സൂതനും ശൗനകാദികളായ താപസശ്രേഷ്ഠരും ധ്യാനത്തില്‍നിന്നും എഴുന്നേറ്റു. സൂതനെ വന്ദിച്ചു പൂജിച്ചശേഷം ആദരപൂര്‍വ്വം ശൗനകന്‍ ചോദിച്ചു: മഹാഭാഗനും പുരുഷര്‍ഷഭനുമായ ഹേസൂത!, ചിന്തിച്ചു നോക്കുകയാണെങ്കില്‍ ഭവാന്‍ ധന്യധന്യനാണ്. ഭൂതേശന്റെമാഹാത്മ്യം ഒന്നൊഴിയാതെ ഇനിയും കേള്‍ക്കുവാന്‍ ഉള്ളില്‍ മോഹമേറുന്നു.
സാക്ഷാല്‍ ശബരിമലയില്‍ മോക്ഷദായകനായ ഭൂതനാഥനു ആലയം പണിതീര്‍ത്തതിനേക്കുറിച്ചും മറ്റുചരിത്രങ്ങളും പറഞ്ഞുതന്നാലും. സംസാരദുഃഖം അകലുവാനായി പന്തളേശ്വരനു ജ്ഞാനകാണ്ഡം ധര്‍മ്മശാസ്താവ് ചുരുക്കി അരുളിച്ചെയ്തുവല്ലോ. ഭഗവാന്‍ രാജശേഖരരാജാവിനു കര്‍മ്മകാണ്ഡം എന്താണു ഉപദേശിച്ചു നല്‍കാത്തത്? ദയാനിധേ, കാരുണ്യവാരിധേ, മഹാമതേ, സൂതാ, അങ്ങ് ഇതെല്ലാം ഇന്നു പറഞ്ഞുതന്നാലും.
ശൗനകന്റെ വാക്കുകള്‍കേട്ട് സൂതന്‍ ഭഗവാന്റെ പാദാംബുജങ്ങള്‍ മനസ്സില്‍ ധ്യാനിച്ചു പറഞ്ഞുതുടങ്ങി. താപസന്മാരേ, നിങ്ങള്‍ക്ക് സംസാരതാപം അകറ്റിക്കളയുന്നതിനുള്ളസമയം സമാഗതമായിരിക്കുന്നു. അതുകാരണമാണു കാലകാലാത്മജനായ ധര്‍മ്മശാസ്താവില്‍ നിങ്ങള്‍ക്കു ഭക്തിയുണ്ടായത്. കാലയുഗാദികള്‍ക്കനുസരിച്ച് ജഗന്‍മയനായ താരകബ്രഹ്മം സഗുണമായിത്തീര്‍ന്നു ലോകങ്ങളെയെല്ലാം രക്ഷിക്കുവാനായി ലീലാവതാരങ്ങളെടുക്കുന്നു. അവയില്‍ നാല് അവതാരങ്ങളാണു മുഖ്യമായുള്ളത്.
താപസശ്രേഷ്ഠരേ, നിങ്ങള്‍ക്കുകേള്‍ക്കുവാനായി ഞാന്‍ അവ പറയുന്നതാണ്. മുന്‍പ് കൃതയുഗത്തില്‍ ധര്‍മ്മത്തെ സംരക്ഷിക്കുവാനായി ഭാര്‍ഗ്ഗവരാമനായി ഭഗവാന്‍ അവതരിച്ചു. ബ്രഹ്മചര്യം, സത്യം, ശൗര്യം, യുദ്ധപാടവം(രണകുശലത്വം)എന്നിവചേര്‍ന്ന ഭാര്‍ഗ്ഗവരാമന്‍ ദുഷ്ടരായ രാജാക്കന്‍മാരെ വധിച്ച് ലോകത്തിലെങ്ങും നിറഞ്ഞിരുന്ന അധര്‍മ്മത്തെ നശിപ്പിച്ചു. ത്രേതായുഗത്തില്‍ രഘുരാമനായി ഭഗവാന്‍ അവതരിച്ചു. ഭൂമിയില്‍ ധര്‍മ്മം സംരക്ഷിക്കുവാന്‍ ഭാര്‍ഗ്ഗവരാമനിലുള്ള താരകാംശത്തെ സ്വീകരിച്ച രാഘവന്‍ ഏകപത്‌നീവ്രതത്തോടും, സത്യത്തോടും, അത്യന്തശൗര്യത്തോടുംകൂടിയവനായി ദുഷ്ടരായ രാക്ഷസന്‍മാരെ വധിച്ച് ഭൂമിയില്‍ ധര്‍മ്മം നിലനിര്‍ത്തി.
ദ്വാപരയുഗത്തില്‍ ഉന്നതമായ ധര്‍മ്മത്തെ രക്ഷിക്കുവാനായി ബലരാമനായി ഭഗവാന്‍ അവതരിച്ചു. ഈ കലിയുഗത്തില്‍ മഹിഷിയെ മര്‍ദ്ദിക്കുവാന്‍ എന്ന ഭാവേന ഭക്തരെ രക്ഷിക്കുവാനായിദയാപരനായതാരകബ്രഹ്മം ഭൂമിയില്‍ പൂര്‍ണ്ണാവതാരം കൈക്കൊണ്ടു. ഭാര്‍ഗ്ഗവരാമന്‍, രഘുരാമന്‍, ബലരാമന്‍ എന്നീ അവതാരങ്ങള്‍ അംശാവതാരങ്ങളും ഭൂതനാഥാവതാരം പൂര്‍ണ്ണാവതാരവുമാകുന്നു.
മഹാരാജാവിനു അതുകൊണ്ടാണു ധര്‍മ്മശാസ്താവ് കര്‍മ്മകാണ്ഡം അരുളിച്ചെയ്യാതിരുന്നത്. ഭഗവാന്‍ കര്‍മ്മകാണ്ഡം ഉപദേശിച്ചാല്‍ മാനുഷര്‍ക്കെല്ലാം ഒരുപോലെ സ്വീകരിക്കാവുന്നതായിമാറും. ബ്രാഹ്മണാദിചണ്ഡാളപര്യന്തം എല്ലാ വര്‍ണ്ണങ്ങളും ജ്ഞാനകാണ്ഡത്തിന് ഒരുപോലെ അധികാരികളാണ്എന്നറിയുക. എന്നാല്‍ കര്‍മ്മകാണ്ഡത്തിനു അല്‍പം ഭേദമുണ്ട്. നിര്‍മ്മലന്‍മാരായ മഹര്‍ഷിമാരേ, ഞാന്‍ പറയുന്നതുകേട്ടാലും.
ഭൂതനാഥന്‍ താപസശ്രേഷ്ഠനായ അഗസ്ത്യനേക്കൊണ്ടു പന്തളമഹാരാജാവിനു കര്‍മ്മകാണ്ഡം മുഴുവനും ഉപദേശിച്ചുകൊടുപ്പിച്ചു. ഞാന്‍ അവയെല്ലാം പറയാം. ഈ കലികാലത്തു മനുഷ്യരെല്ലാം ദുഷ്‌ക്കര്‍മ്മതല്‍പരരാണ്. എന്നിരുന്നാലും ഭൂതനാഥനെ ഭജിച്ചാല്‍ അവരുടെ ചേതസ്സ് പരിശുദ്ധമായിത്തീരും. ഇനിയുള്ള കഥകള്‍ ഞാന്‍ ചുരുക്കി പറയാം.
വീരനായ മണികണ്ഠസ്വാമി ജ്ഞാനോപദേശം ചെയ്തുമറഞ്ഞതിനുശേഷം രാജശേഖരമഹാരാജാവ് തന്റെ മനസ്സിനെ ബ്രഹ്മത്തില്‍ സുസ്ഥിരമായി നിര്‍ത്തുവാന്‍ പലവിധത്തിലും പരിശ്രമിച്ചുതുടങ്ങി. . ഒരുവിധത്തിലും മനസ്സ് ഉറച്ചു നില്‍ക്കാതെ ഉറുമ്പിനേപ്പോലെ അങ്ങുമിങ്ങും പാഞ്ഞു നടന്നു. എന്തിനേറെപ്പറയേണ്ടൂ, പന്തളാധീശന്റെ മനസ്സ് ഇളകിമറിഞ്ഞുതുടങ്ങി. കുരങ്ങനെ പിടിച്ച് നന്നായി കയ്യുംകാലും വരിഞ്ഞുകെട്ടിഇട്ടാലും പല്ലിളിച്ച് ഉരുളുന്നതുപോലെ രാജാവിന്റെ മനസ്സും ഒന്നിലും നില്‍ക്കാതെ ചുറ്റിത്തിരിഞ്ഞുതുടങ്ങി.
ക്ഷേത്ര നിര്‍മ്മാണത്തേക്കുറിച്ചും രാജ്യഭരണത്തേക്കുറിച്ചും എല്ലാംമറന്ന് ചിത്തഭ്രമത്തോടെ ഇരിക്കുന്ന മഹാരാജാവിന്റെ മുന്നില്‍ മുനികുലസത്തമനായ അഗസ്ത്യമഹര്‍ഷി പ്രത്യക്ഷനായി. ഒരു ബ്രാഹ്മണവേഷം കൈക്കൊണ്ടു വന്ന മാമുനിയെക്കണ്ടു വീരനായ മഹാരാജാവ് അര്‍ഘ്യപാദ്യാദികളാല്‍ അദ്ദേഹത്തെ പൂജിച്ചുവന്ദിച്ച് ഭക്തിയോടെ നമസ്‌ക്കരിച്ചു.
മഹാരാജാവ് ചോദിച്ചു: എന്റെ കൊട്ടാരം ശുദ്ധമാക്കുവാന്‍ അങ്ങ് എവിടെനിന്നാണ് എഴുന്നള്ളുന്നത്? ദയാനിധേ, അങ്ങ് ആരാണെന്നുള്ളതും നേരായി അരുള്‍ചെയ്താലും. അവിടുന്ന് സൂര്യനോ? ചന്ദ്രനോ? അഗ്നിയോ? ആര്യതാതനായദൈവമോ? അരുളിച്ചെയ്താലും. അങ്ങയുടെ ശോഭയാല്‍എന്റെ മനസ്സ് മയങ്ങുന്നു. മഹാരാജാവിന്റെ വാക്കുകള്‍കേട്ട് ആനന്ദപൂര്‍വ്വം താപസശ്രേഷ്ഠന്‍ പറഞ്ഞുതുടങ്ങി.
(തുടരും)
















