ന്യൂദല്‍ഹി: പ്രേക്ഷകരിലും ശ്രോതാക്കളിലും നിന്നുമൊക്കെ അകന്നു കുത്തഴിഞ്ഞുപോയ ദൂരദര്‍ശനെയും ആകാശവാണിയെയും പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മാര്‍ത്ഥ ശ്രമം.
പ്രധാനമന്ത്രിയെന്ന നിലയില്‍, ദൂരദര്‍ശനെയും ആകാശവാണിയെയും തന്റെ ഔദ്യോഗിക മാധ്യമങ്ങളാക്കാനാണ് മോദിയുടെ തീരുമാനം. ദശലക്ഷക്കണക്കിന് ഭാരതീയരോട് പ്രധാനമന്ത്രി മനസു തുറക്കുക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളിലൂടെയായിരിക്കും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഓള്‍ ഇന്ത്യ റേഡിയോ കഴിഞ്ഞമാസം റെക്കോര്‍ഡിങ് സ്റ്റുഡിയോ തുറന്നിരുന്നു. മന്‍ കി ബാത് (ഹൃദത്തില്‍ നിന്നുള്ള സംസാരം) എന്ന പേരില്‍ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പോഗ്രാം ഇനി അവിടെവച്ചാകും റെക്കോര്‍ഡ് ചെയ്യുക. മോദിയുടെ ഔദ്യോഗിക വസതിയില്‍ സ്റ്റുഡിയോ തുടങ്ങാന്‍ ദൂരദര്‍ശനും നടപടി ആരംഭിച്ചിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം വളരെ കരുതലോടെയും ആത്മനിയന്ത്രണത്തോടെയുമാണ് മാധ്യമങ്ങളോട് ഇടപെട്ടുവരുന്നത്. നരേന്ദ്ര മോദിക്കുകീഴിലെ വിശാല നേതൃത്വത്തിന്റെ ഈ ശൈലി എതിരാളികളെ പിന്നോട്ടടിക്കുകയും അനാവശ്യവിവാദങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്തു.
മന്ത്രിമാര്‍ക്ക് ഭരണനിര്‍വ്വഹണത്തില്‍ യഥാവിധം ശ്രദ്ധകേന്ദ്രീകരിക്കാനും ഇതിലൂടെ സാധിച്ചു.
സര്‍ക്കാരിനു കീഴിലെ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം വിവരങ്ങളെ അടിച്ചമര്‍ത്താനും അവയ്‌ക്കു പരിധി നിശ്ചയിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമല്ലെന്ന് വാര്‍ത്തവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
എല്ലാവരും ഇതിനെ സ്വാഗതം ചെയ്യണം. പ്രധാനമന്ത്രി ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. സ്വകാര്യ ചാനലുകളടക്കം എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ പരിപാടികള്‍ ലൈവായി കാണിക്കാറുണ്ട്. പിന്നെന്താണ് പ്രശ്‌നം. ആരുടെയും വാതിലുകള്‍ അടച്ചിട്ടില്ല. ഈ സര്‍ക്കാരിനു കീഴില്‍ ഏവര്‍ക്കും പൂര്‍ണസ്വാതന്ത്ര്യമുണ്ട്, ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി പദമേറ്റശേഷം ഇതുവരെ നരേന്ദ്ര മോദി പത്രസമ്മേളനങ്ങള്‍ക്ക് സമയം പാഴാക്കാന്‍ തുനിഞ്ഞിരുന്നില്ല. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ജനങ്ങളുമായി നിരന്തരം ആശയവിനമയം തുടരുന്നു. ഭാരത ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി മുറിക്കുള്ളിലിരുന്ന് ജനങ്ങളോട് നേരിട്ട് ഹൃദയം തുറക്കുന്നത്.
വിദേശപര്യടത്തിനിടെ ഒപ്പംകൂട്ടുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണത്തിലും മോദി കുറവുവരുത്തിക്കഴിഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് മാധ്യമ സംഘത്തില്‍ ചുരുങ്ങിയത് 30 പേരെങ്കിലും ഉണ്ടാവുമായിരുന്നു. എന്നാല്‍ മോദി മാധ്യമസംഘാംഗങ്ങളുടെ എണ്ണം പത്തില്‍ താഴെമാത്രം നിര്‍ത്താന്‍ ശ്രദ്ധിക്കുന്നു.
















