ഭോപ്പാല്‍: കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖട്ടൂണും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് മോചിതനായ ധർമേന്ദ്ര സിങ്ങുമാണ് വിവാഹിതരായത്. 2007ൽ ഒരു കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും ശിക്ഷ വിധിക്കപ്പെട്ട വ്യക്തിയാണ് ധർമേന്ദ്ര സിങ്.
ജയിലിൽ വാറണ്ട് ഇൻചാർജായി ഫിറോസ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ജയിലിലെ വാറണ്ട് സംബന്ധമായ ജോലികളിൽ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്ന ധർമേന്ദ്രയുമായുള്ള പ്രൊഫഷണൽ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും മാറുകയായിരുന്നു. നല്ല പെരുമാറ്റത്തെ തുടർന്ന് 14 വർഷത്തെ തടവ് പൂർത്തിയാക്കി നാല് വർഷം മുമ്പ് ധർമേന്ദ്ര ജയിൽ മോചിതനാവുകയായിരുന്നു. പിന്നാലെയാണ് ഇരുവരും വിവാഹിതരാവുന്നത്.
ഈ വിവാഹത്തിന് ഫിറോസയുടെ കുടുംബാംഗങ്ങൾ പിന്തുണ നൽകുകയോ ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തില്ല. അവരുടെ അഭാവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയുമാണ് ഫിറോസയുടെ ‘കന്യാദാനം’ നിർവഹിച്ചത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്.











