നാമദേവന്റെ ചരിത്രത്തിലെ ഒരു സംഭവംകൂടെ ഇവിടെ എടുത്തുകാണിക്കാം. നാമദേവന്‍ കുളിയും അനുഷ്ഠാനവും കഴിഞ്ഞ് ആഹാരം സ്വയം പാകപ്പെടുത്തി ‘വിട്ഠളനാഥ’നായ വിഷ്ണുവിനു നിവേദിച്ചശേഷമേ ആഹാരം കഴിച്ചിരുന്നുള്ളു. ഒരിക്കല്‍ ആഹാരസാധനം പാകപ്പെടുത്തിയിട്ടു തന്റെ വാസസ്ഥലത്തുനിന്നു വെളിയിലേയ്‌ക്കിറങ്ങിയപ്പോള്‍ ഒരു പട്ടി വന്ന് ആ നിവേദ്യസാധനം എടുത്തുകൊണ്ടു ഓടിപ്പോയി. അതു കണ്ടിട്ട് അദ്ദേഹം കുറെ നെയ്യും എടുത്തുകൊണ്ട് ആ പട്ടിയുടെ പുറകെ ഓടിച്ചെന്നു പറഞ്ഞത്. ‘അല്ലയോ, വിട്ഠളനാഥ! ആ റൊട്ടിയില്‍ ഞാന്‍ നെയ്യു പുരട്ടിയിട്ടില്ല ഇതാ നെയ്യു കൊണ്ടുവരുന്നു. ഇതു പുരട്ടിയതിനുശേഷം ഈ നിവേദ്യം അങ്ങു സ്വീകരിച്ചാലും. എന്നാണ്. നോക്കുക! അദ്ദേഹത്തിന്റെ സകലേശ്വരഭാവം എത്ര ഉത്കൃഷ്ടമായിരുന്നു.! പക്ഷേ, ഇതെല്ലാം വെറും ഭ്രാന്താണെന്നു ചില കൂട്ടര്‍ പറഞ്ഞേയ്‌ക്കാം. എന്നാലും ഏകനാഥനെയും നാമദേവനെയും അവരുടെ ഗ്രന്ഥങ്ങളേയും കുറിച്ചറിയാവുന്ന വിദ്വാന്മാര്‍ ആ ധന്യാത്മാക്കളുടെ മാഹാത്മ്യാതിശയത്തെ എക്കാലത്തും വാഴ്‌ത്തുകതന്നെ ചെയ്യും.
ചിത്തജം, ദേഹജം, വിത്തജം എന്നു ഭഗവത്പാദസേവ മൂന്നുവിധത്തിലുണ്ടെന്നു ശ്രീ വല്ലഭാചാര്യന്‍ അനുശാസിക്കുന്നു. എപ്പോഴും ഇൗശ്വരനില്‍ത്തന്നെ മനസ്സുറപ്പിച്ചുവയ്‌ക്കുകയാണു ചിത്തജമായ ഭഗവത്സേവ. ശരീരംകൊണ്ടുചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ഇൗശ്വരാര്‍പ്പണമാക്കുകയാണ് ദേഹജമായ ഭഗവത്സേവ. ഭഗവത്പ്രീതികരങ്ങളായ ധാര്‍മ്മികകാര്യങ്ങള്‍ ചെയ്യുക, ക്ഷേത്രങ്ങളിലും പുണ്യാശ്രമങ്ങളിലും ചെന്ന് അവിടുത്തെ ശുചീകരണങ്ങളില്‍ ശ്രദ്ധിക്കുക, അജ്ഞന്മാരെയും രോഗികളെയും ദരിദ്രന്മാരെയും വിദ്യകൊണ്ടും ചികിത്സകൊണ്ടും ആഹാര വസ്ത്രാദികള്‍കൊണ്ടും സഹായിക്കുക മുതലായവ അക്കൂട്ടത്തില്‍പ്പെടും. ധനം ന്യായമായി സമ്പാദിച്ചു പുണ്യക്ഷേത്രങ്ങള്‍, പുണ്യാശ്രമങ്ങള്‍, ആതുരാലയങ്ങള്‍, വിദ്യാലയങ്ങള്‍ മുതലായവയ്‌ക്കുവേണ്ടി വിനിയോഗിക്കുന്നതാണു വിത്തജമായ ഭഗവത് പാദസേവ. ചിത്തജസേവയ്‌ക്കു കഴിവില്ലാത്തവര്‍ ദേഹജസേവയും അതിനും കഴിവില്ലാത്തവര്‍ വിത്തജസേവയും ചെയ്യണമെന്നുകൂടി അദ്ദേഹം ഉപദേശിക്കുന്നുണ്ട്. ഇതില്‍നിന്ന്, വ്യക്തിപരവും സമൂഹപരവുമായ ക്ഷേമപ്രവര്‍ത്തനങ്ങളെയെല്ലാം ഈശ്വരപാദസേവനമെന്നനിലയില്‍ ചെയ്താല്‍ ചിത്തശുദ്ധിയും തദ്വാരാ പരമപ്രേമരൂപമായ പരാഭക്തിയും ഉണ്ടാകുമെന്നു സിദ്ധിക്കുന്നു.
ഒരു മനുഷ്യന്‍ മാതൃഗര്‍ഭത്തില്‍ക്കിടന്നു കഷ്ടതകളനുഭവിക്കുമ്പോള്‍, താന്‍ ഭൂലോകത്തില്‍ വന്നു ജനിച്ചാല്‍ ഈശ്വരസേവ ചെയ്തുകൊള്ളാമെന്ന് ശപഥം ചെയ്യുന്നതായി ഗര്‍ഭോപനിഷത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ ഭൂലോകത്തില്‍ ജനിച്ചതിനുശേഷവും അതിനു വിപരീതമായിട്ടാണ് മിക്ക ആളുകളും പ്രവര്‍ത്തിക്കുന്നത്. അതിനെക്കുറിച്ച് ”വൈരാഗ്യമന്ദാകിനീ” കാരന്‍ ഇങ്ങനെ പറയുന്നു.
ആഗതഃ സകലലോകനായകം
സേവിതും കലിതപുണ്യശേമുഷിഃ
ആഗതശ്ച സതതൈകചിന്തയാ
പഞ്ചബാണവിശിഖാനസേവിഷി”
നന്മതിന്മകള്‍ തിരിച്ചറിയുവാന്‍ കഴിവുള്ള ബുദ്ധി സമ്പാദിച്ചു സകലലോകനാഥനായ ഈശ്വരനെ സേവിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തില്‍ ജനിച്ചിട്ടുള്ളത്. ഭാഗ്യദോഷമെന്നു പറയട്ടെ! ജനിച്ചതിനുശേഷം എപ്പോഴും വിഷയസുഖത്തെക്കുറിച്ചു ചിന്തിച്ചു ചിന്തിച്ച് കാമദേവന്റെ അമ്പുകളെ സേവിക്കുവാനാണ് എനിക്കിടവന്നുപോയത് എന്നാണല്ലോ പ്രസ്തുത ശ്ലോകാര്‍ത്ഥം.
അല്ലയോ മഹാജനങ്ങളേ ഇതുപോലെയുള്ള ഒരു ദൗര്‍ഭാഗ്യം വരാതെയിരിക്കുവാന്‍ നാം ശ്രമിക്കുക. കരുണാവരുണാലയനായ ഈശ്വരന്റെ അനുഗ്രഹംകൊണ്ടാണു നമ്മളുള്‍പ്പെട്ട ഈ ലോകം നിലനില്‍ക്കുന്നതും അഭിവൃദ്ധിപ്പെടുന്നതും. നമ്മുടെ സര്‍വ്വകഴിവുകളും ഈശ്വരപ്രസാദത്തിന്റെ ഫലമാണെന്ന് എപ്പോഴും ചിന്തിക്കുക. അങ്ങനെ ചിന്തിച്ചാല്‍ അതിന്റെ ഫലമായി നമ്മുടെ സകലവിധവ്യാപാരങ്ങളും ഈശ്വരസേവനമായി താനേ പരിണമിച്ചുകൊള്ളും. ലോകസേവനം ഈശ്വരസേവനമായും ഈശ്വരസേവനം ലോകസേവനമായും കരുതുന്ന പുണ്യശാലികള്‍ക്ക്, വിജയത്തില്‍ അഹങ്കാരപൂര്‍വകമായ സന്തോഷമോ പരാജയത്തില്‍ സന്താപമോ ഒരിക്കലുമുണ്ടാകുന്നതല്ല. നമ്മുടെ കടമ ഈശ്വരപാദസേവനമാണ്. ആ കര്‍മ്മം ചെയ്യാനല്ലാതെ അതിന്റെ ഫലത്തെക്കുറിച്ചു ചിന്തിക്കുവാന്‍ നമുക്ക് അധികാരമില്ല. ഈ തത്വം മനസ്സിലാക്കിയാല്‍ ഈ ലോകത്തില്‍ നമുക്കു ശാന്തിയും സമാധാനവും ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണു ഭക്തിശാസ്ത്രങ്ങളില്‍ ഈശ്വരപാദസേവനത്തിനു കൂടുതല്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നതും.
…. തുടരും
















