കുട്ടനാട്: ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷമെന്ന് മേജര്‍ രവി. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കഴിഞ്ഞ മടങ്ങിയെത്തിയ മേജര്‍ രവി കുടിവെള്ളമില്ലാതെ വലയുന്ന കുട്ടനാട്ടിലെ ഒരു അമ്മയ്‌ക്ക് കുടിവെള്ളം നല്‍കാന്‍ സാധിച്ചതിന്റെ സന്തോഷം ഫെയ്സ്ബുക്കില്‍ പങ്കുവെയ്‌ക്കുകയായിരുന്നു.
മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാഗമായി കുട്ടനാട് സ്ഥാപിച്ച മൂന്ന് ആര്‍ ഒ പ്ലാന്‍റുകളില്‍ നിന്നും കുടിവെള്ളം തദ്ദേശവാസികള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയാണ് മേജര്‍ രവി ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചത്.
മേജര്‍ രവിയുടെ കുറിപ്പ് വായിക്കാം:
ഒറ്റപ്പാലം തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ ശേഷം, ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമായിരുന്നു.വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാഗമായി ആലപ്പുഴയിലെ കുടിവെള്ളത്തിനായി ദാഹിക്കുന്ന ജനങ്ങൾക്ക് വേണ്ടി, മണിക്കൂറിൽ 500 ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന മൂന്ന് വലിയ ആർ.ഒ പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ഞാൻ കാണുന്നു.
ആ പ്രവർത്തനങ്ങൾക്കുശേഷം, 93 വയസ്സുള്ള ഒരു അമ്മയ്‌ക്ക് ഒരു ചെറിയ കുടത്തിൽ വെള്ളം കൊടുത്തപ്പോൾ, അവർ എന്നോട് പറഞ്ഞു: “മോനെ… നീ തന്നെയാണ് എനിക്ക് ഇത് നൽകേണ്ടത് …” അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്.
ആ വാക്കുകൾ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
അപ്പോൾ ഞാൻ അവരോട് സ്നേഹത്തോടെ പറഞ്ഞു:
“ഇത് അമ്മയുടെ ഭാഗ്യമല്ല… ഇത് എന്റെ ഭാഗ്യമാണ്.”. കുടിവെള്ളം ഞാന്‍ ആ അമ്മയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു.
ദാഹിച്ച് നിന്ന ഒരു അമ്മയുടെ കൈകളിൽ ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ആ മനോഹര നിമിഷം മറ്റാരോ പകർത്തിയ ഈ ചിത്രവും ഞാൻ എല്ലാവർക്കുമായി പങ്കുവയ്‌ക്കുന്നു.
















