ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 1994 ലെ പ്രമേയ പ്രകാരം ലോകരാജ്യങ്ങള്‍ എല്ലാവര്‍ഷവും സപ്തംബര്‍ 16 അന്തര്‍ദ്ദേശീയ ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ്. സൂര്യനില്‍നിന്ന് വരുന്ന മാരകമായ അള്‍ട്രാവൈലറ്റ് റേഡിയേഷനില്‍നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള ഓസോണ്‍ പാളിയാണല്ലോ. ഭൂമിയില്‍ നമുക്ക് പ്രാണവായു നല്കുന്ന അന്തരീക്ഷത്തിന് പുറത്തുള്ള ട്രോപ്പസ്പിയറിന് പുറത്ത് സ്ട്രോറ്റോസ്ഫിയറിലാണ് മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഓസോണിന്റെ 90 ശതമാനവും കാണപ്പെടുന്നത്. ഈ ഓസോണ്‍ പാളിയിലെ ഏറ്റവും കൂടിയ സാന്ദ്രതയില്‍ ഓസോണ്‍ കാണപ്പെടുന്നത് ഭൂമിയില്‍നിന്നും ഏകദേശം 32 കി.മീ. ഉയരത്തിലാണ്. ഭൂമിയില്‍നിന്നും 10 കി.മീറ്ററിനും 50 കി.മീറ്ററിനും ഇടയിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സൂപ്പര്‍ സോണിക് ജെറ്റ് പ്ലെയിനുകളില്‍ നിന്നും പുറന്തള്ളുന്ന നൈട്രിക് ഓക്സൈഡ് ഓസോണ്‍ പാളിക്ക് കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ജോണ്‍സ്റ്റണ്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഓസോണ്‍ പാളിശോഷണത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയില്‍ വരുന്നത് അന്റാര്‍ട്ടിക്കയില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ദക്ഷിണഗംഗോത്രി എന്ന അന്റാര്‍ട്ടിക്കയിലെ നിരീക്ഷണശാലയില്‍ തുടര്‍ന്നു നടന്ന ബലൂണ്‍ പരീക്ഷണങ്ങളാണ് ഓസോണ്‍ പാളി ശോഷണം മൂലം സൂര്യനില്‍നിന്നുള്ള മാരകരശ്മികളായ അള്‍ട്രാവയലറ്റ് ബി രശ്മികള്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന കോര്‍ട്ടിയ്ക്കല്‍ കാറ്ററാക്ട് എന്ന രോഗത്തിലേയ്ക്ക് നയിക്കുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
അന്തരീക്ഷത്തിലെ ഉയര്‍ന്ന യു വി റേഡിയേഷനുകള്‍ ഭൂതലത്തില്‍ കൂടുതല്‍ ഓസോണ്‍ വാതക വര്‍ധനവിന് കാരണമാക്കി. ഭൂമിയിലെ വാഹനമലിനീകരണത്തിലൂടെ പുറത്തുവരുന്ന വാതകങ്ങളും യു വി റേഡിയേഷനുകളും പ്രതിപ്രവൃത്തിച്ചതിന്റെ വെളിച്ചത്തിലാണ് അന്തരീക്ഷത്തില്‍ ഓസോണ്‍ വാതക വര്‍ധവുണ്ടാകുന്നത്. അന്തരീക്ഷത്തിലെ ഓസോണുകള്‍ മാരകമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ ഗുണമാണെങ്കിലും ആസ്മ അടക്കമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കുട്ടികളിലും പ്രായമായവരിലും സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ത്വക്ക് അര്‍ബുദത്തിനും കാഴ്ചശക്തി നഷ്ടപ്പെടുന്നതിനും പുറമെ യു വി ബി രശ്മികള്‍ മനുഷ്യന്റെയും ജന്തുക്കളുടെയും രോഗപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. തൊലിയെ ആക്രമിക്കുന്ന അസുഖങ്ങളായ അഞ്ചാംപനി, മലേറിയ, ക്ഷയം, കുഷ്ഠം, ചൊറി-ചിരങ്ങ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി തലപൊക്കുവാന്‍ തുടങ്ങിയത് ഭൂമിയിലെത്തുന്ന മാരകങ്ങളായ യു വി ബി റേഡിയേഷനുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓസോണ്‍ പാളി ശോഷണത്തോടനുബന്ധിച്ച് മുംബൈയില്‍ മാത്രം 50,000 ആളുകളിലെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ രോഗകാരികളായ കീടങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുന്നതില്‍ കന്നുകാലികളിലും മറ്റ് ജന്തുക്കളിലും കൂടുതല്‍ രോഗസാധ്യതയ്ക്ക് കാരണമായിരിക്കുകയാണ്. കന്നുകാലികളിലെ കണ്ണ് കാന്‍സര്‍ യുവിബി റേഡിയേഷനുകള്‍ വര്‍ധിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അന്തരീക്ഷത്തില്‍ ഓസോണ്‍ പാളി വിശോഷണം മൂലമെത്തുന്ന യു വി ബി റേഡിയേഷനുകള്‍ വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടോകം കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 50 ശതമാനം കുറവ് കണക്കാക്കപ്പെട്ടിരിക്കുന്നു. ബീന്‍സ്, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിളകളിലെ രോഗങ്ങള്‍ വര്‍ധിച്ചു. കളശല്യം രൂക്ഷമായിരിക്കുന്നു. ലോകമെങ്ങും ഓസോണ്‍പാളി ശോഷണത്തിന്റെ കെടുതികള്‍ അനുഭവിച്ചു. ഇന്നിതാ ഇത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് കാരണമായിരിക്കുന്നു.
ഓസോണ്‍ പാളി ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ ഓസോണ്‍ ശോഷണ പദാര്‍ത്ഥങ്ങള്‍ (ഒഡിഎസ്) എന്നാണ് വിളിക്കുന്നത്. ക്ലോറോഫ്ളോറോ കാര്ബണുകള്, ഹാലോണുകള്‍,മീഥേല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രക്ലോറൈഡുകള്‍, ഹൈഡ്രോ ക്ലോറോഫഌറോകാര്‍ബണുകള്‍, നൈട്രിക് ഓക്സൈഡ്, ബ്രോമിനേറ്റഡ് ഫഌറോ കാര്ബണുകള് എന്നിവയാണ് പ്രധാന ഒഡിഎസുകള്‍. സ്ട്രോറ്റസ്ഫിറിക് ഓസോണ്‍ ശോഷണത്തിന്റെ പ്രധാന ഉത്തരവാദി ക്ലോറോഫഌറോ കാര്‍ബണുകളാണ് (സിഎഫ്സികള്‍). റഫ്രിജറേറ്ററുകള്‍, ശീതീകരണ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, വ്യവസായശാലകളിലെ ലായകങ്ങള്‍, ഡ്രൈക്ലീനിംഗുകള്‍, ആശുപത്രികളിലെ സ്റ്ററിലൈസേഷന്‍, സിന്തറ്റിക് കുഷ്യനുകള്‍, കിടക്കകള്‍, ഇന്‍സുലേഷനുകള്‍ എന്നിവയ്ക്കെല്ലാം സിഎഫ്സികള്‍ ഉപയോഗിക്കുന്നുണ്ട്. തീ അണയ്ക്കുന്നതിനുള്ള സ്പ്രേകള്‍ക്കായാണ് ഹാലണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. രാസവ്യവസായശാലകളില്‍ വ്യത്യസ്തങ്ങളായ ഉപയോഗങ്ങള്‍ക്കായി മീഥേല്‍ ക്ലോറോഫോം ഉപയോഗിച്ചുവരുന്നു. ലായകമായും ഫയര്‍ എസ്റ്റിംഗുഷറായും കാര്‍ബണ്‍ടെട്രാ ക്ലോറൈഡ് ഉപയോഗിക്കുന്നു.
മനുഷ്യന് കൂടുതല്‍ സുഖലോലുപനായതിന്റെ തിക്തഫലമാണ് ഓസോണ്‍പാളി ശോഷണമെന്ന് അതിന് ഉത്തരവാദികളായ ഒഡിഎസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഓസോണ്‍ പാളിശോഷണം കാര്യമായി ബാധിച്ചത് കടല്‍ ആവാസവ്യവസ്ഥയെയാണ്. പ്ലവകസസ്യങ്ങള്‍ മുതല്‍ തിമിംഗലം വരെ യു വി ബി റേഡിയേഷന്റെ മാരക ആക്രമണത്തിന് വിധേയമായി. മത്സ്യം, ഞണ്ട്, ചെമ്മീന്‍, ഞവുണിക്ക എന്നിവയെല്ലാം കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും വരെ വിധേയമായി. ഓസോണ്‍ പാളി ശോഷണം ചെറുക്കേണ്ടത് ലോകരാജ്യങ്ങളുടെ വന്‍ ആവശ്യമായി മാറുന്നത് അങ്ങനെയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഒഡിഎസ് നിര്‍മാതാക്കളായ 20 രാജ്യങ്ങള്‍ 1985 ല്‍ വിയന്നയില്‍ ഒത്തുകൂടി വിയന്ന കണ്‍വെന്‍ഷനിലൂടെ ഒഡിഎസ് കുറച്ചുകൊണ്ടുവരുവാന്‍ തീരുമാനമെടുത്തു. അന്റാര്‍ട്ടിക്കയില്‍ കടല്‍ ജീവികള്‍ക്ക് കൂട്ടത്തോടെ കാന്‍സര്‍ ബാധിക്കുന്നത് ലോകശ്രദ്ധയില്‍പ്പെടുന്നത് അതിന് ശേഷമാണ്. അതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ യുഎന്‍ഇപി നേതൃത്വം നല്കി 43 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 1987 ലാണ് മോണ്‍ടിയാള്‍ പ്രോട്ടോകോളിന് രൂപം നല്‍കിയത്. 1989 ല്‍ മണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികള്‍ ഹെല്‍സിങ്കിയില്‍ ചേര്‍ന്ന് ഹെല്‍സിങ്കി വിളംബരമെന്ന പേരില്‍ ചില സുപ്രധാന തീരുമാനങ്ങളെടുത്തു. അഞ്ച് പ്രധാനപ്പെട്ട ക്ലോറോഫഌറോ കാര്‍ബണുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റുക, മൂന്ന് വിവിധയിനം ഹാലോണുകളുടെ ഉല്‍പ്പാദനം നിര്‍ത്തുക. ഇതില്‍ 50 ശതമാനം ഒഡിഎസ് നിര്‍മാര്‍ജ്ജനം 1993 ല്‍ സാധ്യമാക്കണമെന്ന തീരുമാനത്തില്‍ 1989 ല്‍ ലണ്ടനില്‍ കൂടിയ ഓസോണ്‍പാളി സംരക്ഷണത്തിനുള്ള കോണ്ഫ്രന്സില് 123 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ന് കൂടുതല്‍ ഒഡിഎസ് ഉല്‍പ്പാദകരായ കാനഡ അടക്കം 194 രാഷ്ട്രങ്ങള്‍ മോണ്‍ടിയാള്‍ പ്രോട്ടോകോള്‍ പാര്‍ട്ടികളാണ്.
സിഎഫ്സികള്‍, ഹാലോണുകള്‍, മറ്റ് ഒഡിഎസ്സുകള്‍ എന്നിവ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുന്നതിനും ഇതുവരെ ഉല്‍പ്പാദിപ്പിച്ച ഒഡിഎസുകള്‍ നശിപ്പിച്ചു കളയുവാനും ഈ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണിന്ന്. ഇതോടൊപ്പം തന്നെ അത്യധികമായി ഉണ്ടാക്കിയ സ്റ്റോക്ക് വച്ചിട്ടുള്ള സിഎഫ്സികളും ഹാലോണുകളും നശിപ്പിക്കേണ്ടതായിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഹാലോ കാര്‍ബണുകള്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ് താനും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഹൈഡ്രോഫഌറോ കാര്‍ബണുകളുടെ ഉപഭോഗവും ഉല്‍പ്പാദനവും ശേഖരണവും മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ വെളിച്ചത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനുളള പദ്ധതിയുമായിട്ടാണ് 2014 ലെ ഓസോണ്‍ ദിനത്തെ സമീപിക്കുന്നത്. 2050 ന് മുമ്പ് ഈ ദൗത്യത്തിന്റെ വിജയം പ്രതീക്ഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ 2004 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തില്‍ എച്ച്എഫ്സികളുടെ ക്രമാതീതമായ വര്‍ധന അമേരിക്കയെ ജി20 ഉച്ചകോടിയിലൂടെ ചൈനയ്ക്കൊപ്പം ആഗോളതലത്തില്‍ എച്ച്എഫ്സി ഫേയ്സ്ഔട്ടിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഇത് മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കമായിട്ടാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.
സമ്പന്നരാജ്യങ്ങളെ നിയന്ത്രിക്കുന്ന വ്യവസായ ഭീമന്മാരുടെ സഹകരണത്തോടെയാണ് സിഎഫ്സികളും ഹൈഡ്രോ എഫ്സികളും ഹാലോണുകളും ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍ത്തുന്നതെന്നത് മോണ്‍ടിയോള്‍ പ്രോട്ടോക്കോളിന്റെ വിജയമായി കാണാനാകും. കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുവന്ന് ആഗോളതാപനവും അതുവഴി കാലാവസ്ഥാ വ്യതിയാനവും പ്രതിരോധിക്കുവാനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന് ശക്തി പകരുന്ന നീക്കങ്ങളാണിവ.
മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ഒഡിഎസ്കളുടെ ഭൂമിയിലെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരുമ്പോള്‍ 2050 ന് മുമ്പ് 20 ശതമാനം ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ എമിഷനാണ് കുറവുണ്ടാവുക. ഈ നീക്കത്തിലൂടെ കാലാവസ്ഥാ വ്യതിയാനമെന്ന ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊടിയ പ്രകൃതിക്ഷോഭത്തെയാണ് മനുഷ്യന് നിയന്ത്രിക്കാനാകുന്നത്. കാലാവസ്ഥയെ മാറ്റിമറിക്കുന്നതില്‍ എച്ച്സിഎഫ്സിയ്ക്ക് വലിയ പങ്കാണുള്ളത്. മോണ്‍ടിയാള്‍ പ്രോട്ടോക്കോളിന്റെ 2007 ല്‍ നടന്ന 19-ാമത് മീറ്റിംഗില്‍ 2010 നും 2040 നും ഇടയില്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ എച്ച്സിഎഫ്സിയുടെ നിലവിലെ അളവിന്റെ 47 ശതമാനം കുറച്ചുകൊണ്ടുവരുമെന്നാണ് ലോകരാജ്യങ്ങള്‍ തീരുമാനിച്ചത്. 2014 സപ്തംബര്‍ 16 ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി യുഎന്‍ഇപിയും ഡബ്ല്യുഎംഒ (ലോക കാലാവസ്ഥാ ഓര്ഗനൈസേഷന്)യും പറയുന്നത് മോണ്‍ടിയാള്‍ പോട്ടോക്കോള്‍ പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ്.
2015 ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓസോണ്‍ പാളിശോഷണത്തിന്റെ 2014 ലെ റിപ്പോര്‍ട്ടില്‍ 36 രാജ്യങ്ങളിലെ 282 ശാസ്ത്രജ്ഞരുടെ വിശകലന പ്രകാരം ഓസോണ്‍ പാളി ഭൂമിയിലെ ഒഡിഎസ് കുറഞ്ഞതിനാല്‍ സുരക്ഷിതമാകുന്നു എന്നാണ്. ഇതുമൂലം 2030 ന് മുമ്പ് രണ്ട് ദശലക്ഷം ത്വക്ക് കാന്‍സര്‍ ബാധിക്കുമായിരുന്ന ആളുകളും ലക്ഷക്കണക്കിനാളുകളുടെ കണ്ണുകളുമാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ഇനസറിനേറ്ററിലൂടെ കത്തിക്കുവാനുള്ള കേരള സര്‍ക്കാര്‍ നയം പുനഃപരിശോധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന ഒഡിഎസുകള്‍ കേരളത്തിന്റെ സംഭാവനയായിത്തീരും. ഒപ്പം മോണ്‍ടിയോള്‍ പ്രോട്ടോക്കോള്‍ ലംഘനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: