996. പ്രഥിതഃ- പ്രഥിതൻ. വ്യാപിക്കുന്നവൻ. വികസിക്കുന്നവൻ. സ്വയം ലോകങ്ങളായും ചരാചരങ്ങളായും കർമ്മങ്ങളായും വികസിക്കുന്നവൻ. വിഷ്ണു എന്ന പദം കുറിക്കുന്ന അർത്ഥംതന്നെ ഈ പദവും നിർദ്ദേശിക്കുന്നു.
ഈ അർത്ഥത്തിന്റെ വികാസമായി കീർത്തിമാൻ, പ്രസിദ്ധൻ എന്നും അർത്ഥം. വേദങ്ങളും വേദാന്തങ്ങളും വിളംബരം ചെയ്യുന്നതും പുരാണേതിഹാസങ്ങൾ ചർച്ചചെയ്യുന്നതും ഭഗവാന്റെ കീർത്തിയാണ്. ധർമ്മപ്രതിപത്തികൊണ്ടും ഭക്തവാത്സല്യംകൊണ്ടും സർവാതിശായിയായ ഭഗവാന്റെ കീർത്തി ലോകത്തെ പ്രകാശിപ്പിക്കുന്നു.
997. പ്രഗ്രഹഃ- പ്രകർഷേണ ഗ്രഹിക്കുന്നവൻ. ഗ്രഹിക്കുക എന്നതിന് പിടിക്കുക, കൈവശപ്പെടുത്തുക, അറിയുക, സ്വീകരിക്കുക എന്നീ അർത്ഥങ്ങൾ മുഖ്യം. പ്രളയകാലത്ത് ലോകങ്ങളെയും ലോകങ്ങളിലുള്ള ജീവികളെയും വസ്തുക്കളെയും എല്ലാം ഭഗവാൻ തന്നിൽ ലയിപ്പിക്കുന്നു. അവയെ സ്വീകരിക്കുന്നതിനാൽ പ്രഗ്രഹൻ.
എല്ലാ ലോകങ്ങളിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അറിയുന്നതിനാലും ഗുരുവായൂരപ്പൻ പ്രഗ്രഹനാണ്.
ഭക്തർ അർപ്പിക്കുന്ന എല്ലാ ഉപഹാരങ്ങളും എല്ലാ അ
ഭ്യർത്ഥനകളും സ്വീകരിക്കുന്നതുകൊണ്ടും പ്രഗ്രഹൻ.
പ്രഗ്രഹം എന്ന പദത്തിന് കടിഞ്ഞാൺ എന്നർത്ഥം. പുരുഷത്വം ആരോപിച്ച് പ്രഗ്രഹഃ എന്നാകുമ്പോൾ നിയന്ത്രിക്കുന്നവൻ എന്നർത്ഥം. ലോകഗതിയെ നിയന്ത്രിക്കുന്നതിനാൽ വിഷ്ണു പ്രഗ്രഹനാണ്
.
998. പ്രാജ്ഞഃ- പ്രാജ്ഞൻ, അറിവുള്ളവൻ, ജ്ഞാനി കഴിഞ്ഞതും സംഭവിക്കാൻപോകുന്നതും നിലവിലുള്ളതുമായ എല്ലാ കാര്യങ്ങളും അറിയാവുന്ന ഗുരുവായൂപ്പൻ പ്രജ്ഞനാണ്.
ശരീരബന്ധത്തിൽ കുടുങ്ങിയ ജീവാത്മാവിന് സ്ഥൂലശരീരബോധത്തോടെയുള്ള പ്രവർത്തനവും സ്വപ്നാവസ്ഥയിലുള്ള പ്രവർത്തനവും സുഷുപ്തി എന്ന അവസ്ഥയിലുള്ള പ്രവർത്തനമുണ്ട്. ഉണർന്നിരിക്കുമ്പോൾ സ്ഥൂലശരീരാഭിമാനിയായ ജീവനും സുഷുപ്തിയിൽ കാരണശരീരാഭിമാനിയായ ജീവനും പ്രവർത്തിക്കും. സ്ഥൂലശരീരം താനാണെന്നു ധരിക്കുന്ന ജീവൻ വിശ്വൻ എന്നും സ്വപ്നാവസ്ഥയിൽ പ്രവർത്തിക്കുന്ന ജീവാത്മാവിന് സ്വാപൻ എന്നും സുഷ്പതി എന്ന അവസ്ഥയിൽ പ്രവർത്തിക്കുന്ന ജീവന് പ്രാജ്ഞൻ എന്നും സാങ്കേതിക സംജ്ഞകൾ. വിശ്വാനും സ്വാപനും പ്രാജ്ഞനും ജീവാത്മാവിന്റെ മൂന്നുഭാവങ്ങളാണ്. പഞ്ചപ്രാണങ്ങളും ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും വിശ്രമിക്കുന്ന അവസ്ഥയിൽ ശരീരത്തിനുണ്ടാകുന്ന എല്ലാ സ്വഭാവവ്യതിയാനങ്ങളും അറിഞ്ഞ് അവയെ നിയന്ത്രിച്ചു ശരീരത്തെ രക്ഷിക്കുന്ന പരമാത്മചൈതന്യമായി ഈ നാമം ഭഗവാനെ സ്തുതിക്കുന്നു.
999. പ്രതിബന്ധനിവാരകഃ- പ്രതിബന്ധങ്ങളെ ഇല്ലാതാക്കുന്നവൻ. ജീവിതത്തിൽ അനേകം ആഗ്രഹങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. ഭൗതികകാമനകളാണ് അധികം. എങ്കിലും ഓരോ ജീവന്റെയും ആത്യന്തികമായ ലക്ഷ്യം ഭഗവാനിൽ ലയിക്കലാണ്. ഭൗതികജീവിതത്തിലുണ്ടാകുന്ന ആഗ്രഹങ്ങൾ സാധിക്കുന്നതിനുള്ള തടസ്സങ്ങൾ ഗുരുവായൂരപ്പന്റെ സ്മരണകൊണ്ടുമാറും. പരമാത്മാവിനെ പ്രാപിക്കാനുള്ള ജീവാത്മാവിന്റെ യാത്ര ജന്മാന്തരങ്ങളിലേയ്‌ക്കു നീണ്ടുപോയി എന്നും വരാം. ആ യാത്രയിൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ നീക്കി ജീവാത്മാവിന്റെ യാത്ര സുഗമമാക്കി സായൂജ്യത്തിലെത്തിക്കുന്ന ഗുരുവായൂരപ്പൻ പ്രതിബന്ധ നിവാരകനാണ്.
1000. ശത്രുഞ്ജയഃ- ശത്രുക്കളെ ജയിക്കുന്നവൻ. ഭഗവാനു ശത്രുക്കളില്ലാ എല്ലാവരും ഭഗവാന്റെ സന്താനങ്ങളാണ്. മക്കൾ തെറ്റുചെയ്താൽ ശിക്ഷിക്കേണ്ടിവരും. ശിക്ഷിക്കാൻ തുനിയുമ്പോൾ ശത്രുത ഭാവിക്കേണ്ടിവരും. ഈ ഭാവം ഭാവനയിൽ കണ്ട പുരാണകർത്താക്കൾ ഈ വാത്സല്യപ്രകടനത്തെ ശത്രുജയമെന്നോ ശത്രുസംഹാരമെന്നോ ഒക്കെ പറയും.
ഈ നാമത്തെ ഉപാസകപക്ഷത്തു നിന്നാണു വ്യാഖ്യാനിക്കേണ്ടത്. ഭഗവാന്റെ ഭക്തർക്കു ശത്രുക്കളായി മറ്റു മനുഷ്യരോ സാഹചര്യങ്ങളോ ഉണ്ടായി എന്നുവരാം. അവയെ കീഴടക്കാനോ നശിപ്പിക്കാനോ ഭഗവാൻ തീർച്ചയായും സഹായിക്കും. ഭക്തനു സ്വയം തോൽപ്പിക്കാൻ കഴിയാത്ത ചില ശത്രുക്കളുണ്ട്. അവരുടെ ഉള്ളിൽത്തന്നെയുള്ള കാമക്രോധാദികളായ ശത്രുക്കൾ. അവയെ തോൽപ്പിക്കാൻ അവ്യാജകരുണാമൂർത്തിയായ ഗുരുവായൂരപ്പൻ ഭക്തനെ സഹായിക്കും.
1001. ശത്രുഹീനഃ- ശത്രുക്കളില്ലാത്തവൻ. ഭഗവാനു ശത്രുക്കളില്ലെന്നു മുൻനാമത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞു. പ്രപ
ഞ്ചത്തിന്റെ അമ്മയും അച്ഛനും സ്‌നേഹിതനും ബന്ധുവും എല്ലാം ഭഗവാനാണ്. എല്ലാവരോടും വാത്സല്യം മാത്രമേ ഉള്ളൂ. മുൻനാമത്തിന്റെ വ്യാഖ്യാനത്തിൽ ശത്രുക്കളായി പറഞ്ഞ കാമക്രോധാദികളും ഭഗവാന്റെ സൃഷ്ടികളാണ്. പ്രപഞ്ചത്തിന്റെ പ്രവർത്തനത്തിനു ത്വരകങ്ങളാണ് അവ. അവ നമുക്കു പലപ്പോഴും ശത്രുക്കളാകുമെങ്കിലും ഭഗവാന് ആയുധങ്ങളാണ്.
ഉപാസക പക്ഷത്തിൽ ഭഗവാന്റെ ഭക്തൻ ശത്രുഹീനനായി അജാതശത്രുവായി ജീവിക്കുമെന്ന വ്യംഗ്യസൂചന.
1002. ശരഭംഗഗതിപ്രദഃ- ശരഭംഗമഹർഷിക്കു മോക്ഷം കൊടുത്തവൻ. ദണ്ഡകാരണ്യത്തിൽ തപസ്സുചെയ്തിരുന്ന ഒരു മഹർഷിയായിരുന്നു ശരഭംഗൻ. ഭഗവാനെ ദർശിച്ച് ശരീരം ഉപേക്ഷിക്കുകയായിരുന്നു തപസ്സിന്റെ ലക്ഷ്യം. ശ്രീരാമനായി അവതരിച്ചപ്പോൾ വനവാസകാലത്ത് ഭഗവാൻ ശരഭംഗാശ്രമത്തിലെത്തി. ഭഗവാന്റെ ദർശനം ലഭിച്ചതിനാൽ സംതൃപ്തനായി മഹർഷി അഗ്നിയിൽ ശരീരമുപേക്ഷിച്ച് ഭഗവാനിൽ ലയിച്ചു
… തുടരും
















