ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു. അടുത്തവര്‍ഷമാദ്യം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
നിയമസഭ പിരിച്ചുവിടുന്നതിന്റെ മുന്നോടിയായി അവസാനവട്ടമെന്ന നിലയില്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയ്ക്ക് രാഷ്ട്രപതി അനുമതി നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജുങ്ങിന് രാഷ്ട്രപതി നിര്‍ദേശം നല്കി. ഇതനുസരിച്ച് ഒരിക്കല്‍ കൂടി രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും. ഇതിനുശേഷം നിയമസഭ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് ക്ഷണിക്കാന്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു.
രാഷ്ട്രപതിഭരണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ സുപ്രീംകോടതി കര്‍ശന നിലപാട് സ്വീകരിച്ചു. രാഷ്ട്രപതി ഭരണകാലാവധി അവസാനിക്കാന്‍ നാലുമാസം കൂടി അവശേഷിക്കവെയാണ് പരമോന്നത നീതിപീഠം നിലപാട് കടുപ്പിച്ചത്.
നവംബര്‍ 25ന് ദല്‍ഹിയിലെ മൂന്ന് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. അതിന്റെ ഫലത്തെ അടിസ്ഥാനമാക്കി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാനാണ് ബിജെപി ആഗ്രഹിക്കുന്നത്. കുതിരക്കച്ചവടം നടത്തി ഭരണം പിടിക്കാന്‍ ബിജെപിക്ക് താത്പര്യമില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: