ന്യൂദല്‍ഹി: ദേശീയപാതകളിലെ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം ഉദ്ഘാടനം ചെയ്യുന്നത് ഒക്ടോബര്‍ 31ലേക്ക് മാറ്റി. 27നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ രാജ്യത്തെ 55 ടോള്‍പ്ലാസകളിലാണ് കേന്ദ്രീകകൃത ടോള്‍ പിരിവ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ടോള്‍ബൂത്തുകളിലെ വാഹനങ്ങളുടെ നീണ്ട നിര ഒഴിവാകും.അത്യന്താധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇറ്റിസികള് വരുന്നതോടെ വന്‍ ഇന്ധന ലാഭവും വാഹനങ്ങള്‍ക്കുണ്ടാകും. ഇതിനു പുറമേ ടോളിനത്തില്‍ ലഭിക്കുന്ന തുക കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനം ടോള്‍ബൂത്തുകളില്‍ നടക്കുന്ന വെട്ടിപ്പിനും തടയിടും.
മുംബൈ-അഹമ്മദാബാദ് റൂട്ടിലെ 10 ടോള്‍ ബൂത്തുകളില്‍ ഇറ്റിസി സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ദല്‍ഹി-മുംബൈ റൂട്ടിലെ ഹരിയാന,രാജസ്ഥാന്,മധ്യപ്രദേശ്, ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ടോള്‍ ബൂത്തുകളിലും ഇറ്റിസി സ്ഥാപിച്ചുകഴിഞ്ഞു. രാജ്യമാകെ ഇറ്റിസികള് സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ ഹൈവേയ്സ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.ഇതിന്റെ കീഴില്‍ രാജ്യത്തെ എല്ലാ ടോള്‍ബൂത്തുകളും കൊണ്ടുവരാനാണ് ഗതാഗതമന്ത്രാലയത്തിന്റെ ലക്ഷ്യം.
എന്നാല്‍ വിവിധ ദേശീയപാതകളില്‍ വത്യസ്ത ടോള്‍നിരക്കുകള്‍ നിലനില്‍ക്കുന്നത് പദ്ധതി നടത്തിപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ദേശീയപാതകളും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പണം മുടക്കി നിര്‍മ്മിച്ച പാതകളുമെല്ലാം പലതരം നിരക്കുകളാണ് വാഹനങ്ങളില്‍ നിന്നും ഈടാക്കുന്നത്. ഇവയെ ഏകീകരിക്കാനാവുമോ അതോ വത്യസ്ത നിരക്കുതന്നെ ഈടാക്കാനാവുന്ന തരത്തില്‍ ഇറ്റിസി സമ്പ്രദായത്തില്‍ മാറ്റം വരുത്താനാവുമോ എന്ന് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: