പത്തനാപുരം: നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ സംരക്ഷണവേലിക്കുചുറ്റും ഫഌക്സ് ബോര്‍ഡുകള്‍ നിറയുന്നു. പഞ്ചായത്തിന്റെ കര്‍ശനനിര്‍ദ്ദേശം അവഗണിച്ചാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും ബോര്‍ഡുകള്‍ നഗരമധ്യത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കുന്നിക്കോട്-പത്തനാപുരം, പുനലൂര്‍-കായംകുളം പാതകള്‍ ചേരുന്ന ഭാഗത്താണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് പാതകള്‍ മറച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോര്‍ഡുകള്‍ പൂര്‍ണമായും നീക്കം ചെയ്തിരുന്നു.
പരസ്യപ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ബോര്‍ഡും വച്ചു. എന്നാല്‍ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് ബോര്‍ഡുകള്‍ കെട്ടിയിരിക്കുന്നത്. പ്രവര്‍ത്തനക്ഷമമല്ലാത്ത ലൈറ്റിങ് സംവിധാനത്തിന് അറ്റകുറ്റപ്പണികള്‍ നടത്താന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. പലപ്പോഴും പുനലൂര്‍-കായംകുളം പാതയില്‍ നിന്നുംവരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ലെന്നും യാത്രക്കാര്‍ പറയുന്നു. നഗരമധ്യത്തിലെ ഫഌക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: