ഹൊബാര്‍ട്ട്: ത്രിരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ കങ്കാരുക്കള്‍ ഇക്കുറി ഇംഗ്ലണ്ടിനെ മൂന്നു വിക്കറ്റിന് കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ക്ഷണിക്കപ്പെട്ട ഇംഗ്ലണ്ട് എട്ടിന് 303 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. തിരിച്ചടിച്ച ഓസീസ് ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഒരു പന്ത് ബാക്കിവച്ച് 304 റണ്‍സെടുത്തു ലക്ഷ്യം മറികടന്നു.
ഇതോടെ ആതിഥേയര്‍ക്ക് 13 പോയിന്റായി.ഇയാന്‍ ബെല്‍ (141) ഏകദിനത്തില്‍ തന്റെ ഏറ്റവും മികച്ച സ്കോര്‍ കണ്ടെത്തിയതാണ് ഇംഗ്ലണ്ടിനെ തുണച്ചത്. പതിനഞ്ച് ഫോറുകളും ഒരു സിക്സറും ചന്തംചേര്ത്ത ആ ഇന്നിംഗ്സിനൊപ്പം ജോ റൂട്ടിന്റെയും (69) മൊയീന്‍ അലിയുടെയും (46) പിന്തുണയും ഒത്തുകൂടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ പന്തുകളെ എണ്ണത്തെ കവച്ചുവച്ചു.
അടിക്ക് തിരിച്ചടി എന്ന തന്ത്രം ഓസീസ് നായകന് സ്റ്റീവന്‍ സ്മിത്ത് പയറ്റുന്നതാണ് പിന്നെക്കണ്ടത്. ആരോണ്‍ ഫിഞ്ചും (32) ഷോണ്‍ മാര്‍ഷും (45) പാകിയ അടിത്തറയില്‍ നിന്ന് നിറഞ്ഞാടിയ സ്മിത്ത് (102 നോട്ടൗട്ട്) ടീമിനെ ജയത്തില്‍ എത്തിച്ചുമടങ്ങി. ഗ്ലെന്‍ മാക്സ്വെല്ലും (37) ജെയിംസ് ഫാല്‍ക്നറും (35) ബ്രാഡ് ഹാഡിനും (42) കങ്കാരുക്കളുടെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: