ജീവന് ജീവി എന്ന നിലയ്‌ക്ക് രൂപമുണ്ട്. ജീവചൈതന്യം എന്ന നിലയില്‍ അതിനു രൂപമില്ല. അതുപോലെ ഈശ്വരന് പരമാത്മാവെന്നനിലയില്‍ രൂപമില്ല. എന്നാല്‍ ഇഷ്ടദേവത എന്നനിലയില്‍ രൂപബദ്ധനാണ്. പ്രേമവിവശനായ ഭക്തന്റെ ദൃഷ്ടിക്കുമുമ്പില്‍ രൂപമാര്‍ന്ന ഈശ്വരന്‍ പ്രത്യക്ഷനാകുന്നു.
പ്രഭാഷണത്തിനു മദ്ധ്യേ അമ്മ ഉത്താനപാദപുത്രനായ ധ്രുവന്റെ പാവനമായ കഥയെ പുരസ്‌ക്കരിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു:-
തന്റെ പരമപവിത്രമായ അമ്മയുടെ സുനീതി മാതാവിന്റെ വിജ്ഞാനദായകമായ സാന്ത്വനോക്തികള്‍ കേട്ട സമയത്താണു ധ്രുവത്തിന് ആദ്ധ്യാത്മികമായ ഉണര്‍വ് ആദ്യമായുണ്ടായത്. സുനീതി എന്ന പേരുതന്നെ നീതിയില്‍നിന്നു വ്യതിചലിക്കാത്തവള്‍, നീതിസാരം ഉപദേശിക്കുന്നവള്‍ നീതിശാസ്ത്രം അറിയാവുന്നവള്‍ എന്നിവയെയാണു സൂചിപ്പിക്കുന്നത്.
അപകൃഷ്ടവികാരങ്ങളായ അസൂയയുടെയും മത്സരബുദ്ധിയുടെയും പ്രേരണയ്‌ക്ക് വശംവദയാകുന്നതിനുപകരം സുനീതി മകനോട് ഉപദേശിച്ചത് ശ്രീ ഹരിയെ പ്രസാദിപ്പിച്ച് അവിടുത്തെ കൃപനേടാനും അങ്ങനെ ശാശ്വതാവസ്ഥ കൈവരിക്കാനുമായിരുന്നു. ഈ ഉപദേശമാണ് ആ കുമാരനില്‍ തീവ്രമായ വൈരാഗ്യവും ഈശ്വരദര്‍ശനത്തിനുള്ള തീക്ഷണമായ അഭിവാഞ്ചയും ഉണര്‍ത്തിയത്.
ദൃഢനിശ്ചയം ഒരു സാധകന്റെ സവിശേഷസ്വഭാവമാണ്. മന്ദോത്സാഹനായ ഒരു സാധകന് തടുത്തുനിര്‍ത്താന്‍ കഴിയാത്ത പ്രധാന തടസ്സങ്ങള്‍ ലൗകികസുഖഭോഗങ്ങളുടെ ആകര്‍ഷണവും ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചുള്ള ഭയവുമാണ്. പക്ഷേ അപ്പോഴെല്ലാം അമ്മ നിങ്ങളെ രക്ഷിക്കും.
ധ്രുവന്റെ ഈശ്വര ദര്‍ശന തൃഷ്ണ തീവ്രമായിരുന്നു. അതിനാല്‍ വനാന്തരത്തിലേക്ക് പോകാനുള്ള ആ ബാലന്റെ ദൃഢനിശ്ചയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആര്‍ക്കും എന്തിനധികം സ്വന്തം അമ്മയ്‌ക്ക്‌പോലും കഴിഞ്ഞില്ല. നാരദമഹര്‍ഷിപോലും വനാന്തര ജീവിത്തിലെ വിഷമതകള്‍ വിവരിച്ച് ആ കുട്ടിയുടെ ആത്മീയശക്തിയെ പരീക്ഷിക്കുകയുണ്ടായില്ലേ! ധ്രുവന്‍ അചഞ്ചലനായി നിലകൊണ്ടെതേയുള്ളൂ. അവന്‍ പതറിയില്ല. വിശ്വാസത്തിനു കോട്ടം തട്ടിയില്ല. ഈ നിശ്ചയദാര്‍ഢ്യവും മനഃസൈഥര്യവും തപോനിഷ്ഠയുമാണ് വിഷ്ണുപ്രീതി നേടാനും പുണ്യവിഹായസ്സില്‍ അനശ്വരസ്ഥാനം സമ്പാദിക്കുവാനും ധ്രുവന് കഴിഞ്ഞത്.
ശ്രീ രമാദേവി
















