അഞ്ചാലുംമൂട്: മാണിയുടെ ബാര്‍കോഴ ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഇടതുവലതു മുന്നണികള്‍ ഒറ്റകക്ഷികളാണെന്ന് ജനം തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. അഞ്ചാലുംമൂട്ടില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി അഴിമതി നടത്തിയിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും കേരളാപോലീസിനോ സ്പെഷ്യല്‍ ടീമിനോ മാണിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. കേരളസംസ്ഥാനം കൈകാര്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ മാണിയെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും കേരളാപോലീസിലെ ഏത് ഉദ്യോഗസ്ഥന് സാധിക്കും. അതുകൊണ്ടാണ് ബിജെപി കേന്ദ്രാന്വേഷണം ആവശ്യപ്പെടുന്നത്.
ഇതുസംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ബിജെപിയുടെ സമരങ്ങള്‍ ജനകീയസമരങ്ങളാണെന്നും അത് അടിച്ചമര്‍ത്താന്‍ പോലീസിനെ കയറൂരിവിട്ട് ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കേരളത്തില്‍ ബിജെപിയുടെ ശക്തി ദൈനംദിനം വര്‍ദ്ധിക്കുന്നത് ഉമ്മന്‍ചാണ്ടി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ക്കോഴയില്‍ അകപ്പെട്ട് നില്ക്കുന്ന കേരളസര്‍ക്കാരിനെതിരെ സമരം നടത്താന്‍ എല്ഡിഎഫിനെകൊണ്ട് കഴിയില്ലായെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. വെറും ആറുലക്ഷംപേര്‍ മെമ്പറായിട്ടുള്ള ബിജെപി അതിന്റെ രണ്ടിരട്ടി വര്‍ധനവ് ജനുവരി ഒന്നു മുതല്‍ 30 വരെ നടന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിലൂടെ നേടിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ബിജെപി കേരളത്തില്‍ നിര്ണായശക്തിയാകും.
പത്തുകൊല്ലം രാജ്യത്ത് ഭരണം നടത്തിയ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ വിലക്കയറ്റവും അഴിമതിയും സാമ്പത്തിക അസ്ഥിരതയും സമ്മാനിച്ചപ്പോള്‍, നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണമേറ്റെടുത്ത് എട്ടുമാസം തികയുമ്പോള്‍ രാജ്യം ലോകരാഷ്ട്രങ്ങളിലേക്ക് വികസനകുതിപ്പുമായി മുന്നേറുകയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഭരണമാണ് നടത്തുന്നത്. വില നിയന്ത്രിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്താനും സര്‍ക്കാരിന് സാധിച്ചു.
നരേന്ദ്രമോദി സര്‍ക്കാര്‍ വന്നിട്ട് പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ലോകരാഷ്ട്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇന്ത്യ മഹാരാജ്യത്ത് ലക്ഷക്കണക്കിന് വരുന്ന യുവാക്കളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണും.
സ്വച്ഛ്ഭാരത് പദ്ധതിയിലൂടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറ്റിവച്ച് ജനങ്ങളെ ഒന്നടങ്കം കൊണ്ടുവന്ന് മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചുള്ളൂ. ആധുനികവല്‍ക്കരണത്തിന്റെ ലോകപുരോഗതിയിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കിയതും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണമുന്നേറ്റം തന്നെയാണ്. കോണ്‍ഗ്രസ് എവിടെയൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവിടെയൊക്കെ ജനം ബിജെപിയിലൂടായെണ് മറുപടി പറഞ്ഞത്. കേരളത്തിലും അത് സംഭവിക്കുക തന്നെ ചെയ്യും.
ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് എസ്.ദിനേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറിമാരായ ബി.രാധാമണി, അഡ്വ.പത്മകുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍, ജില്ലാനേതാക്കളായ വെള്ളിമണ്‍ ദിലീപ്, സുജിത് സുകുമാരന്‍, രാജേന്ദ്രന്, അഡ്വ.വിനോദ് എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള അമ്പതുപേര്‍ക്ക് ബിജെപി സംസ്ഥാനപ്രസിഡന്റ് അംഗത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: