സമുദ്രോ വാ അശ്വസ്യയോനി സമുദ്രോ ബന്ധു”
എല്ലാ ഊര്‍ജ്ജസുകളുടെയും ഉറവിടം ഇവിടെയാണല്ലോ, സമുദ്രം തന്നെ ബന്ധുഈ മന്ത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സര്‍വ്വജീവജാലങ്ങളുടെയും മാതൃസ്ഥാനത്ത് നില്‍ക്കുന്നത് ജലമാണ്-സമുദ്രമാണ് എന്നതാണ്. ഭഗവാന്‍ നാരായണന്റെ ദശാവതാരം തുടങ്ങുന്നതും ജലത്തില്‍ മത്സ്യമായിട്ടാണ് എന്നതും പ്രസ്തവ്യമാണ്. ആ ജലത്തെ-സമുദ്രത്തെ ആദിപരാശക്തിയായും അമ്മയായും സങ്കല്പിച്ചു ആരാധിക്കുന്ന കടലോര ഹിന്ദുസമൂഹം തലമുറകളായി ഹൃദയത്തിലേറ്റി വന്ന വിശ്വാസങ്ങള്‍ക്ക് മങ്ങലേറ്റപ്പോള്‍ അത് പലവിധ അപചയങ്ങള്‍ക്കും ഇടയാക്കി. അന്നവും സമ്പത്തും, ചൈതന്യവും നല്‍കി അനുഗ്രഹിച്ച കടലമ്മയെ വെറും ചൂഷണോപധിയായി കാണുന്ന തരത്തിലേക്ക് പിന്‍മുറക്കാര്‍ നിപതിച്ചപ്പോള്‍ അത് സാംസ്‌കാരിക അധപതനത്തിലേക്കും രാഷ്‌ട്ര സുരക്ഷക്കുമേല്‍ ശത്രുക്കളുടെ ഭീഷണി ഉയരുന്ന അവസ്ഥയിലേക്കും വരെ എത്തിച്ചു. ഈ വെല്ലുവിളികളെ നേരിടുവാനായി പൂര്‍വ്വിക പാരമ്പര്യത്തിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള ഒരു തിരിച്ചുപോക്ക് -തീര്‍ത്ഥാടനം അതാണ് സമുദ്രപൂജ.
സര്‍വ്വജീവജാലങ്ങളുടെയും ഉല്‍പത്തി ജലത്തില്‍ നിന്നുമെന്നപോലെ തന്നെ അതിന്റെ നിലനില്‍പ് പഞ്ചഭൂതാത്മകമായ അഗ്നി, വായു, ഭൂമി, ആകാശം എന്നിവയെക്കൂടി ആശ്രയിച്ചുമാണെന്ന പ്രപഞ്ച സത്യം മനസ്സിലാക്കിയ നാം ഭാരതീയര്‍ പ്രകൃത്യാരാധകരായി മാറി. കാവുകളും നദികളും, മലകളും, സമുദ്രവും, പശുവും നാഗവും എല്ലാമെല്ലാം നമുക്ക് ആരാധ്യദേവതകളായി. ഗോവര്‍ദ്ധന പര്‍വ്വതത്തെ പൂജിക്കാന്‍ ശ്രീകൃഷ്ണ ഭഗവാന്‍ പറഞ്ഞതിന്റെ തത്വവും ഇതുതന്നെയാണ്. എന്നാല്‍ നമ്മെ മനസ്സിലാക്കാതെയും നമ്മുടെ ആരാധനയിലെ ശാസ്ത്രീയത മനസ്സിലാക്കാതെയും നമ്മെ അപരിഷ്‌കൃതരെന്ന് മുദ്രകുത്തുകയും ആധുനികത പഠിപ്പിക്കാനുംവേണ്ടി കടന്നുവന്ന വൈദേശിക മതവൈതാളികന്‍മാര്‍, പിന്നീട് അവരുടെ വഴി പിഴച്ചതാണെന്നും നമ്മളാണ് സത്യമെന്നും ശാസ്ത്രീയമായിത്തന്നെ മനസ്സിലാക്കി അംഗീകരിച്ചു തുടങ്ങി എന്നത് ശുഭോതര്‍ക്കമാണ്. നമ്മുടെ വേദവും, യോഗയും, മന്ത്രവും ആയുര്‍വേദവും എന്നുവേണ്ട പ്രകൃതി ആരാധനയും എല്ലാം അവരും സ്വീകരിച്ചു തുടങ്ങി. ക്രൈസ്തവ വിശ്വാസികള്‍ കൊടിയേറ്റവും, നടതുറപ്പും, മലകയറ്റവും നടത്തുമ്പോള്‍ കാസര്‍കോഡ് ജില്ലയിലെ പഴയങ്ങാടി ഭാഗത്ത് മുസ്ലിം മതപണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ സമുദ്രത്തിലേക്കുള്ള പഴമേറും നടത്തുന്നു. എല്ലാം ഹിന്ദു വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അനുകരണമാണെന്ന് നമുക്ക് കാണാം.
തീര്‍ത്ഥങ്ങളുടെ സംഗമസ്ഥാനമാണ് സമുദ്രം. ഗംഗയും സിന്ധുവും, സരസ്വതിയും പോലെ എണ്ണമറ്റ പുണ്യനദികളെല്ലാം ഒഴുകി ഒന്നായിച്ചേരുന്ന സമുദ്രം മുഴുവന്‍ ഭാരതീയരെയും സംബന്ധിച്ച് പുണ്യസ്ഥാനമാണ്. നമ്മുടെ സമുദ്രാതിര്‍ത്തി അതിവിശാലവും അവിടെ ജീവിക്കുന്നവര്‍ നാടിന്റെ മറ്റ് ഭാഗങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് അതിപ്രധാനഘടകവുമാണ്. നാടിന്റെ സുരക്ഷ എന്നത് സര്‍ക്കാര്‍ സംവിധാനത്തെക്കാള്‍ കടലോരത്ത് താമസിക്കുന്നവരുടെ കൈകളിലാണ് എന്നത് മറക്കാന്‍ പാടില്ലാത്തതാണ്. മുംബൈ ഭീകരാക്രമണം നമ്മുടെ സമുദ്രാതിര്‍ത്തി ദുര്‍ബലമാണ് എന്നതിന്റെ തെളിവാണ്. മതപരിവര്‍ത്തനവും സാംസ്‌കാരികധിനിവേശവും കടലോര ഹിന്ദുസമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ തീരദേശ ജനതയുടെ, സമുദ്രത്തെ ആദിപരാശക്തിയായികണ്ടുള്ള പൂജയിലും കൂട്ടായ്‌മയിലും മുഴുവന്‍ സമാജത്തിന്റെയും പങ്കാളിത്തവും സഹകരണവും ഉണ്ടാകേണ്ടതാണ്.
ബലമാണ് ജീവിതം, ദൗര്‍ബല്യം മരണവും എന്ന വിവേകാനന്ദ സൂക്തം എന്നത്തേക്കാളും സ്മരിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണ് മുന്നിലുള്ളത്. ഒരു മനുഷ്യന്റെ എല്ലാ അവയവങ്ങളുടെയും ആരോഗ്യം അതാണ് ആ മനുഷ്യന്റെ മൊത്തം ശരീരത്തിന്റെ ആരോഗ്യം. ഹിന്ദുസമൂഹത്തിലെ വ്യത്യസ്തജാതി സമുദായങ്ങളെല്ലാം തന്നെ ഞങ്ങള്‍ ഹിന്ദുക്കളാണ് എന്ന ബോധത്തോടു കൂടി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതാണ് ഈ ഹിന്ദു ശരീരത്തിന്റെ, ഭാരതരാഷ്‌ട്രത്തിന്റെ ആരോഗ്യം അത് ശക്തിപ്പെടുത്തുക എന്നതാണ് സ്വാമിജിയുടെ ആഹ്വാനം.
ആദിഗുരുവായി വേദവ്യാസനെ അംഗീകരിച്ച ഭാരതത്തിലെ വ്യത്യസ്ത ജാതി-സമുദായ വിഭാഗങ്ങള്‍ക്ക് വ്യാസപരമ്പരയിലെ പിന്‍മുറക്കാരെ അംഗീകരിക്കാന്‍ ഒരു വിഷമവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അവരുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് എല്ലാവരുടെയും കടമയും കൂടിയാണ്. കോടിക്കണക്കിന് അശാന്തരായ മക്കള്‍ക്ക് സ്‌നേഹവും സാന്ത്വനവും നല്‍കി ലോക മാതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട അമൃതാനന്ദമയി അമ്മയും വ്യാസകുലത്തിന്റെ മഹത്വം വിളിച്ചോതുന്നു. സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളിമാറ്റപ്പെട്ട ഈ വിഭാഗം ഓരോ കടപ്പുറത്തെയും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ജീവിതം നയിക്കുമ്പോള്‍ അവര്‍ ആ ക്ഷേത്രമതില്‍കെട്ടിനകത്ത് ഒതുങ്ങിക്കൂടാന്‍ താല്‍പര്യപ്പെടുന്നു. കേരളത്തിലെ പ്രബലമായ മറ്റ് സമുദായങ്ങള്‍ക്കുള്ളതുപോലെയുള്ള സംഘടനാബലവും ഇവര്‍ക്കില്ല. സാമൂഹ്യപരമായോ സാമ്പത്തികപരമായോ വലിയമാറ്റങ്ങളൊന്നുമില്ലാതെതന്നെ ഇന്നും നിലനില്‍ക്കുന്ന രണ്ട് വിഭാഗങ്ങളാണ് ചാലിയ വിഭാഗവും മുക്കുവ വിഭാഗവുമെന്ന് കാണാം. മാറാട് ദുരന്തം സംഭവിച്ചപ്പോഴായിരുന്നു അല്‍പമെങ്കിലും സാമൂഹ്യബോധവും കൂട്ടായ്‌മയും പ്രകടിപ്പിച്ചുകൊണ്ട് മതില്‍കെട്ടിന് പുറത്തേക്ക് വരാന്‍ തയ്യാറായത്. അതിനുപ്രേരണയായതാകട്ടെ സംഘപ്രസ്ഥാനങ്ങളായിരുന്നു.
മലപ്പുറം ജില്ലയും തെക്കന്‍ ജില്ലകളില്‍ മിക്കതും മതപരിവര്‍ത്തനത്തിലൂടെയും കടലോരത്ത് നിന്നുള്ള ആട്ടിയോടിക്കലും നിമിത്തം ഹിന്ദുരഹിത ജില്ലകളായി മാറിക്കഴിഞ്ഞു. വടക്കേ മലബാറിലും ഇത്തരത്തിലുള്ള പ്രവണത തലപൊക്കിയിരിക്കുന്നു. കള്ളപ്പണത്തിന്റെയും അധോലോകത്തിന്റെയും കരുത്തില്‍ കടലോരത്ത് ഭൂമി വാങ്ങിക്കൂട്ടാനും മാര്‍ഗ്ഗംകൂട്ടാനും പരിശ്രമിക്കുന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് ഹിന്ദുപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മാത്രമാണ്. സര്‍ക്കാറിന്റെ സീപ്ലെയ്ന്‍, കരിമണല്‍ ഖനനം, തീരദേശ ചരക്കുക്കപ്പല്‍ ഗതാഗതം, കടലോര ടൂറിസം, സിആര്‍ ഇസഡ് നിയമം തുടങ്ങിയ പദ്ധതികള്‍ കടലോര ജനതയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകിടം മറിക്കാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ.
ക്ഷേത്രമതില്‍കെട്ടിന് പുറത്ത് തങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള ഒരു കേന്ദ്രം എന്നത് കടലമ്മ മാത്രമാണ്. ആ കടലുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെട്ടുപോകാതെ കാത്തുസൂക്ഷിക്കുക എന്നത് രാഷ്‌ട്രത്തിന്റെ കാവലാളുകളെ സംബന്ധിച്ച് പ്രാധാന്യം അര്‍ഹിക്കുന്നു. സമുദ്രപൂജയിലൂടെ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ചെയ്യുന്നത് ഈ സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികപരവുമായ ഐക്യത്തിന്റെ ദ്വിമുഖമായ പ്രവര്‍ത്തനമാണ്.
















