മഹാഭാരതം വനപര്‍വ്വത്തിന്റെ അവസാനത്തില്‍ ‘യക്ഷപ്രശ്‌നം’ എന്ന അദ്ധ്യായത്തില്‍ ധര്‍മപുത്രരോട് പക്ഷിയുടെ രൂപമെടുത്തുവന്ന യമധര്‍മന്‍ ചോദിച്ച നിരവധി ചോദ്യങ്ങളിലൊന്ന് ”ലോകത്തിലെ ഏറ്റവും വലിയ വിസ്മയം എന്താണ്?” എന്നാണ്. ഇതിന് ധര്‍മപുത്രര്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ”ദിവസംതോറും അനേകം പേര്‍ മരിക്കുന്നു. എന്നാല്‍ ജീവിച്ചിരിക്കുന്നവരാകട്ടെ ഈ സത്യം അറിഞ്ഞിട്ടും അറിയാത്തതുപോലെ തങ്ങളൊരിക്കലും മരിക്കില്ലെന്നു വിചാരിച്ച് ജീവിക്കുന്നു.”
മരണം വ്യക്തിപ്രഭാവത്തെ പരിഗണിക്കുന്നില്ല; അവിടെ സര്‍വവും സമീകരിക്കപ്പെടുന്നു. മരണത്തെപ്പറ്റിയുള്ള ചിന്തതന്നെ നമ്മളില്‍ അതിയായ ഭയവും ദുഃഖവും ജനിപ്പിക്കുന്നു. സ്വജനങ്ങളുടെ വേര്‍പാടില്‍ ഖേദിക്കുന്നു, നടുങ്ങുന്നു. അപ്പോള്‍ മൃത്യുഭയം ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം എന്താണ്? അതിനെ മറക്കുവാന്‍ ശ്രമിക്കുകയോ? അതു സാധ്യമല്ല. വിസ്മരിക്കാനുള്ള ശ്രമത്തില്‍ മരണഭയം കൂടുതലാകുന്നു. മൃത്യുദുഃഖത്തില്‍നിന്നും രക്ഷപ്പെടുവാനുള്ള ചിന്തകൊണ്ടുതന്നെ മനുഷ്യന്‍ വളരെയധികം ക്ലേശങ്ങളനുഭവിക്കുന്നു. മരണത്തെ ജയിച്ച് അമരത്വം പ്രാപിക്കുക എന്നത് മനുഷ്യനൊരു പ്രശ്‌നമാണ്.
മരണാനന്തരം മനുഷ്യന് എന്തു സംഭവിക്കുന്നു? ഇതാണ് മനുഷ്യനെ എന്നും അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. ജന്മാന്തരങ്ങളില്‍ക്കൂടിയുള്ള സുദീര്‍ഘമായ ഒരു യാത്രയാണ് ജീവിതം. പല ജന്മങ്ങളും പിന്നിട്ടതിനുശേഷമാണ് ഒരു ജീവന് മനുഷ്യജന്മം ലഭിക്കുന്നതെന്ന് ജ്ഞാനികളും തത്വചിന്തകന്മാരും പറയുന്നു. ഓരോ ജീവിതത്തിലും ചെയ്യുന്ന കര്‍മങ്ങളുടെയും അനുഭവങ്ങളുടെയും സംസ്‌കാരമാണ് അടുത്ത ജന്മം ഏതാണെന്ന് നിര്‍ണയിക്കുന്ന മുഖ്യഘടകം.
ഭഗവദ്ഗീതയില്‍ അര്‍ജ്ജുനനോട് കൃഷ്ണന്‍ പറയുന്നു: ”വളരെക്കാലത്തെ അഭ്യാസംകൊണ്ട് മനോനിഗ്രഹം സാധിച്ചിട്ടുള്ള ജീവാത്മാക്കളായ യതികള്‍ മരണസമയത്ത് മനസ്സിനെ എന്നിലുറപ്പിച്ച് എന്നെത്തന്നെ സ്മരിച്ചുകൊണ്ട് ദേഹം ഉപേക്ഷിക്കുന്നു. അതിന്റെ ഫലമായി അവര്‍ പരമാത്മാവുമായി ഐക്യം പ്രാപിക്കുന്നു. അല്ലയോ കൗന്തേയ, ഇതില്‍ നിനക്ക് ഒട്ടും സംശയം ഉണ്ടാകേണ്ടതില്ല.
കാരണം മരണസമയത്തുണ്ടാകുന്ന ഭാവനയാണ് അവന്റെ അടുത്ത ജന്മത്തെ തീര്‍ച്ചപ്പെടുത്തുന്നത്. ലൗകികവിഷയങ്ങളെ ചിന്തിച്ചുകൊണ്ടാണ് ഒരുവന്‍ മരിക്കുന്നതെങ്കില്‍ ആ വിഷയഭോഗങ്ങള്‍ക്കു പറ്റിയ ശരീരമായിരിക്കും അടുത്തജന്മത്തിലവനു കിട്ടുക. അതുകൊണ്ട് മരണസമയത്തും എന്നെപ്പറ്റി ഓര്‍മിക്കുന്നതിനായി എപ്പോഴും എന്നെത്തന്നെ ഓര്‍മിപ്പിച്ചുകൊണ്ടുവേണം കര്‍ത്തവ്യകര്‍മങ്ങളനുഷ്ഠിക്കുവാന്‍.”
മരണത്തെ ഭയക്കേണ്ട ആവശ്യമില്ല. ‘മനുഷ്യന്‍ പഴകിയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയവയെ സ്വീകരിക്കുന്നപോലെ ദേഹി ജീര്‍ണിച്ച ശരീരങ്ങളെ ത്യജിച്ച് മറ്റു പുതിയവയെ പ്രാപിക്കുന്നു.’ എന്ന് ഗീത പറയുന്നു. പഴയവസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പുതിയവ ധരിക്കുമ്പോള്‍ മനുഷ്യന്‍ സന്തോഷിക്കുന്നു. അതുപോലെ മരണത്തിലും വിഷാദിക്കുകയല്ല സന്തോഷിക്കുകയാണ് വേണ്ടത്.
തന്റെ വ്യക്തിത്വം നശിക്കുമെന്നും താന്‍ ഇല്ലാതാകുമെന്നും കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും വലിയ ഭയമാണ്. തനിക്കൊരു ആത്മാവുണ്ടെന്നും വീണ്ടും പുതിയൊരു ദേഹത്തില്‍ താന്‍ ജനിക്കുമെന്നും വിശ്വസിക്കുന്നുണ്ടെങ്കില്‍ കൂടി തന്റെ ഇപ്പോഴത്തെ നില ഇല്ലാതായിപ്പോകുമല്ലോ എന്നു പേടിച്ചിട്ടാണ് ജനങ്ങള്‍ മരണത്തെ ഭയപ്പെടുന്നത്. താന്‍ ആരാണെന്നും തന്റെ യഥാര്‍ത്ഥ നില എന്താണെന്നും ആലോചിക്കാത്തതാണ് ഈ ഭയത്തിനു കാരണം.
നമ്മിലെല്ലാം മൂന്ന് അംശമാണുള്ളത്. ശരീരം, അന്തഃകരണം, ആത്മാവ്. ആന്തരമായ അന്തഃകരണത്തെയും ബാഹ്യമായ ശരീരത്തെയും പ്രവര്‍ത്തിപ്പിക്കുന്നത് ആത്മാവാണ്. ദേഹത്തോടും ദേഹാശ്രിതങ്ങളായ ഇന്ദ്രിയങ്ങളോടും അന്തഃകരണത്തോടും കൂടിയ ആത്മാവിനെയാണ് കര്‍ത്താവായും ഭോക്താവായും പറയുന്നത്. (ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുര്‍മ്മനീഷിണഃ. കഠം 3.4). ഇവയില്‍ ജഡങ്ങളും നശ്വരങ്ങളുമായ ശരീരേന്ദ്രിയമനസ്സുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുളളതാണ് നമ്മുടെ അനശ്വരവും നിത്യവുമായ സാക്ഷാത്‌സ്വരൂപം. ജഡമല്ലാത്തതിനാല്‍ അതിന് രൂപമില്ല.
അരൂപമായതിനാല്‍ അതിന് ആദ്യന്തങ്ങളോ ഉല്പത്തിനാശങ്ങളോ ഇല്ല. അങ്ങനെ കാലദേശാതീതമായ നിത്യസത്തയാണ് നമ്മുടെ യഥാര്‍ത്ഥ സ്വരൂപമെന്നും അജ്ഞാനാന്ധകാരത്താല്‍ മറയ്‌ക്കപ്പെട്ടിരിക്കുന്ന ആ സ്വരൂപത്തെ അറിയുകയും പ്രാപിക്കുകയുമാണ് മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യമെന്നും അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഭയത്തിനവകാശമില്ലാതാവുന്നു.
ആത്മാവിന് ജനനമോ മരണമോ ഇല്ല. നമ്മുടെ കര്‍മമാകുന്ന ചക്രത്തില്‍ ആത്മാവിനെപ്പെടുത്തിയിരിക്കുകയാണ്. ആ ചക്രത്തില്‍നിന്നും പുറത്തുചാടുവാന്‍ വഴി കാണാതെ നാം കഷ്ടപ്പെടുന്നു. പട്ടുനൂല്‍പ്പുഴുവിന്റെ ഉദാഹരണമാണ് സാധാരണ ഇതിന് പറയാറുള്ളത്. അത് സ്വന്തം ദേഹത്തില്‍നിന്നുണ്ടാകുന്ന നൂലുകൊണ്ട് കൂടുണ്ടാക്കി പുറത്തുവരാന്‍ നിവൃത്തിയില്ലാത്തവിധം അതിന്നുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. അതുപോലെ കര്‍മങ്ങളെക്കൊണ്ട് നെയ്തുണ്ടാക്കുന്ന വലയാകുന്ന ജനനമരണരൂപമായ സംസാരത്തിലകപ്പെട്ട് കിടക്കുകയാണ് നാം. അതായത് സ്വയം തിരിച്ചുവിട്ട ചക്രത്തിന്നടിയില്‍പ്പെട്ട് നാം കഷ്ടപ്പെടുകയാണ്.
ആ കര്‍മബന്ധനത്തില്‍നിന്നും മോചനം നേടുകയാണ് ആത്മനിര്‍വൃതിക്കുള്ള ഉപായം. മനുഷ്യന്‍ ബോധപൂര്‍വ്വമായോ അല്ലാതെയോ ഈ ജീവിതമാകുന്ന മഹാസമരത്തില്‍ ശ്രമിക്കുന്നതുമുഴുവന്‍ ആ ലക്ഷ്യത്തിലെത്തിച്ചേരുവാനാണ്. ആദ്ധ്യാത്മികമായ അടിത്തറയില്‍ ലൗകികജീവിതം കെട്ടിപ്പടുക്കുകയാണെങ്കില്‍ മൃത്യുഭയം ഇല്ലാതാക്കാന്‍ സാധിക്കും. ഭൗതികമൂല്യങ്ങളില്‍ മാത്രം ഊന്നിനിന്നുകൊണ്ട് ലൗകികമായ അഭിവൃദ്ധിതന്നെയാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്നു കരുതുമ്പോഴാണ് മരണഭയം നമ്മെ പിടികൂടുന്നത്. ശ്രീരാമകൃഷ്ണദേവന്‍ പറയുന്നു:
”ഈശ്വരദര്‍ശനം മാത്രമാണ് ജീവിതത്തിന്റെ ഉദ്ദേശ്യം. അതിനുവേണ്ട ഭക്തി സമ്പാദിക്കണം. ജീവന്റെ കര്‍ത്തവ്യം ഈശ്വരനെ ശരണമടയുകയാണ്. ഈശ്വരപ്രാപ്തിക്കുവേണ്ടി, ദര്‍ശനത്തിനുവേണ്ടി വ്യാകുലതയോടെ പ്രാര്‍ത്ഥിക്കുക. ഈശ്വരനെ കൈവിട്ട ജീവിതം അക്കമില്ലാത്ത പൂജ്യങ്ങള്‍പോലെയാണ്. എത്ര പൂജ്യങ്ങള്‍ വേണമെങ്കിലും ഇട്ടുകൊള്ളൂ. എന്തുഫലം? ഒക്കെ ശൂന്യം. ഇപ്പുറത്ത് ഒരു അക്കമിടൂ, പൂജ്യങ്ങള്‍ക്കു വിലയുണ്ടാകും.’
ഭക്തിയോടുകൂടിയ ഈശ്വരോപാസനം, ധാര്‍മികമായ ജീവിതം എന്നിവയെക്കൊണ്ട് ചിത്തത്തിന്റെ മാലിന്യത്തെ അകറ്റി സത്യസ്വരൂപനായ ആത്മാവിനെ ലക്ഷ്യമാക്കിക്കൊണ്ട് ജീവിച്ചാല്‍ മൃത്യുഭയത്തില്‍നിന്നും മുക്തി നേടാം. കഠോപനിഷത്ത് പറയുന്നു: ”ആര്‍ക്കാണോ ബുദ്ധി സാരഥിയായും സുനിയന്ത്രിത മനസ്സ് കടിഞ്ഞാണും ആയിരിക്കുന്നത്, ആ ആള്‍ ഈശ്വരന്റെ പരമപദം എന്ന യാത്രയുടെ അന്ത്യസ്ഥാനം പ്രാപിക്കുന്നു.”
















