ഈ ലോകത്തില്‍ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണ് ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളില്‍ത്തന്നെ ഉണ്ട്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം അവിടുത്തെ അറിയുവാന്‍ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണ് അഹങ്കാരം. അവനവനില്‍ത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാല്‍ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാന്‍ കഴിയും.
തന്റെ ഉള്ളില്‍ത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാന്‍ കഴിഞ്ഞതിനാല്‍ പുറമെയുള്ള ഒരു മണ്തരിപോലും അമ്മയ്ക്കു ഗുരുവായിത്തീര്‍ന്നു. മക്കള്‍ ചിന്തിച്ചേക്കാം, അങ്ങനെയാണെങ്കില്‍ ഒരു മുള്ളും അമ്മയ്ക്കു ഗുരുവാണോ എന്ന്. അതെ, ഒരു മുള്ളും അമ്മയ്ക്കു ഗുരുതന്നെയാണ്. മുള്ളു കാലില്‍ കൊണ്ടതിന്റെ ഫലമായി തുടര്‍ന്നുള്ള പാത ശ്രദ്ധിക്കാന്‍ ഇടയായി. അങ്ങനെ വീണ്ടും മുള്ളു കൊള്ളാതിരിക്കാനും വലിയ കുഴികളില്‍ വീഴാതിരിക്കാനും ആ മുള്ളു സഹായമായി.
ഈ ശരീരത്തെയും അമ്മ ഗുരുവായിട്ടാണ് കാണുന്നത്. കാരണം ശരീരത്തിന്റെ നശ്വരതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആത്മാവു മാത്രമാണ് നിത്യമായ സത്യം എന്നറിയുവാന്‍ കഴിയുന്നു. ചുറ്റുമുള്ള എന്തും അമ്മയെ നന്മയിലേക്കു മാത്രമേ നയിച്ചിട്ടുള്ളൂ. അതുകൊണ്ടു ജീവിതത്തില്‍ സര്‍വ്വതിനോടും അമ്മയ്ക്ക് ആദരവു മാത്രമേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: