ന്യൂദല്‍ഹി: ജമ്മുവിനു പുറമേ കാശ്മീര്‍ താഴ്വരയിലും താമര വിരിയിക്കാനാണ് ബിജെപി തീരുമാനം. വെറും പറച്ചിലല്ല, കണക്കുകള്‍ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞും നന്നായി ഗൃഹപാഠം ചെയ്യുകയാണ് ബിജെപി നേതൃത്വം. 87 അംഗ നിയമസഭയില്‍ 70 മണ്ഡലങ്ങളിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥികളുള്ളത്. ഇതില്‍ 27 പേര് മുസ്ലിങ്ങളാണ്.
ആറുമാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറില്‍ മൂന്നു സീറ്റുകള്‍ നേടിയതിന്റെ ആത്മവിശ്വാസം ജമ്മുകാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപി സംസ്ഥാന ഘടകത്തിനൊപ്പമുണ്ട്.ഒപ്പം പകരം വെയ്ക്കാനില്ലാത്ത നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഉപദേശങ്ങളും. ബിജെപി മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുന്നതു യാഥാര്‍ത്ഥ്യമാകുമോയെന്ന് ഡിസംബര്‍ 23ന് വോട്ടെണ്ണുമ്പോള്‍ വ്യക്തമാകും.
ആകെ 111 നിയമസഭാ സീറ്റുകളാണ് ജമ്മുകാശ്മീരിലുള്ളത്. ഇതില്‍ 24 എണ്ണം പാക്കിസ്ഥാന് അധിനിവേശ കാശ്മീരിലാണുള്ളത്. ബാക്കിയുള്ള 87 മണ്ഡലങ്ങളിലാണ് നവംബര്‍ 25 മുതല്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. കാശ്മീര്‍ വാലിയില്‍ 46 സീറ്റുകളും ജമ്മുവില്‍ 37 സീറ്റുകളും ലഡാക്കില്‍ 4 സീറ്റുകളുമാണുള്ളത്.
മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ചുവര്ഷമെന്നിരിക്കെ ജമ്മു കാശ്മീരില്‍ 6 വര്‍ഷമാണ് നിയമസഭാ കാലാവധി. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രൂപീകൃതമായ നിലവിലെ നിയമസഭയില്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന് 28 സീറ്റുകളും പ്രതിപക്ഷമായ പിഡിപിക്ക് 21 സീറ്റുകളുമുണ്ട്. കോണ്‍ഗ്രസിന് 17 സീറ്റുകളും ബിജെപിക്ക് 11 സീറ്റുകളും സിപിഎമ്മിന് ഒരു സീറ്റും പാന്തേഴ്സ് പാര്‍ട്ടിക്ക് 3 സീറ്റുകളുമുണ്ട്. ആറു സ്വതന്ത്രരും നിയമസഭയിലുണ്ട്.
നവംബര്‍ 25ന് പുറമേ ഡിസംബര്‍ 2, 9, 14,20 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. 25ന് ഗണ്ടേര്‍ബല്‍, ലേ. കിഷ്ത്വാര്‍ മേഖലയിലെ 15 സീറ്റുകളിലേക്കും ഡിസംബര്‍ 2ന് ഹന്ത്വാര,കുപ്വാര, മെന്ദര്‍ എന്നിവിടങ്ങളിലെ 18 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.
9ന് ഭീകരാക്രമണ സാധ്യത ഏറെയള്ള ബാരാമുള്ള, ബീര്‍വ,ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലായുള്ള 16 നിയമസഭാ മണ്ഡലങ്ങളിലും 14ന് സോനാവാര്‍, ഖന്യാര്, അനന്ത്നാഗ് എന്നിവിടങ്ങളിലെ 18 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കും.ബില്ലാവര്‍, രജൗറി, കിഴക്കന്‍ ജമ്മു എന്നിവിടങ്ങളിലെ 20 സീറ്റുകളില്‍ ഡിസംബര്‍ 20നും വോട്ടെടുപ്പ് പ്രക്രിയ നടക്കും.
ജമ്മു റീജിയണിലെ 37 സീറ്റുകളില്‍ 30 എണ്ണം നേടാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. 2008ല്‍ അമര്‍നാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജമ്മുവില്‍ ബിജെപിക്കു നേടിക്കൊടുത്തത് 11 സീറ്റുകളാണ്. 12.5 ശതമാനം വോട്ടുകള്‍ മാത്രമാണ് അന്നു ലഭിച്ചതെങ്കില്‍ 2014 മെയില്‍ വോട്ടെണ്ണിയപ്പോള്‍ ജമ്മു, ഉദ്ദപൂര് എന്നിവിടങ്ങളിലെ മണ്ഡലങ്ങളില്‍ ബഹുഭൂരിപക്ഷത്തിലും ബിജെപിയായിരുന്നു മുന്നില്‍.
ജമ്മുവിനു പുറമേ ലഡാക്കിലെ 4 സീറ്റുകളും ബിജെപിക്കൊപ്പം നില്‍ക്കാനാണ് സാധ്യത. താഴ്വരയിലെ സുന്നി-ഷിയ വിഭാഗങ്ങളിലെ ഭിന്നിപ്പും പ്രളയക്കെടുതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും കാണിച്ച പ്രവര്‍ത്തനങ്ങളും ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ നിഷ്ക്രിയത്വവും കാശ്മീരിലെ 46 മണ്ഡലങ്ങളിലും ചര്‍ച്ചയാകും.
നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികള്‍ക്കായി വോട്ടുകള്‍ ഭിന്നിച്ചു പോവുകയാണെങ്കില്‍ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാന്‍ ബിജെപിക്കു സാധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പിഡിപി തയ്യാറാണെന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ പ്രസ്താവന കൂടി ചേര്‍ത്താല്‍ ജമ്മു റീജിയണ്‍ സ്വന്തമാക്കിയാല്‍ സംസ്ഥാനം ബിജെപിക്ക് ഭരിക്കാന്‍ അവസരമൊരുങ്ങുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: