മരുന്നുവില്‍പ്പനക്കാരുടെ കാര്യംതന്നെ നോക്കാം. ചിലപ്പോഴൊക്കെ മരുന്നിന്റെ കൂടെയാണ് ലഹരി പദാര്‍ത്ഥങ്ങള്‍ വരുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ നല്കാന് പാടില്ല. ചുമയ്ക്കുള്ള മരുന്നുകള്‍വരെ ചിലപ്പോള്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനുള്ള തുടക്കമായി മാറുന്നു. മറ്റു പലകാരണങ്ങളുമുണ്ട്. ഞാന്‍ അവയെ പറ്റിയൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഒരച്ചടക്കം സ്വീകരിക്കാന്‍ നമ്മള് തയ്യാറാവണം. നല്ല വിദ്യാഭ്യാസത്തിനായി ഇക്കാലത്ത് നമ്മുടെ കുട്ടികള്‍ വിദേശരാജ്യങ്ങളില്‍ പ്രവേശനം നേടി ബോര്‍ഡിങ്ങിലും ഹോസ്റ്റലുകളിലും ജീവിക്കുന്നു. ഇവയും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനുള്ള അവസരങ്ങളാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും സുരക്ഷാസേനയും എല്ലാവരും ജാഗരൂകരായിരിക്കണം. ഉത്തരവാദിത്വം ആരുടേതായാലും അതുപാലിക്കാനുള്ള ശ്രമമുണ്ടാകണം. സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍തന്നെ ചെയ്യണം. അതിനുവേണ്ടിയുളളതാകണം നമ്മുടെ പരിശ്രമം.
എനിക്കുവന്ന കത്തുകള്‍ എല്ലാംതന്നെ വളരെ രസകരമാണ്. വേദനാജനകമായ കത്തുകളും കുറവല്ല. പ്രേരണാദായകങ്ങളായ കത്തുകളും ഇതില്‍പ്പെടുന്നു. അവയെല്ലാം ഞാനിവിടെ പരാമര്‍ശിക്കുന്നില്ല. പക്ഷേ, ഒരു മിസ്റ്റര്‍ ദത്ത്, അയാള്‍ ലഹരിക്ക് അടിമപ്പെട്ട ആളായിരുന്നു. ജയിലില്‍ പോയി. അവിടെയും അയാള്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.ഒരിക്കല്‍ ജീവിതം മാറിമറിഞ്ഞു. ജയിലില്‍വച്ചുതന്നെ പഠിക്കുകയും പതിയെ അയാളുടെ ജീവിതം പരിവര്‍ത്തനപ്പെടുകയും ചെയ്തു. അയാളുടെ കഥ പ്രസിദ്ധമാണ്. ‘ഇരോട’ ജയിലില്‍ ആയിരുന്നു സംഭവം. ഇതുപോലെ പലരുടെയും കഥകള്‍ ഉണ്ടാകാം. പലരും ഇങ്ങനെ ലഹരിയില്‍ നിന്ന് മുക്തരായിട്ടുണ്ട്. മുക്തരാവുകതന്നെ വേണം. അതിനായി പ്രയത്നിക്കുകയും വേണം. വരുംദിനങ്ങളില്‍ സെലിബ്രിറ്റികളുടെ സഹായം തേടാം. സിനിമാ കലാകാരന്മാര്, കളിക്കാര്‍, പൊതുപ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇവരുടെയൊക്കെ സഹായത്താല്‍ ഈ വിഷയം ജനങ്ങളിലെത്തിക്കാം. ജനങ്ങളെ ജാഗരൂകരാക്കാം.
സോഷ്യല്‍ മീഡിയയില്‍ സജീവമായവരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മള് എല്ലാവരുംചേര്‍ന്ന് ലഹരിവിമുക്തഭാരതം എന്ന പേരില്‍ തുടര്‍ച്ചയായ ഒരു പ്രസ്ഥാനം നടത്തണമെന്നാണ്. കാരണം ലോകത്തെ അധികം കുട്ടികളും സോഷ്യല്‍ മീഡിയയുമായി ബന്ധമുള്ളവരാണ്. ലഹരിവിമുക്ത ഭാരതം എന്ന പേരിലുള്ള പരിപാടി മുന്നോട്ടുകൊണ്ടു പോയാല്‍ ലോകവിഭ്യാഭ്യാസത്തിനുള്ള ഒരു നല്ല അന്തരീക്ഷം ഉണ്ടാക്കാന്‍ സാധിക്കും. ഈ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനായി നാമെല്ലാം ഏതെങ്കിലുംതരത്തില്‍ പ്രയത്നിക്കണം. ഇതില്‍ വിജയിച്ചവര്‍ അതു പങ്കുവയ്ക്കണം.
അതിനുവേണ്ടിയാണ് ഞാന്‍ ഇതു പറഞ്ഞത്. ദുഖം പങ്കുവയ്ക്കുമ്പോള്‍ അതു കുറയുമെന്ന് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇത് രാജ്യത്തിന്റെ ദുഃഖമാണ്. ഞാന്‍ ഉപദേശിക്കുകയല്ല. ഉപദേശിക്കാന്‍ ഞാന്‍ അര്‍ഹനുമല്ല. എന്നാല്‍ എന്റെ ദുഃഖം ഞാന്‍ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലെങ്കില്‍ ഈ ദുഖം അനുഭവിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഉത്തരവാദിത്വത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഈ വിഷയത്തില്‍ രണ്ടുപക്ഷമുണ്ടാകും. എന്നാല്‍ എവിടുന്നെങ്കിലും നമുക്ക് തുടങ്ങിയല്ലേ മതിയാകൂ.
ഞാന്‍ പറഞ്ഞല്ലോ എനിക്കൊരു സന്തോഷം പങ്കുവയ്ക്കാനുണ്ടെന്ന്. അന്ധരായ ക്രിക്കറ്റ് ടീം അംഗങ്ങളെ കാണാന്‍ കഴിഞ്ഞയാഴ്ച അവസരം ലഭിച്ചു. അവര്‍ ലോകകപ്പ് നേടിയെത്തിയവരാണ്. ഞാന്‍ അവരില്‍ കണ്ട ഉത്സാഹം, ഉന്മേഷം, ആത്മവിശ്വാസം………പരമാത്മാവ് നമുക്ക് കണ്ണുകള്‍, കാലുകള്‍, കൈകള്‍ എല്ലാംതന്നു. പക്ഷേ, ഇത്തരത്തിലൊരു വൈകാരികഭാവം നമുക്കില്ലാതെ പോയി. എന്തൊരുന്മേഷമായിരുന്നു, എന്തൊരാഹ്ലാദമായിരുന്നു. എന്നുവച്ചാല്‍ എനിക്കുതന്നെ അതുകണ്ടിട്ട് മതിമറന്നു. എനിക്കും ഊര്‍ജ്ജം ലഭിച്ചു. ശരിക്കും ഇങ്ങനെയുള്ള മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ ആനന്ദദായകങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാര്‍ത്തയുണ്ട്. ജമ്മുകശ്മീരിന്റെ ക്രിക്കറ്റ് ടീം മുംബൈയില്‍ ചെന്ന് മുംബൈ ടീമിനെ തോല്‍പ്പിച്ചു. ഇതിനെ ഞാന്‍ ജയം, തോല്‍വി എന്ന രൂപത്തിലല്ല, മറിച്ച് വേറൊരു രൂപത്തിലാണ് കണ്ടത്. കഴിഞ്ഞ കുറേക്കാലം കശ്മീരിന്റെ മൈതാനങ്ങള്‍ വെള്ളംകൊണ്ടുനിറഞ്ഞു. കശ്മീര്‍ സങ്കടകരമായ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇത്രയും കഷ്ടപ്പാടുകള്‍ക്കിടയിലും ഈ ടീം കാണിച്ച ഊര്‍ജ്ജസ്വലതയാണ്, മുന്നേറാനുള്ള ആത്മവിശ്വാസമാണ് അവരെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത്. അഭൂതപൂര്‍വമായ ഒരു കാഴ്ചയാണിത്. ഇതിലൂടെ കഷ്ടപ്പാടുകള്‍ക്കു നടുവിലും പ്രതികൂലാവസ്ഥയിലും പ്രതിസന്ധി ഘട്ടത്തിലും ലക്ഷ്യത്തിലെങ്ങനെ എത്തിച്ചേരാമെന്ന് ജമ്മു കശ്മീരിലെ യുവാക്കള്‍ കാണിച്ചുതന്നു. അതു കൊണ്ടു തന്നെ ഈ വാര്‍ത്ത കേട്ടിട്ട് എനിക്ക് പ്രത്യേകമായൊരാനന്ദവും അഭിമാനവും തോന്നുന്നു. ഞാനെല്ലാ കളിക്കാരെയും അഭിനന്ദിക്കുന്നു.
ജൂണ്‍ 21 ലോകമെമ്പാടും യോഗാ ദിനമായി ആചരിക്കാന്‍ രണ്ടുദിവസംമുന്പ് കൂടിയ ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചു. അതിന് അംഗീകാരവും ലഭിച്ചു. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇതുവളരെ അഭിമാനകരമായ ആനന്ദമാണുളവാക്കുന്നത്. വളരെ വര്‍ഷങ്ങളെടുത്ത് നമ്മുടെ പൂര്‍വികര്‍ ഈ മഹത്തായ പാരമ്പര്യത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഈ സംരംഭത്തില്‍ ലോകം ഒന്നുചേര്‍ന്നു.
യോഗ വ്യക്തിജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ ഒത്തൊരുമിപ്പിക്കാനുള്ള നിമിത്തമായി അതിന്ന് മാറിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ യോഗയുടെ കാര്യത്തില്‍ ഒരേ സ്വരമായിരുന്നു. എനിക്കു കാണാന്‍ കഴിഞ്ഞത് ഭൂരിപക്ഷം പേരും യോഗയെ അംഗീകരിക്കുന്ന കാഴ്ചയാണ്. 177 രാഷ്ട്രങ്ങള്‍ പ്രയോജകരായി മാറുകയും ചെയ്തു.
മുന്‍പ് നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം ആഘോഷിക്കണമെന്ന തീരുമാനം വന്നപ്പോള്‍ 165 രാഷ്ട്രങ്ങള്‍ അതിന്റെ പ്രയോജകരായി തീര്‍ന്നു. അതിനു മുന്‍പ് അന്തര്‍ദ്ദേശീയ ശൗചാലയ ദിനമാചരിച്ചപ്പോള്‍ 122 രാഷ്ട്രങ്ങളാണ് പ്രയോജകരായി വന്നത്. ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്ന വേളയില്‍ 140 രാജ്യങ്ങളാണ് ഒന്നിച്ചത്. ഈയവസരത്തില്‍ യോഗയ്ക്ക് 177 രാഷ്ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അത് ലോക റെക്കോര്‍ഡ് തന്നെയാണ്. ഇതിന് രാഷ്ട്രങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ ഭാരതത്തിന്റെ ഈ സങ്കല്പത്തെ ആദരിക്കുകയും ഇതിനെ വിശ്വയോഗദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യോഗയുടെ ശരിയായ ക്രിയ ആളുകളില്‍ എത്തിക്കുകയെന്നത് നമ്മള് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുകൂട്ടാനുള്ള അവസരം ലഭിച്ചു. കഴിഞ്ഞ 50-60 വര്‍ഷമായി മുഖ്യമന്ത്രിമാരുടെ യോഗം കൂടുന്ന പതിവുണ്ട്. പക്ഷേ, ഇത്തവണയത് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു. അതിലുപരിയായി ഇതൊരു സൗഹാര്‍ദ്ദ പരിപാടിയുടെ തുടക്കമായിരുന്നു. ഇതില്‍ പങ്കെടുത്തവരുടെകൂടെ ഒരു പേപ്പറോ, പേനയോ, ഫയലോ, ഓഫീസര്‍മാരുടെ അകമ്പടിയോ ഒന്നും ഇല്ലായിരുന്നു. എല്ലാ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും സമന്മാരായിരുന്നു. രണ്ടര മണിക്കൂറോളം സമൂഹത്തെക്കുറിച്ചും ദേശം നേരിടുന്ന പലവിധ വിഷയങ്ങളെപ്പറ്റിയും വളരെ വിശദമായി ചര്‍ച്ച ചെയ്തു. സൗഹാര്‍ദ്ദത്തോടെയുള്ള ചര്‍ച്ചയായിരുന്നു. എല്ലാവരും മനസ്സു തുറന്ന് സംസാരിച്ചു. ഒരിടത്തും രാഷ്ട്രീയത്തിന്റെ തരിമ്പു പോലുമില്ലായിരുന്നു. എനിക്കിത് ആനന്ദം പ്രദാനം ചെയ്യുന്ന അനുഭവമായിരുന്നു. നിങ്ങളോട് ഇതും ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.
കഴിഞ്ഞയാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഒരവസരം ലഭിച്ചു. മൂന്നു ദിവസത്തോളം ഞാനവിടെ തങ്ങി. യുവാക്കളോട് എനിക്ക് പ്രത്യേകിച്ച് പറയാനുള്ളത്, നിങ്ങള്‍ക്ക് താജ് മഹല്‍ കാണണമെന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ സിംഗപ്പൂര്‍, അതുമല്ലെങ്കില്‍ ദുബായ് കാണണമെന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്നു, കൂട്ടുകാരെ ആദ്യം പ്രകൃതിയെ കാണുക.
ഈശ്വരന്റെ പ്രകൃതിരൂപം ദര്‍ശിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ വടക്കുകിഴക്കന്‍ ദേശത്ത് പോവുക. ഞാനും പോകുമായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെന്ന നിലയില്‍ പോയപ്പോള്‍ അവിടുത്തെ ശക്തിയെ തിരിച്ചറിയാന്‍ ശ്രമിച്ചു. അപാരമായ ശക്തിയുടെ സാധ്യതകൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മുടെ വടക്കു കിഴക്കന്‍ ദേശം. അവിടുത്തെ സ്നേഹധനരായ മനുഷ്യര്‍, വളരെ ശ്രേഷ്ഠമായ അന്തരീക്ഷം. സത്യമായും ഞാന്‍ അവിടുന്ന് നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്. ചിലപ്പോഴൊക്കെ ആള്ക്കാര് ചോദിക്കാറുണ്ട്, മോദിജി അങ്ങ് തളരുന്നില്ലേ എന്ന്. എന്റെയുള്ളില്‍ മുന്‍പ് എന്തെങ്കിലുമൊക്കെ ക്ഷീണം ഉണ്ടായിട്ടുണ്ടെങ്കില്‍ വടക്കുകിഴക്കന്‍ ദേശത്തുപോയി വരുമ്പോഴേക്കും അതെല്ലാം മാറിയിട്ടുണ്ടാകും.
എനിക്കു ലഭിച്ച ആദരവും സ്വാഗതവും അവിടെയിരിക്കട്ടെ. അവിടുത്തുകാരുമായുള്ള അടുപ്പം എന്റെ മനസ്സിനെ ആഴത്തിലാണ് സ്പര്‍ശിച്ചത്. ഇനി നിങ്ങളോട് പറയാനുള്ള ഒരു കാര്യം ഇത് ഈ മോദിക്ക് മാത്രം അവകാശപ്പെട്ട സ്വകാര്യ ആനന്ദമല്ല, മറിച്ച് ഭാരതത്തിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്. നിങ്ങള്‍ തീര്‍ച്ചയായും അത് ആസ്വദിച്ചറിയണം. അടുത്തതവണ ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് 2015ലായിരിക്കും. 2014ലെ നിങ്ങളോട് സംസാരിക്കുന്ന അവസാന പരിപാടിയാണിത്. എന്റെ വക നിങ്ങള്‍ക്കെല്ലാം ഒരുപാട് ക്രിസ്തുമസ് ആശംസകള്‍. ഒപ്പം 2015ലെ പുതുവത്സരാശംസകളും മുന്‍കൂറായി.
എനിക്ക് ഒരു സന്തോഷം കൂടിയുണ്ട്. പ്രാദേശിക ഭാഷയിലെ റേഡിയോ ചാനലിലൂടെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന എന്റെ മന് കീ ബാത് പരിപാടി അന്നേദിവസം രാത്രി എട്ടു മണിക്ക് പ്രാദേശിക ഭാഷകളില്‍ പ്രക്ഷേപണം ചെയ്യുന്നുവെന്നതാണ്. എനിക്ക് അറിയാന്‍ കഴിഞ്ഞത് എന്റെ അതേ ശബ്ദത്തില്‍ തന്നെ ചില പ്രാദേശിക ഭാഷകളില്‍ എന്റെ പ്രസംഗത്തിന്റെ തര്‍ജ്ജമ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നാണ്. എന്നെ അതിശയിപ്പിച്ചു കളഞ്ഞു. എന്തു വിദഗ്ധമായിട്ടാണ് ആകാശവാണിയിലെ കലാകാരന്മാര് ഈ പരിപാടി അണിയിച്ചൊരുക്കുന്നത്. അവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ആളുകളിലേയ്ക്കെത്തിക്കാന്‍ പറ്റുന്ന നല്ലൊരു മാര്‍ഗമായിട്ടാണ് എനിക്കിതിനെ കാണാന്‍ കഴിയുന്നത്. വിപുലമായ തോതില്‍ കത്തുകള്‍ വന്നുകൊണ്ടിരിക്കുന്നു.
എഴുത്തുകളുടെ ബാഹുല്യവും കത്തയക്കുന്നവരുടെ സൗകര്യവും കണക്കിലെടുത്ത് ആകാശവാണി ഇതിനുവേണ്ടി മാത്രം ഒരു പോസ്റ്റ് ബോക്സ് നമ്പര്‍ എടുത്തിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് മന് കീ ബാതില് കത്തയയ്ക്കണമെങ്കില്‍ നിങ്ങള്‍ ഈ പോസ്റ്റ് ബോക്സില്‍ കത്ത് അയച്ചാല്‍ മതി.
മന് കി ബാത്
പോസ്റ്റ് ബോക്സ് നമ്പര്‍ 111
ആകാശവാണി, ന്യൂദല്‍ഹി
ഞാന്‍ നിങ്ങളുടെ കത്തുകള്‍ കാത്തിരിക്കുന്നു. നിങ്ങള്‍ക്കറിയില്ല നിങ്ങളുടെ കത്തുകള്‍ എനിക്ക് എത്രമാത്രം പ്രേരണയേകുന്നുവെന്ന്. നിങ്ങളുടെ തൂലികയില്‍ നിന്ന് വരുന്ന ആശയങ്ങള്‍ ദേശത്തിന്റെ ഉന്നമനത്തിന് എന്തുമാത്രം സഹായകരമാണ്. ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനി നമ്മള് വീണ്ടും 2015 ജനുവരിയിലെ ഏതെങ്കിലും ഒരു ഞായറാഴ്ച രാവിലെ 11 മണിക്ക് തീര്‍ച്ചയായും ഒന്നിക്കുകയും ഞാന്‍ നിങ്ങളോട് സംസാരിക്കുകയും ചെയ്യും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: