കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കിത് സമ്മേളനകാലമാണ്. മുമ്മൂന്ന് കൊല്ലം കൂടുമ്പോള്‍ മുറതെറ്റാതെ നടക്കുന്നതാണ് അവരുടെ ‘ പാര്‍ട്ടികോണ്‍ഗ്രസും’ അതിനു മുന്നോടിയായുള്ള സമ്മേളനങ്ങളും ഭാരവാഹി നിര്‍ണ്ണയവുമൊക്കെ. സമ്മേളനങ്ങളും പാര്ട്ടികോണ്ഗ്രസ്സുകളുമോരോന്ന് പിന്നിടുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്ഷീണിച്ച് ദയനീയാവസ്ഥയിലെത്തുന്നതാണ് ചരിത്രം.
ഭാരതത്തിലെമ്പാടും ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശക്തിയും സ്വാധീനവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സിന് ബദലെന്നവണ്ണം പല സംസ്ഥാനങ്ങളിലും സംഘടന പ്രബലമായിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് ജനപ്രതിനിധികളെ ജയിപ്പിച്ചെടുത്തിരുന്നു. നെഹ്റുവിന്റെ പിന്‍ഗാമിയായി ഇഎംഎസ് പ്രധാനമന്ത്രിയാകുമെന്നുവരെ പ്രവചിച്ചു. അതിനായി ആഗ്രഹിച്ചു, അധ്വാനിച്ചു.
ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പി. സുന്ദരയ്യ ആന്ധ്രയില്‍ മുഖ്യമന്ത്രിയാകുന്നതിനായി പ്രവര്‍ത്തനകേന്ദ്രം ഹൈദരാബാദിലേക്ക് മാറ്റി. പക്ഷെ ദല്‍ഹിയിലേക്കുള്ള ഇഎംഎസിന്റെ സ്വപ്നവും ആന്ധ്രയിലേക്കുള്ള സുന്ദരയ്യയുടെ മോഹവും പൂവണിഞ്ഞില്ല. മാത്രമല്ല ഭാരതീയ ജനസംഘമെന്ന പ്രസ്ഥാനത്തെ കുഴിച്ചുമൂടിയേ അടങ്ങൂ എന്ന വാശിയിലായിരുന്ന ഇഎംഎസ് കണ്ണടച്ചത് ജനസംഘം നേതാക്കളായ എ.ബി. വാജ്പേയി പ്രധാനമന്ത്രിയായും എല്‍.കെ. അദ്വാനി ഉപപ്രധാനമന്ത്രിയായും സത്യപ്രതിജ്ഞ ചൊല്ലി എന്നറിഞ്ഞപ്പോഴാണ്.
ഭരണത്തില്‍ നിന്നും നിഷ്കാസിതരായി ബഹുജനങ്ങള്‍ കയ്യൊഴിഞ്ഞ് ശുഷ്കിച്ച അവസ്ഥയില്‍ കമ്മ്യൂണിസ്റ്റുകക്ഷികള്‍ എത്തിപ്പെട്ടത് അവരുടെ കയ്യിലിരിപ്പുകൊണ്ടാണെന്ന് അവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും കണ്ടെത്താന്‍ കഴിയും.
തങ്ങള്‍ പറയുന്നതെല്ലാം ശരി, മറ്റെല്ലാം തെറ്റ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ അതീവ സാമര്‍ത്ഥ്യം കമ്മ്യൂണിസ്റ്റുകാര്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ നിലവിലെ ശരി നാലുനാള്‍ പിന്നിടുമ്പോള്‍ തെറ്റെന്നവര്ക്ക് ബോധ്യപ്പെടും. അത് കണ്ടെത്തുമ്പോഴേക്കും കയ്യിലുള്ളത് പലതും കൈവിട്ടു പോയെന്നു വരും.
വിശാഖ പട്ടണത്ത് നടക്കാന്‍ പോകുന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി ഹൈദരാബാദില്‍ സിപിഎം കേന്ദ്രകമ്മറ്റി ചേര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള കരടുരേഖയും തയ്യാറാക്കി. പാര്‍ട്ടി പിന്നിട്ട കാല്‍നൂറ്റാണ്ടിനിടയിലെ കുറ്റങ്ങളും കുറവുകളും നികത്തി പുതിയ അടവുനയത്തിലേക്ക് മാറാന്‍ വഴിതുറക്കുന്നതാണ് കരട് രേഖ.
പാര്‍ട്ടിക്ക് സ്വയംശക്തി പ്രാപിക്കാന്‍ കഴിയാത്തതില്‍ വിലപിക്കുന്ന രേഖ വിശ്വസിക്കാന്‍ കൊള്ളാത്തതെന്ന് വിലയിരുത്തിയ പ്രാദേശിക പാര്‍ട്ടികളെ ആശ്രയിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. കോണ്‍ഗ്രസ്സിന് ബദലുണ്ടാക്കാന്‍ ഇടതുപാര്‍ട്ടികള്‍ ഏറെ അദ്ധ്വാനിച്ച കാലമാണിത്. കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരായി പടുത്തുയര്‍ത്താന്‍ ആശിച്ച ബദല്‍ ചാപിള്ളയായി. അതോടൊപ്പം സ്വന്തം ശക്തിയും ചോര്‍ന്നു. ‘ ഇല്ലത്തു നിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്തെത്തിയതുമില്ല’ എന്ന ചൊല്ലുപോലെ.
കോണ്‍ഗ്രസ്സിനെയും ബിജെപിയെയും തുല്യദൂരത്തില്‍ കാണണമെന്ന മുന്‍ തീരുമാനം പാതിവഴിക്ക് ഉപേക്ഷിച്ചു. ബിജെപിക്കെതിരെ ആരുമായും കൂട്ടുകൂടാമെന്നായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിനെ ചുമക്കാന്‍ പോലും തയ്യാറായതോടെയാണ് കമ്മ്യൂണിസ്റ്റ് കക്ഷികളുടെ സ്വാധീനത്തില്‍ കനത്ത ചോര്‍ച്ച അനുഭവപ്പെട്ടത്. കോണ്‍ഗ്രസ് കൊടിലുകൊണ്ടുപോലും തൊടാന്‍ കൊള്ളില്ലെന്ന് വിലയിരുത്തിയ സിപിഎം കോണ്‍ഗ്രസ്സുകാരുടെ കുഴലൂത്തുകാരായി മാറുന്ന ദയനീയ ചിത്രമാണ് കാണാനായത്. അത് തെറ്റായിപ്പോയി എന്ന് കരടുരേഖ പറയുന്നു.
ഇരുപത് വര്‍ഷം മുമ്പ് സിപിഎം നേതാവിനെ പ്രധാനമന്ത്രിയാക്കാന്‍ (ജ്യോതിബസു) കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചതാണ്. താത്വികനിലപാട് സ്വീകരിച്ച് ജ്യോതിബസു പ്രധാനമന്ത്രിയാകേണ്ടെന്ന് സിപിഎം തീരുമാനിച്ചു. അത് ഹിമാലയന്‍ വങ്കത്തരമെന്ന് പിന്നീട് ജ്യോതിബസു പരസ്യമായി പറയുകയും ചെയ്തു. എന്നാല്‍ ഒന്നാം യുപിഎയില്‍ പങ്കാളിയാകണമെന്ന് സിപിഐ ആഗ്രഹിച്ചപ്പോള്‍ അത് പറ്റില്ലെന്ന് ശഠിച്ച സിപിഎം, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബിസിനസ് സഭയില്‍ നടപ്പാക്കാനുള്ള ചുമതലക്കാരനായി സോമനാഥചാറ്റര്‍ജിയെ നിയോഗിച്ചു.
സ്പീക്കര്‍ പദവി ഒഴിഞ്ഞ ചാറ്റര്‍ജി സിപിഎമ്മിന്റെ ശത്രുവായി മാറിയതും കാണാനായി. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ശക്തിയായിരുന്ന സിപിഎം ഇന്ന് ത്രിപുരയില്‍ മാത്രം ഒതുങ്ങി. കേരളത്തിലെ പാര്‍ട്ടി പല തട്ടിലായി നില്ക്കുന്നു. പരസ്പരം വെട്ടിനിരത്താന്‍ തക്കവും തഞ്ചവും നോക്കി നടക്കുകയാണ്.
പാര്‍ട്ടി കോണ്‍ഗ്രസ് തീരുമ്പോള്‍ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് കേരളം. പശ്ചിമബംഗാള്‍ ഏതാണ്ട് ചുകപ്പിനെ കൈവിട്ടു. 35 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ പാര്‍ട്ടിയുടെ സ്ഥിതി പരിതാപകരമാണ്. സിപിഎം ശക്തമായി എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തു.
സിപിഎം അണികളാകട്ടെ ആശ്രയിക്കുന്നതോ ബിജെപിയെ. സിപിഎം ഓഫീസുകള്‍ ബിജെപി ഓഫീസുകളായി മാറിക്കൊണ്ടിരിക്കുന്നു. ഗുണപരമായ മാറ്റങ്ങള്‍ ബംഗാളില്‍ സംഭവിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ത്രിപുര മുഖ്യമന്ത്രി മന്ത്രിസഭയില്‍ സംസാരിക്കാന്‍ ക്ഷണിക്കുന്നു. ഇതിനിടയിലാണ് കേന്ദ്രകമ്മറ്റി പറ്റിപ്പോയ തെറ്റ് ഏറ്റുപറയുന്നത്. ഇത് തുടര്‍ക്കഥയാണ്. അടുത്ത തെറ്റിലേക്കുള്ള പ്രയാണത്തിനാണവര് ഒരുങ്ങുന്നത്. ഇത് ജനങ്ങളും അവരുടെ അണികളും തിരിച്ചറിയുന്നുവെന്നതാണ് ആശ്വാസകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: