ശ്രീനഗര്‍: പാക്ഭീകരര്‍ ആക്രമിച്ച ഉറിയിലെ സൈനികക്യാമ്പും മറ്റുസ്ഥലങ്ങളും കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഗാഹ് സന്ദര്‍ശിച്ചു. വെടിവയ്പ്പ് നടന്ന സ്ഥലങ്ങളും ഭീകരര്‍ കടന്നുകയറിയതെന്ന് കരുതുന്ന ഭാഗങ്ങളുംകണ്ട അദ്ദേഹം പരിക്കേറ്റവരെയും സന്ദര്‍ശിച്ചു. മരണമടഞ്ഞ ലഫ്റ്റനന്ററ് കേണല്‍ സങ്കല്പ്പകുമാറിന്റെയടക്കം മുഴുവന്‍ സൈനികരുടേയും മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ഉറിയിലെ സൈനിക ക്യാമ്പ് അടക്കം നാലിടങ്ങളിലാണ് വെള്ളിയാഴ്ച ഭീകരര്‍ ആക്രമണം നടത്തിയത്. ഇവയില്‍ 21 പേരാണ് മരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ നാലിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്കിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളില്‍ പാക്കിസ്ഥാനിലെ സ്ഥാപനങ്ങളുടെ സീലുകളാണ് ഉള്ളതെന്നാണ് സൈന്യം കണ്ടെത്തിയത്.
പാക്സൈന്യം സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പൊതിയാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ലഭിച്ചത്, ഒരു സൈനിക ഓഫീസര്‍ പറഞ്ഞു. ദീര്‍ഘസമയം പട്ടാളക്കാരോട് ഏറ്റുമുട്ടുകയെന്നതായിരുന്നു ലക്ഷ്യമെന്ന് അവരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണപ്പൊതികളുടേയും വെടിക്കോപ്പുകളുടേയും അളവ് വ്യക്തമാക്കുന്നു,അദ്ദേഹം പറഞ്ഞു.
ആറു മണിക്കൂര്‍ നീണ്ട വെടിവയ്പ്പില്‍ എട്ട് സൈനികരും മൂന്നു പോലീസുകാരും ആറ് ഭീകരരുമാണ് മരിച്ചത്. ഭീകരരില്‍ നിന്ന് ആറ് എകെ 47 തോക്കുകളും 55 റൗണ്ട് തിരകളും രണ്ട് ചെറുതോക്കുകളും ഇരുട്ടില്‍ ഉപയോഗിക്കുന്ന തരം രണ്ട് ദൂരര്ശിനികളും നാല് റേഡിയോ സെറ്റുകളും 32 കൈബോംബുകളും ഒരു മെഡിക്കല്‍കിറ്റും കണ്ടുകിട്ടിയിരുന്നു.
അമേരിക്ക അപലപിച്ചു
ന്യൂയോര്‍ക്ക്:ജമ്മുകാശ്മീരില്‍ 21 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അമേരിക്ക അപലപിച്ചു.ഭീകരപ്രവര്‍ത്തനത്തിന് എതിരെ ഭാരതവുമായിചേര്ന്ന് പോരാടാനുള്ള പ്രതിബദ്ധത അമേരിക്ക ആവര്‍ത്തിച്ചു. തങ്ങള്‍ ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങപ്പക്കൊപ്പമുണ്ടെന്നും വിദേശകാര്യമന്ത്രാലയം സന്ദേശത്തില്‍ പറഞ്ഞു. അമേരിക്കയുടെ കശ്മീര്‍ നയത്തില്‍ ഒരുമാറ്റവും വന്നിട്ടില്ല.പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്ച്ചചെയ്യണമെന്നുതന്നെയാണ് തങ്ങളുടെ നിലപാട്,വിദേശകാര്യ വക്താവ് മേരി ഹര്‍ഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: