കലവൂര്‍ ബ്ലോക്ക് ജങ്ഷന് സമീപമുണ്ടായ അപകടത്തില്‍ തകര്‍ന്ന ലോറിയും കാറും
മുഹമ്മ: ദേശീയ പാതയില്‍ വലിയ കലവൂരിനും തിരുവിഴയ്‌ക്കും മധ്യേ വാഹനാപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനകം ചെറുതും വലുതുമായ 28 വാഹനാപകടങ്ങളില്‍ 12 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു. മണ്ണഞ്ചരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇരുപത്തിമൂന്നം മാരാരിക്കുളം സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ അഞ്ചും വാഹനാപകടങ്ങളാണ് ഉണ്ടായത്. അശ്രദ്ധയും അമിതവേഗതയൂം മദ്യപിച്ച് വാഹനമോടിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു.
മാര്‍ച്ച് 25ന് പുലര്‍ച്ചെ കലവൂര്‍ ബ്ലോക്ക് ജങ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം കല്ലന്‍പള്ളി കാറ്റാടിവിള കടയില്‍ പുത്തന്‍വീട്ടില്‍ വിജയകുമാറിന്റെയും കനകമ്മയുടെയും മകന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിനോദ് (33), തിരുവനന്തപുരം പോങ്ങംമൂട് എല്‍ഐസി കോളനി വൃന്ദാവനത്തില്‍ (ഹൗസ് നമ്പര്‍-18) റെന്നി എസ്.നായരുടെ ഭാര്യ പ്രീതി (44)എന്നിവരാണ് മരിച്ചത്. സഹയാത്രിക തിരുവനന്തപുരം പോങ്ങംമൂട് എല്‍ഐസി കോളനി പാലക്കാട്ട് വീട്ടില്‍ ഉഷ (58)യ്‌ക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരിലേയ്‌ക്ക് പോയ വാഗണര്‍ കാറാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആലപ്പുഴയില്‍ നിന്ന് അഗ്‌നിശമന സേന എത്തിയാണ് കാറില്‍ കുടുങ്ങിയ രണ്ടു സ്ത്രീകളേയും ഡ്രൈവറേയും പുറത്തെടുത്തത്. ഇടക്കിടെ മോട്ടോര്‍ വാഹന വകുപ്പ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളെ ഉപയോഗിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും വാഹനയാത്രികര്‍ അതു പാലിക്കാറില്ല.
















