ലണ്ടന്‍: ആസ്റ്റണ്‍വില്ല എഫ്എ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ആസ്റ്റണ്‍ വില്ല എഫ്എ കപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണലുമായി ആസ്റ്റണ്‍വില്ല ഏറ്റുമുട്ടും. 2000നുശേഷം ആദ്യമായാണ് ആസ്റ്റണ്‍വില്ല എഫ്എ കപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.
പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ ഇരുടീമുകളും തുല്യത പുലര്‍ത്തിയെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ ലിവര്‍പൂളായിരുന്നു മുന്നില്‍. എന്നാല്‍ സ്റ്റെര്‍ലിംഗ്, ജെറാര്‍ഡ്, കൗടീഞ്ഞോ, ബലോട്ടെല്ലി തുടങ്ങിയവര്‍ ലക്ഷ്യബോധം മറന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. ലിവര്‍പൂള്‍ താരങ്ങള്‍ 14 ഷോട്ടുകള്‍ കളിയിലുടനീളം പായിച്ചെങ്കിലും വല ലക്ഷ്യമാക്കി നീങ്ങിയത് മൂന്നെണ്ണം മാത്രമായിരുന്നു.
എന്നാല്‍ ഒരിക്കല്‍ മാത്രമാണ് ആസ്റ്റണ്‍ വില്ല ഗോളിയെ മറികടന്ന് പന്ത് വലയില്‍ കയറ്റുവാന്‍ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് കഴിഞ്ഞത്. കളിയില്‍ വെംബ്ലിയില്‍ നടന്ന രണ്ടാം സെമിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ലിവര്‍പൂള്‍ ആസ്റ്റണ്‍വില്ലക്ക് മുന്നില്‍ കീഴടങ്ങിയത്. കളിയുടെ 30-ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിംഗ് ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് ഫിലിപ്പെ കൗടീഞ്ഞോയാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്.
എന്നാല്‍ 36-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ ബെന്റക്കയിലൂടെ ആസ്റ്റണ്‍വില്ല സമനില പിടിച്ചു. പിന്നീട് 54-ാം മിനിറ്റില്‍ ഫാബിയന്‍ ഡെല്‍ഫ് ബോക്സിനുള്ളില്‍ നിന്ന് പായിച്ച വലംകാലന്‍ ഷോട്ട് ലിവര്‍പൂള്‍ ഗോളിയെ മറികടന്ന് വലയില്‍ പ്രവേശിച്ചതോടെ അവര്‍ ലീഡ് നേടുകയും ചെയ്തു. പിന്നീട് സമനിലക്കായി ലിവര്‍പൂള്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ആസ്റ്റണ്‍വില്ല കെട്ടിപ്പൊക്കിയ പ്രതിരോധഭിത്തി അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി തീര്‍ന്നതോടെ പരാജയം നേരിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: