ന്യൂദല്‍ഹി: 2ജി ലൈസന്‍സ് വിഷയത്തില്‍ അഴിമതിയാരോപണത്തില്‍ നിന്നും കൈകഴുകി രക്ഷപ്പെടാനുള്ള മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ശ്രമം വിവാദമാകുന്നു. 2ജി ലൈസന്‍സ് വിതരണം തടയാന്‍ കഴിയാതിരുന്നത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന്റെ വീഴ്ചയായിരുന്നെന്നും ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന തന്റെ അഭിപ്രായം മന്ത്രിസഭയും കോണ്‍ഗ്രസും അനുകൂലമായി എടുത്തിരുന്നില്ലെന്ന തരത്തിലുമുള്ള ചിദംബരത്തിന്റെ പ്രസംഗമാണ് വിവാദമായത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കം പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിലാണ് സ്വന്തം ഭാഗം ന്യായീകരിച്ച് ചിദംബരം രംഗത്തെത്തിയത്.
2ജി ലൈസന്‍സ് അഴിമതി പുറത്തുവന്നപ്പോള്‍ തന്നെ യുപിഎ സര്‍ക്കാര്‍ ലൈസന്‍സുകള്‍ റദ്ദാക്കേണ്ടിയിരുന്നു. സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുമ്പു തന്നെ യുപിഎ സര്‍ക്കാര്‍ അതു ചെയ്തിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരില്ലായിരുന്നു. 2ജി അഴിമതിക്കേസ് കൈകാര്യം ചെയ്ത രീതിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്.
ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം എന്ന തരത്തില്‍ 2ജി ലൈസന്‍സുകള്‍ കൈമാറിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എതിര്‍ക്കണമായിരുന്നു. കൂടുതല്‍ മികച്ച രീതിയില്‍ ലൈസന്‍സുകള്‍ നല്‍കുന്നതിനും പ്രധാനമന്ത്രി ശ്രമിച്ചില്ല. അഴിമതി കണ്ടെത്തിയപ്പോള്‍ 2ജി ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ കോടതി തീരുമാനിക്കട്ടെയെന്ന തീരുമാനമാണ് ഉണ്ടായത്, ചിദംബരം കൂട്ടിച്ചേര്‍ത്തു.
2ജി കേസില്‍ കോണ്‍ഗ്രസ് തെറ്റുകള്‍ മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ചെന്ന കാര്യം വ്യക്തമാക്കുന്നതാണ് മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ പ്രസ്താവനയെന്ന് ബിജെപി ആരോപിച്ചു. ചിദംബരത്തിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കേണ്ടതാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഇതോടെ വ്യക്തമായതായും ബിജെപി വക്താവ് സമ്പത് പാത്ര പറഞ്ഞു.
പി. ചിദംബരം എന്താണ് പറഞ്ഞതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരിയുടെ പ്രതികരണം. രാജ്യത്തിന്റെ സാമ്പത്തിക രംഗം മികച്ചതാക്കി നിലനിര്‍ത്തിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കില്ലായിരുന്നു എന്നാണ് മുന്‍ ധനമന്ത്രി പറഞ്ഞതെന്നും സാമ്പത്തികരംഗം നല്ലതായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടായേനെയെന്നും മനീഷ് തീവാരി പറഞ്ഞു.
















