ആരോഗ്യസംരക്ഷണം മൗലികാവകാശമാക്കുന്നതുവഴി നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തെ ആഗോളതലത്തിലെ വ്യാവസായിക പുരോഗതി നേടിയ രാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ആദ്യ ചുവടുവയ്‌പ് നടത്തിയിരിക്കുകയാണ്.
പുതിയ ആരോഗ്യനയത്തിന്റെ കരട് പ്രഖ്യാപിച്ചതോടെയാണ് ആരോഗ്യം എല്ലാ പൗരന്റെയും മൗലികാവകാശമാകാന്‍പോകുന്നത്. കരടു പദ്ധതിപ്രകാരം ആരോഗ്യമേഖലക്കുള്ള ചെലവ് ജിഡിപിയുടെ 2.5 ശതമാനമാകും- അതായത് 3800 കോടി രൂപ. ഇത് അഭിനന്ദനാര്‍ഹംതന്നെയാണ്.
ഈ മേഖലയില്‍ ചെലവഴിച്ചുവരുന്നത് ജിഡിപിയുടെ കേവലം ഒരു ശതമാനമാണ്, ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ ചെലവ്. ആരോഗ്യ സെസ് ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ഒരാള്‍ക്ക് 3800 രൂപ വീതം ആരോഗ്യ സെസ് കണക്കാക്കിയായിരിക്കും ഈടാക്കുക. ദേശീയ ആരോഗ്യ അവകാശനിയമം കൊണ്ടുവരാനും നീക്കമുണ്ട്. ഇതനുസരിച്ച് എന്ത് നയം രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും.
പ്രാഥമികാരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭ്യമാകും. എഴുപത് ശതമാനം ദുര്‍ബലവിഭാഗങ്ങള്‍ക്കും ഇതോടെ ആരോഗ്യസംരക്ഷണം ലഭ്യമാകും. ഭാരതത്തില്‍ ഭൂരിഭാഗം ദുര്‍ബലവിഭാഗക്കാരാണെന്നിരിക്കെ രാജ്യത്തെ ആരോഗ്യപുരോഗതിയിലെത്തിക്കാനുള്ള ഒരു വന്‍ചുവടുവെയ്‌പായി മോദിസര്‍ക്കാരിന്റെ ഈ നടപടിയെ കണക്കാക്കാം.
എല്ലാ കുടുംബങ്ങള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുമെങ്കിലും അവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ സംരക്ഷണം മാത്രമേ ഉറപ്പുവരുത്താനാകൂ. ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ 80 ശതമാനവും ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ 60 ശതമാനവും നിര്‍വഹിക്കുന്ന സ്വകാര്യ ആരോഗ്യമേഖലക്ക് വന്‍ ഉത്തരവാദിത്തമാണ് വന്നുചേരാന്‍ പോകുന്നത്. കൂടുതല്‍ സേവനങ്ങള്‍- പ്രജനനം, കുട്ടികളുടെ ആരോഗ്യസംരക്ഷണം, പകര്‍ച്ചവ്യാധികള്‍ എന്നിവക്കും മറ്റ് രോഗങ്ങളുടെ ചികിത്സയ്‌ക്കും ഹെല്‍ത്ത് കാര്‍ഡിന്റെ സേവനം ലഭ്യമാകും.
കേരളത്തില്‍ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്. എലിപ്പനി, ഡെങ്കിപ്പനി, പക്ഷിപ്പനി, മലമ്പനി, ജാപ്പനീസ് ജ്വരം, ചിക്കന്‍പോക്‌സ്, ഹെപ്പറ്റൈറ്റിസ്, ചിക്കുന്‍ഗുനിയ മുതലായ രോഗങ്ങള്‍ ആരോഗ്യകേരളം എന്ന വിശേഷണം കൊണ്ടുനടക്കുന്ന കേരളത്തിനപമാനമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ അവര്‍ക്ക് നല്ല ചികിത്‌സ ലഭ്യമാകാത്തതും സ്വകാര്യ ആശുപത്രികളിലെ ചികിത്‌സ അപ്രാപ്യമായതുമാണ് ദുര്‍ബലവിഭാഗങ്ങളെ എളുപ്പത്തില്‍ രോഗബാധിതരാക്കുന്നത്.
ആരോഗ്യം ഓരോ പൗരന്റെയും അവകാശമാണെന്നും അത് വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ പറയുന്നുണ്ട്. ശുചിത്വവും മെച്ചപ്പെട്ട ആരോഗ്യപരിപാലന രീതികളും നല്ല ഭക്ഷണശീലങ്ങളും (പുതിയ തലമുറ ഫാസ്റ്റ്ഫുഡ് പ്രേമികളാണല്ലോ) മറ്റും പഠിപ്പിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രോത്‌സാഹിപ്പിച്ച് ചികിത്‌സാചെലവ് നേരത്തെ കണ്ടെത്തുന്ന രീതി പ്രോത്‌സാഹിപ്പിക്കപ്പെടും. ജീവിതശൈലീരോഗങ്ങളും മനോരോഗംപോലും വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും ആവശ്യമാണ്.
നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ച സ്വച്ഛ്ഭാരത് അഭിയാന്‍ ഈ പുതിയ നയത്തിന് പ്രോത്‌സാഹജനകമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഖരമാലിന്യ സംസ്‌കരണം എന്നിവ ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഇനിയും മാറിയിട്ടില്ല. അങ്കണവാടികളും സ്‌കൂളുകളും വഴി പോഷകസന്തുലിതമായ ഭക്ഷണം നല്‍കല്‍, മദ്യ-മയക്കുമരുന്ന്-പുകയില ദുരുപയോഗം തടയല്‍ മുതലായവ ഈ അജണ്ടയുടെ ഭാഗമാകും.
നരേന്ദ്ര മോദി വിദേശരാജ്യങ്ങളില്‍ തന്റെ പ്രതിഛായ മെച്ചപ്പെടുത്തി വിദേശനയത്തിന് ഊന്നല്‍ നല്‍കിയെങ്കിലും സാമ്പത്തിക വളര്‍ച്ചയാവും മോദി ഭരണത്തിന്റെ അളവുകോലായിമാറുക. 2015 ല്‍ ഭാരത സമ്പദ്ഘടനക്ക് 6.5 ശതമാനം വളര്‍ച്ചയെങ്കിലും നേടിത്തരുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇന്ധനവില കുറഞ്ഞതും മോദി സര്‍ക്കാരിന് അനുകൂലമാണ്.
കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള പ്രധാന പരാതിതന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന കാരണം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാകുന്നു എന്നായിരുന്നല്ലോ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചുരുങ്ങിയകാലത്തെ ഭരണംകൊണ്ട് ഈ സ്ഥിതിക്ക് മാറ്റംവരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിസര്‍ക്കാരിന്റെ ആരോഗ്യനയം സ്തുത്യര്‍ഹമാണ്.
ദുര്‍ബലവിഭാഗങ്ങള്‍ക്ക് നിത്യോപയോഗ ചെലവുകള്‍ പോലും താങ്ങാന്‍വയ്യാതായിരിക്കുമ്പോള്‍ രോഗചികിത്‌സ, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളില്‍, സ്വപ്‌നംകാണാന്‍ പോലും സാധ്യമല്ല. എല്ലാവര്‍ക്കും ഹെല്‍ത്ത്കാര്‍ഡ് ലഭിക്കുന്നത് ഭൂരിഭാഗം ജനങ്ങള്‍ക്കും വലിയതോതില്‍ സഹായകരമാകും.
ആശ വര്‍ക്കേഴ്‌സ് ഹെല്‍ത്ത് കാര്‍ഡിനെക്കുറിച്ച് കുടുംബങ്ങളെ ബോധവല്‍ക്കരിക്കാന്‍ രംഗത്തുവരും. ആരോഗ്യമേഖലയാണ് ആദ്യം സുരക്ഷിതമാക്കേണ്ടത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണമാണ് പുതിയ ആരോഗ്യനയത്തില്‍ പ്രതിഫലിക്കുന്നത്.
















