പാരീസ്: ഇംഗ്ലീഷ് ക്ലബ്ബുകളായ ടോട്ടനവും എവര്‍ട്ടനും യൂറോപ്പ ലീഗിന്റെ നോക്കൗട്ടില്‍ ഇടംനേടി. തോറ്റെങ്കിലും സെല്‍റ്റിക്കും അവസാന 32ലേക്ക് മുന്നേറിയിട്ടുണ്ട്.
ഗ്രൂപ്പ് എച്ചില് ബുണ്ടെസ് ലീഗ സംഘം വോള്‍ഫ്സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തുരത്തി ഒന്നാം സ്ഥാനക്കാരായാണ് എവര്‍ട്ടന്റെ സഞ്ചാരം.
റൊമേലു ലുകാകുവും (43-ാം മിനിറ്റ്) കെവിന് മിറാലസും (75) എവര്‍ട്ടന്റെ ഗോളടിക്കാര്‍. ഗ്രൂപ്പ് സിയില്‍ ടോട്ടനം സെര്‍ബിയന്‍ പടയായ പാര്‍ട്ടിസാന്‍ ബെല്‍ഗ്രേഡിനെ മറികടന്നു (1-0). 49-ാം മിനിറ്റില്‍ ബെഞ്ചമിന്‍ സ്റ്റാംബോലി ടോട്ടനത്തിന്റെ ഗോള്‍ കുറിച്ചു. സ്കോട്ടിഷ് പ്രതിനിധിയായ സെല്‍റ്റിക്ക് ഓസ്ട്രിയന്‍ ക്ലബ്ബ് സാള്സ്ബര്ഗിന് മുന്നില്‍ മുട്ടുകുത്തിയത് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്.
ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ അലന് (8,13) സാള്സ്ബര്ഗിന് ഡബിള്‍ ഗോളിന്റെ മുന്‍തൂക്കം നല്കി. 30-ാം മിനിറ്റില്‍ സ്റ്റൈഫാന്‍ ജോണ്സന് സെല്റ്റിക്കിനുവേണ്ടി ഒരെണ്ണം മടക്കി. പക്ഷേ, ഇഞ്ചുറി ടൈമില്‍ നബി കെയ്ത സാള്‍സ്ബര്‍ഗിന്റെ ജയം ഉറപ്പിച്ചു. എങ്കിലും ഡൈനാമോ സാഗ്രെബിനെ 1-0ത്തിന് ആസ്ട്ര മറിച്ചിട്ടപ്പോള്‍ സാള്സ്ബര്ഗിനൊപ്പം (13 പോയിന്റ്) സെല്‍റ്റിക്കും (8) അടുത്ത റൗണ്ടിലേക്കു പ്രയാണം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: