ന്യൂദൽഹി: വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ അതീവ ദുഃഖം അറിയിക്കുന്നതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്.
വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് 9 ജീവനുകളാണ്. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യപകരുടെ സംഘം വിനോദയാത്രയ്‌ക്ക് പോയത് വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു. അന്ന് വൈകുന്നേരം 5:30 ഓടെയാണ് അപകടം നടന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖ നേതാക്കൾ അനുശോചനവും അറിയിച്ചിട്ടുണ്ട്.
രാവിലെ 9 മണിയോടെ തന്നെ 9 പേരുടെയും മൃതദേഹങ്ങൾ പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിച്ചു. തങ്ങളുടെ ഉറ്റവർക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങളാണ് സ്‌കൂളിൽ എത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.
പരിക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയിലാണ് നിലവിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ കേരളത്തിലെ ആശുപത്രികളിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു.
















