കൊല്ലം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച് പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളേജ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് നിന്നും ഇഎസ്ഐ കോര്പ്പറേഷന് പിന്‍വാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ നയം സ്വീകരിച്ചിരിക്കുന്നു.
മെഡിക്കല്‍ പ്രവേശനം നടന്ന കോളേജുകളില്‍ പോലും തുടര്‍ന്ന് ഇഎസ്ഐ കോര്‍പ്പറേഷനാണ് അഡ്മിഷന് നടത്തേണ്ടതെന്നും ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകള്‍ കോളേജ് ഏറ്റെടുക്കുവാന്‍ തയ്യാറാണെങ്കില്‍ മാത്രം പ്രവേശനം നടത്തിയാല്‍ മതിയെന്നുമാണ് കേന്ദ്രനയം.
അവസാനഘട്ട മിനുക്ക് പണികള്‍ ഒഴികെ അടിസ്ഥാനസൗകര്യവികസനം പൂര്‍ത്തിയാക്കിയ സ്ഥാപനമാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ചുരുക്കം ചില കുറവുകള്‍ പരിഹരിച്ചാല്‍ 2015-16 അദ്ധ്യയനവര്‍ഷം കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് പ്രവേശനം സാധ്യമാകും.
500 കോടിയിലേറെ രൂപ ഇതിനകം തന്നെ മുതല്‍ മുടക്കി രാജ്യത്തെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാക്കിയ മെഡിക്കല്‍ കോളേജാണിത്.
ഉന്നതനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വിനിയോഗിച്ച് മെഡിക്കല്‍ കോളേജ് ആരംഭിക്കാതിരുന്നാല്‍ അത് സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അത്യാധുനിക സാങ്കേതികസൗകര്യമുള്ള വിദഗ്ധചികിത്സയും മെഡിക്കല്‍ വിദ്യാഭ്യാസവും ലഭിക്കുവാനുള്ള അവസരം നഷ്ടമാകും. കേന്ദ്രസര്‍ക്കാരിന്റെ ദേശീയതലത്തിലുള്ള നയത്തിന്റെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് നിലനിര്‍ത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെ വേണം. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കുവാന്‍ അനുവദിച്ച സമയപരിധി കണക്കിലെടുത്ത് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രേമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: