വാഷിങ്ടണ്‍: ഭാരതത്തെ വിമര്‍ശിച്ച് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസംഗത്തിനെതിരേ അമേരിക്കയിലെ പ്രമുഖ നിരീക്ഷകന്‍. വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ പ്രമുഖ കോളമെഴുത്തുകാരന്‍ ചാള്‍സ് ക്രൗത്തമ്മാര്‍ ഒബാമയെ രൂക്ഷമായി വിമര്‍ശിച്ചു.
ഭാരത വംശജരും പ്രവാസി ഭാരതീയരും പ്രമുഖ അമേരിക്കക്കാരും ഒബാമയുടെ നടപടിക്കെതിരേ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ഒബാമ പ്രസംഗിക്കുകയും പിന്നാലെ വൈറ്റ് ഹൗസ് അതിനു വിശദീകരണം കൊടുക്കുകയും ചെയ്യുന്നത് ആവര്‍ത്തിച്ച സാഹചര്യത്തിലാണിത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണിതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമെഴുതുന്ന ചാള്‍സ് ഒരു റേഡിയോ പരിപാടിയില്‍ പറഞ്ഞത്, സിറിയയലും ഇറാഖിലും നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കു സമാനമാണ് ഭാരതത്തിലെ പ്രശ്‌നങ്ങള്‍ എന്ന മട്ടില്‍ ഒബാമ സംസാരിച്ചത് ഒഴുക്കന്‍ മട്ടിലുള്ള വിലയിരുത്തിന്റെ അസഹ്യമായ പ്രകടനമായിപ്പോയെന്നാണ്.
”ഭാരതത്തെ ഇതിലേക്കു വലിച്ചിഴക്കുന്നതെന്തു നാശത്തിനാണ്? ഇതാദ്യമായാണ് ഭാരതത്തെ ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്. ഇതു വാസ്തവത്തില്‍ അധിക്ഷേപിക്കലാണ്, ഹിന്ദു രാഷ്‌ട്രമായതുകൊണ്ടുമാത്രമാണിങ്ങനെ ചെയ്യുന്നത്.
അതു മുസ്ലിം രാഷ്‌ട്രമല്ല. ഞാന്‍ പറയുന്നതിതാണ്, ക്രിസ്തുവിനെയോ മുഹമ്മദിനെയോ അള്ളാഹുവിനെയോ കുറിച്ചായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. ആ വാക്കുള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ല. ഈ പ്രപഞ്ചത്തില്‍ ഒരുപക്ഷേ ഏറ്റവും ശക്തമായ, ഏറ്റവും സ്ഥിരമായ, ഏറ്റവും ശ്രദ്ധേയമായ, ജനാധിപത്യ സഖ്യകക്ഷിയായ ഭാരതത്തിലേക്കാണദ്ദേഹം പോയത്. അവിടത്തെ ഭാഷകളുടെയും മതങ്ങളുടെയും വൈവിധ്യം കണക്കാക്കുമ്പോഴാണ് അതു മനസ്സിലാകുക.
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ രാജ്യമാണത്. എന്നിട്ടും അദ്ദേഹം പറയുന്നു, നോക്കൂ, ഇവിടെ എല്ലാവരും കുഴപ്പത്തിലാണെന്ന്. അവരാരും കുഴപ്പത്തിലല്ല,” റേഡിയോയില്‍ ഹ്യൂ ഹെവിറ്റിനോട് ചാള്‍സ് പറഞ്ഞു.
”ഇത് ഒഴുക്കന്‍ മട്ടിലുള്ള അസഹ്യമായ അഭിപ്രായപ്രകടനമാണ്. ഒഴുക്കന്‍ മട്ടിലാണെന്നു പറയാന്‍ കാരണം ആളുകള്‍ അപകടത്തിലാണ്, മത വിശ്വാസങ്ങള്‍ അപഹസിക്കപ്പെടുന്നുഏ മതം ആയുധമാക്കുന്നു. ഇതൊക്കെ നിങ്ങള്‍ക്ക് 12, 17 വയസുള്ള കൗമാരക്കാലത്ത് തോന്നുന്നതാണ്. ഇതെല്ലാം ഉറങ്ങാന്‍ കിടക്കുമ്പോള്‍ പറയുന്ന വര്‍ത്തമാനങ്ങളാണ്. അതൊക്കെ ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തന്റെ കണ്ടെത്തലെന്ന നിലയില്‍ അദ്ദേഹം വെളിപ്പെടുത്തുകയാണ്.
ഇതെല്ലാം ചെയ്യുന്നത്, ജോര്‍ദ്ദാന്‍കാരനായ പൈലറ്റിനെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ വന്നതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ്. ഞാന്‍ പറയുന്നത് ഈ വര്‍ത്തമാനമെല്ലാം വളരെ അപഹാസ്യമാണെന്നാണ്.”
ചാള്‍സ് ക്രൗത്തമ്മാറിന്റെ വിമര്‍ശനങ്ങള്‍ക്ക് റേഡിയോവിലും വിവിധ വെബ്‌സൈറ്റുകളിലും വമ്പിച്ച പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.















