‘ചക്ക’ വെറുമൊരു ഭക്ഷ്യവിഭവം മാത്രമല്ല , മാനവികതയുടെ അടയാളം കൂടിയാണ്. ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും പ്രാസംഗികനും എഴുത്തുകാരനുമായ കണ്ണൂര്‍ ജില്ലയിലെ കുയിലൂരെന്ന ഗ്രാമത്തിലെ ലക്ഷ്മണന്‍ കുയിലൂര്‍.
മാരക രോഗങ്ങളായ എയ്ഡ്‌സിനേയും കാന്‍സറിനേയും പ്രതിരോധിക്കാനുളള ഔഷധ ഗുണമുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയ, എന്നാല്‍ പുതുതലമുറയില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടാത്തതും പലരും രുചിച്ചു നോക്കുക പോലും ചെയ്യാത്ത ചക്കപ്പഴത്തിന് മാധുര്യമേറുന്ന രുചിക്കപ്പുറം കൂട്ടായ്‌മയുടെ , സര്‍ഗ്ഗാത്മകതയുടെ അംശം ഇഴുകി ചേര്‍ന്നിട്ടുണ്ടെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. അതും സ്വന്തം പത്രാധിപത്യത്തില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികം ‘ചക്ക’യെന്ന പേരിലുള്ള മാസികയിലൂടെ. സ്വന്തം ഗ്രാമത്തിലെയും കണ്ണൂര്‍ ജില്ലയിലെ തന്നെ പ്രമുഖരായ എഴുത്തുകാരുടെയും രചനകളോടൊപ്പം എഴുത്തി തുടങ്ങുന്നവരുടെ രചനകളാലും സമ്പന്നമാണ് ‘ചക്ക’.
പഴുത്തലിഞ്ഞ്, പറമ്പില്‍ ആരാലും ശ്രദ്ധിക്കാതെ താഴത്തു വീണ് പൊട്ടിത്തെറിച്ച ചക്കച്ചുള പോലെ, ചക്കക്കുരു പോലെ ഗ്രാമീണ മനസ്സുകളിലെ, വെളിച്ചം കാണാത്ത സര്‍ഗ്ഗവാസനകളെ, എല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പത്രാധിപരും തന്റെ മാസികയും.
കക്ഷി രാഷ്‌ട്രീയത്തിനധീതമായി 1997-ല്‍ കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പഴശ്ശിഡാം കേന്ദ്രീകരിച്ച് ലക്ഷ്മണന്റെ നേതൃത്വത്തില്‍ ഉദയം ചെയ്ത സൗഹൃദ കൂട്ടായ്‌മയില്‍ രൂപംകൊണ്ട ആശയം മാസികാ രൂപത്തിലാക്കി സ്വയം ഏറ്റെടുത്ത് കഴിഞ്ഞ 17 വര്‍ഷമായി, ലക്കങ്ങളായി കയ്യെഴുത്തു പ്രതിയായി പ്രസിദ്ധീകരിച്ചു വരികയാണ് ‘ചക്ക’യെന്ന പേരില്‍. ഗ്രാമീണതയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന പലതും ഉപഭോഗ സംസ്‌കാരത്തിന്റേതായ പുതിയ സമൂഹത്തിന് കൈമോശം വന്നു കൊണ്ടിരിക്കേ ചക്കയുള്‍പ്പെടെ പഴയതെല്ലാം തളളിപ്പറയേണ്ടതല്ലെന്ന് പത്രാധിപര്‍ ഈ സാമൂഹ്യകൂട്ടായ്‌മയിലൂടെ, തന്റെ പത്രാധിപത്യത്തില്‍ കഴിഞ്ഞകാലങ്ങളിലിറക്കിയ ‘ചക്ക’യിലെ സൃഷ്ടികളിലൂടെ സമൂഹത്തിന് പറഞ്ഞു തരുന്നു.
നന്മയും കൂട്ടായ്‌മയും നഷ്ടപ്പെട്ട ലോകത്ത് ഇവ തിരിച്ചു കൊണ്ടുവരാനുളള എളിയ ശ്രമത്തിന് നാട്ടുകാര്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും വൈവിധ്യങ്ങളായ കഥകളായും കവിതകളായും ലേഖനങ്ങളാലും ഒരോ ലക്കം പുറത്തിറങ്ങി കഴിയുമ്പോഴും അടുത്ത ലക്കമെന്നിറങ്ങുമെന്ന വിളികള്‍ പതിവാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ പുറത്തിറങ്ങിയ എല്ലാ ലക്കങ്ങളുടേയും കവറുകള്‍ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് പത്രാധിപരുടെ അയല്‍വാസിയും മാലൂര്‍ പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ കെ.വി.രാജേഷാണ്.
വര്‍ഷങ്ങളായി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കത്തുകളും ലേഖനങ്ങളും എഴുതി വരുന്ന ലക്ഷ്മണന്‍ കുയിലൂര്‍ മട്ടന്നൂരില്‍ ആധാരമെഴുത്ത് ജോലി ചെയ്തു വരുന്നു. തന്റേതായി പ്രസിദ്ധികരിക്കപ്പെട്ട നൂറുകണക്കിന് കത്തുകളും ലേഖനങ്ങളും നുറുങ്ങുകളും മനോഹരമായ ആല്‍ബങ്ങളാക്കി ചന്ദ്രക്കാന്തമെന്ന തന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രീതയാണ് 50 ല്‍ എത്തിനില്‍ക്കുന്ന ലക്ഷ്മണന്റെ ഭാര്യ. ബിരുദ വിദ്യാര്‍ത്ഥികളായ അമല്‍ദേവ്, അനഘ എന്നിവര്‍ മക്കളാണ്.
















