മൂലമറ്റം: ഇടുക്കി നിയോജകമണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിനെ തറ പറ്റിച്ചത് പൊള്ളയായ വാഗ്ദാനങ്ങളും അവകാശവാദങ്ങളും. ഇടുക്കിയില്‍ നിന്ന് ഈസിയായി ജയിച്ചു കയറാമെന്ന് വിചാരിച്ച റോഷിയെ വോട്ടര്‍മാര്‍ അറിഞ്ഞ് തോല്‍പ്പിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ടായി ഇടുക്കിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന റോഷി അഗസ്റ്റിന്റെ പതനം ഏറെ ആഴത്തിലുള്ളതായി.
ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിട്ടും ഡാമുകളുടെ നാടായ ഇടുക്കിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നതിലൂടെ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് മേണ്ഡലത്തില്‍ നിരവധി ഉദ്ഘാടന മാമാങ്കം നടത്തിയപ്പോഴാണ് ഇങ്ങനെയൊക്കെ പദ്ധതികള്‍ ഉണ്ടായിരുന്നോയെന്ന് നാട്ടുകാര്‍ പരസ്പരം ചോദിച്ചത്. പലര്‍ക്കും പദ്ധതികളുടെ പേര് പോലും അറിയില്ലായിരുന്നു. ഭാവനയിലുള്ള പദ്ധതികള്‍ പേര് നല്‍കി നടപ്പിലാക്കിയെന്ന രീതിയില്‍ പൊള്ളയായ അവകാശവാദങ്ങള്‍ പ്രചരിപ്പിച്ചുള്ള വലിയ പരസ്യ ബോര്‍ഡുകളും മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരുന്നു.
151 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയെന്നാണ് പരസ്യ ബോര്‍ഡിലൂടെ അവകാശപ്പെട്ടിരുന്നത്. ഇതില്‍ പറയുന്ന പദ്ധതികളില്‍ ഒന്നുപോലും നേരാം വണ്ണം നടപ്പിലാക്കിയിട്ടില്ല. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കുത്തിപ്പൊളിച്ചതല്ലാതെ പദ്ധതി പ്രാവര്‍ത്തികമായില്ല. ഫണ്ട് മുഴുവന്‍ വകമാറ്റി ചെലവിട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടൂറിസത്തിന് വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനായി കുളമാവ് വടക്കേപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്ന് തുഴ ബോട്ട് കൊണ്ടുവന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ 2 ആഴ്ചപോലും ബോട്ട് വെള്ളത്തില്‍ ഇറങ്ങിയില്ല.
മൂലമറ്റം ഫയര്‍ സ്റ്റേഷന് 5 കോടി കൊടുത്തതായി റോഷി അഗസ്റ്റിന്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും പരിമിത സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. 6.8 കോടി അനുവദിച്ചുവെന്ന് പറഞ്ഞ മൂലമറ്റം കോട്ടമല റോഡും പ്രാവര്‍ത്തികമായില്ല. 6.75 കോടി നല്‍കിയെന്ന് പറയുന്ന മണപ്പാടി പാലം പെയിന്റടിച്ചതല്ലാതെ ഒന്നും ചെയ്തില്ല. 1.85 കോടി മുടക്കി എന്നു പറയുന്ന ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്ന നിലയിലാണ്. നടപ്പിലാക്കാത്ത പദ്ധതികള്‍ നടപ്പിലാക്കി എന്നവകാശപ്പെട്ട് ജനങ്ങളുടെ ഓര്‍മ്മശക്തിയെ പരീക്ഷിച്ച റോഷി അഗസ്റ്റിനെ ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തുകയായിരുന്നുവെന്നാണ് മണ്ഡലത്തിലുടനീളം ജനങ്ങളില്‍ നിന്നുയരുന്ന അഭിപ്രായങ്ങള്‍.
















