും കോണ്‍ഗ്രസിന്റേയും വാര്‍ത്താസമ്മേളനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കനിഷ്‌ക സിങ്. അവരെ പ്രിയങ്കയുടെ ഓഫീസിലേക്ക് മാറ്റിക്കൊണ്ടാണ് നിശബ്ദ അഴിച്ചുപണിക്ക് തുടക്കം കുറിച്ചത്. പൊതുപരിപാടികളില്‍ രാഹുല്‍ സംസാരിക്കുന്ന വിഷയങ്ങള്‍ ഇനിമുതല്‍ പ്രിയങ്കയടക്കമുള്ള പ്രത്യേക സമിതിയെ കാണിച്ചതിനുശേഷമാകും അവതരിപ്പിക്കുക.
ഇതുകൂടാതെ രാഹുലിന്റെ ഓഫീസ് മാനേജരും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ബിരുദധാരിയുമായ കൗശല്‍ വിദ്യാര്‍ത്ഥിയേയും മാറ്റുമെന്നാണ് സൂചന. രാഹുലിന്റെ സന്ദര്‍ശനങ്ങള്‍ ക്രോഡീകരിക്കുക, പൊതുചടങ്ങുകള്‍ക്കായുള്ള പേപ്പറുകളും നോട്ടുകളും തയ്യാറാക്കുകയെന്നതായിരുന്നു ഇയാളുടെ ജോലി. എന്നാല്‍ ആശയവിനിമയ വിഭാഗത്തിന്റെ മുഖ്യ ചുമതലക്കാരനായ അജയ്‌മാക്കനേയും, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിനേയും നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ രാഹുലിന്റെ ഓഫീസ് ജോലിക്കാരില്‍ ഏഴുപേര്‍ ഒഴികെ ബാക്കി ജീവനക്കാരെ സോണിയാ ഗാന്ധിയുടേയും പ്രിയങ്കയുടേയും ഓഫീസുകളിലേയ്‌ക്കും മറ്റുചുമതലകളിലേക്കും മാറ്റിയിട്ടുണ്ട്.
രാഹുലിന്റെ സംഘത്തിലേക്ക് കൂടുതല്‍ യുവാക്കളെ നിയോഗിക്കാനാണ് നേതൃത്വത്തിന്റെ പുതിയ പദ്ധതി. അങ്ങനെ കോര്‍പ്പറേറ്റ് ഓഫീസ് എന്ന നിലയില്‍ മാറ്റിയെടുക്കാനാണ് അനുയായികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വക്താവ് രണ്‍ദീപ് സുര്‍ജേവാലയെ രാഹുലിന്റെ സഘത്തിന്റെ മുഖ്യ പ്രവര്‍ത്തകനാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇനിമുതല്‍ അപേക്ഷ എഴുതി തയ്യാറാക്കി നല്‍കിയാല്‍ മാത്രമേ രാഹുലിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കൂ. ലോക്‌സഭയില്‍ സജീവമാകാന്‍ രാഹുലിന് നിര്‍ദ്ദേശം നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രയങ്കയുടെ ഓഫീസും പരിഷ്‌കരിക്കാനുള്ള നീക്കത്തിലാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലെ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായുള്ള ചെറിയ ഓഫീസാണ് പ്രിയങ്കയുടേത്. ഇതും വിപുലമാക്കുകയാണെന്നാണ് സൂചന.
















