കേരളത്തില്‍ ഇന്ന് ഒട്ടും സുരക്ഷിതത്വമില്ലാത്തത് നെല്‍വയലുകള്‍ക്കാണ്; കര്‍ഷകസമൂഹത്തിനും. കര്‍ഷകര്‍ കൊയ്തുവെച്ച നെല്ല് പാടത്തുതന്നെ ഇരുന്ന് നശിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്ന സര്‍ക്കാര്‍ നിസ്സംഗമാണ്. ഇപ്പോള്‍ ഭൂമാഫിയ തിമിര്‍ത്താടുന്ന കേരളത്തില്‍ സര്‍ക്കാരും രാഷ്ട്രീയനേതാക്കളും അവരുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്നു.
കപില്‍ദേവിന്റെ മെഡിസിറ്റി ഉയര്‍ത്തുന്നതിനായി താന്തോന്നിത്തുരുത്തില്‍ വാങ്ങിയ പാടംനികത്താന്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആവശ്യപ്പെട്ടത് അരക്കോടി രൂപയാണത്രെ. ചാത്യാത്ത് കായലില്‍ ഡ്രഡ്ജിംഗ് നടത്തി പാടം നികത്താനായിരുന്നു പദ്ധതി. ഇപ്പോള്‍ സര്‍ക്കാര്‍ പഞ്ചായത്ത് ആക്ട് നിയമം ഭേദഗതിചെയ്ത് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതിയുടെ കരട് അടുത്ത മുന്നണിയോഗത്തില്‍ അവതരിപ്പിക്കുമെന്നാണറിവ്. തരിശുകിടക്കുന്ന കൃഷിസ്ഥലങ്ങള്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും പുറമ്പോക്ക് പട്ടയം സംബന്ധിച്ചും നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്ന് മുന്നണി യോഗത്തിനുശേഷം കണ്‍വീനര്‍ പി.പി.തങ്കച്ചന് തന്നെ പറയുകയുണ്ടായി.
കൃഷിചെയ്യുന്ന സ്ഥലങ്ങള്‍പോലും തരിശുനിലങ്ങളാണെന്ന് സ്ഥാപിക്കാന്‍ ലക്ഷങ്ങളുടെയോ കോടികളുടെയോ കോഴ കൈമാറിയാല്‍ മതിയെന്ന് കേരളത്തിലെ ഏത് മലയാളിക്കും അറിയാം. ഇപ്പോള്‍ തന്നെ പാടംനികത്തലും കുന്നിടിക്കലും ആറ്റുമണല്‍ വാരലും രണ്ട് കാലവര്‍ഷം ലഭിക്കുന്ന, 44 നദികളുള്ള കേരളത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. ജനസേവനത്തിന് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ സ്വന്തം പ്രതിനിധികളായി, ലക്ഷപ്രഭുക്കളായി മാറാന്‍ ത്വരകാട്ടുമ്പോള് ജനനന്മ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു.
ഭൂമിയുടെ ന്യായവില നിശ്ചയിക്കല്‍ ഇപ്പോഴും സങ്കീര്‍ണമാണ്. കയര്‍, കശുവണ്ടി, റബ്ബര്‍ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. എന്നുമാത്രമല്ല, അത് ചര്ച്ചാവിധേയംപോലുമാകുന്നില്ല. രാഷ്ട്രീയനേതാക്കളുടെ ആകാംക്ഷയും ശ്രദ്ധയും സരിതാനായരുടെ അടുത്ത വെളിപ്പെടുത്തലിനെപ്പറ്റിയാണ്, ജനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റിയല്ല. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കടന്നുകയറ്റവും അശാസ്ത്രീയ വികസനവുംമൂലം കേരളത്തില്‍ കടുത്ത പരിസ്ഥിതിനാശമാണ് നടക്കുന്നത്. താന്തോന്നിത്തുരുത്തും ആ വഴിയേ നീങ്ങാന്‍ നിര്‍ബന്ധിതമാകും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് സര്‍ക്കാര്‍ തുനിയുന്നത് റോഡ് പുറമ്പോക്കിലും മറ്റും താമസിക്കുന്നവര്‍ക്ക് പട്ടയംനല്‍കാന്‍ ഉപകരിക്കുമെന്ന വാദത്തിലാണ്.
മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇന്നും ഭൂരഹിതരായി തലയ്ക്ക് മുകളില്‍ മേല്‍ക്കൂരയില്ലാതെ അലയുന്ന സര്‍ക്കാര്‍ മാതൃക കേരളത്തിനുമുന്നിലുണ്ട്. തികച്ചും ദുര്‍ബലമായ ഒരു സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. നിഷ്ക്രിയമായ നിര്‍മാണ മേഖലയുടെ സ്തംഭനം കണക്കിലെടുത്ത് കരാറുകാരുടെ കുടിശ്ശിക ഉടന്‍ നല്‍കുക, കെഎസ്ആര്‍ടിസി പെന്ഷന് കൃത്യമായി വിതരണം ചെയ്യുക, കുടിശിക നല്കി കൂടുതല്‍ നെല്ല് സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുക മുതലായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും യുഡിഎഫ് മുന്നണി യോഗം തീരുമാനിച്ചിട്ടുണ്ട്. പക്ഷെ കുട്ടനാട്ടില്‍ കര്‍ഷകര്‍ കൊയ്തുവച്ച നെല്ല് സംഭരിക്കാതെ മഴയത്ത് മുളവരുന്ന കാര്യംപോലും സര്‍ക്കാരിന്റെ ശ്രദ്ധയിലില്ല.
ക്ഷേമപെന്‍ഷനുകളുടെ വിതരണം മുടങ്ങുന്നത് കേരളത്തില്‍ സ്വാഭാവിക സംഭവമായിത്തീര്ന്നിരിക്കുകയാണ്. പെന്ഷന് പറ്റിയവരും വിധവാക്ഷേമ പെന്ഷന് മുതലായവ വാങ്ങുന്നവരും അതിനെ ആശ്രയിക്കുന്നവരാണ്. ഇവരെല്ലാം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍വരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്.
ഭൂമിയുടെ ന്യായവില കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും പ്രശ്നസങ്കീര്‍ണമാണ്. വികസനത്തിന്റെ പേരിലും റോഡ് വികസനത്തിന്റെ പേരിലുമെല്ലാം ഭൂമി ഏറ്റെടുത്താല്‍ കൃത്യമായി പണം നല്‍കാത്തത് ഇന്ന് ജനങ്ങള്‍ ഭൂമി ഏറ്റെടുക്കലിനോടുതന്നെ നിഷേധാത്മകസമീപനം സ്വീകരിക്കാന്‍ പ്രേരകമായിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഭൂമി ഏറ്റെടുത്തശേഷം ന്യായവില നല്‍കാത്ത പ്രശ്നങ്ങള്‍ അധികമുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനകീയാസൂത്രണ പദ്ധതികള്‍ ഏറ്റെടുത്തു നടത്തിയ കരാറുകാര്‍ക്ക് ബില്ലുകള്‍ പോലും മാറിക്കിട്ടുന്നില്ല. ഇക്കഴിഞ്ഞ വിഷുവിന്റെ ആഘോഷംപോലും മങ്ങിയത് ഈ സര്ക്കാര്നയംമൂലമാണ്. പ്രശ്നസങ്കീര്‍ണമായ യുഡിഎഫ് സ്വന്തം കൂട്ടായ്മയിലെ പ്രശ്നങ്ങള്‍പോലും പരിഹരിക്കാന്‍ അപ്രാപ്തരായിരിക്കെ- മാണി-ജോര്‍ജ് കോഴവിവാദം കൊഴുക്കെ, മുഖം നഷ്ടപ്പെട്ട യുഡിഎഫിന് കേരളജനതക്കുവേണ്ടി എന്തുചെയ്യാനാകും? ഇതവര് തിരിച്ചറിയാന്പോകുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലാണ്- അരുവിക്കര ഉപതെരഞ്ഞെടുപ്പ്, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്! ഇനി എങ്ങനെയെങ്കിലും കാലാവധി പൂര്‍ത്തിയാക്കുക എന്ന ഏകലക്ഷ്യം മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: