തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്ക് പുതിയ വഴിത്തിരിവാണ് ലഭിക്കുന്നത്. ഘടകകക്ഷി നേതാവ് എൻ. കെ. പ്രേമചന്ദ്രൻ ഫലം വന്നതിന് പിന്നാലെ “മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വിസ്മയം വരാം” എന്ന് സൂചിപ്പിച്ചതോടെ രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങി.
മുഖ്യമന്ത്രി പദവിക്കായി പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് ദേശീയ നേതാവ് കെ. സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ആദ്യം സജീവമായിരുന്നത്. സമവായ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന പേരും പരിഗണനയിൽ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഉയർന്ന് വരുന്ന പുതിയ സാധ്യത വണ്ടൂർ എംഎൽഎ എ. പി. അനിൽകുമാർ ആണ്. കെ. സി. വേണുഗോപാലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അനിൽകുമാർ, എംഎൽഎമാരുടെ പിന്തുണ വേണുവിന് അനുകൂലമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി വിലയിരുത്തപ്പെടുന്നു. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞാല്‍ സീനിയറായ കോണ്‍ഗ്രസുകാരനാണ് അനില്‍.
കോൺഗ്രസ് എംഎൽഎമാരിൽ വലിയൊരു വിഭാഗം കെ. സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ദേശീയ രാഷ്‌ട്രീയത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതും ഉപതിരഞ്ഞെടുപ്പ് സാധ്യതകളും അദ്ദേഹത്തിന് തടസ്സമാകുന്നു.
ഈ സാഹചര്യത്തിൽ, ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുള്ള കെ. സി. വേണുഗോപാൽ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് ഹൈക്കമാൻഡിന്റെ പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ, പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവെന്ന രാഷ്‌ട്രീയ സന്ദേശത്തോടെ എ. പി. അനിൽകുമാറിനെ മുഖ്യമന്ത്രിയായി ഉയർത്താനുള്ള സാധ്യത ശക്തമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷണം.
കേരള സ്റ്റുഡന്റ്സ് യൂണിയനിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച എ പി അനിൽ കുമാർ ,യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു . 2001 ൽ വണ്ടൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 2004 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സാമൂഹിക, സാംസ്കാരിക, യുവജനകാര്യ വകുപ്പുകൾ വഹിച്ചു,. 2006 ലും 2011 ലും , 2016ലും ,2021ലും,2026ലും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2002-04 കാലയളവിൽ കേരള കാർഷിക സർവകലാശാലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും വിദ്യാർത്ഥി ക്ഷേമ സമിതി ചെയർമാനുമായിരുന്നു.











