പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ അവസാന ഭാഗം. (ഒന്നാം ഭാഗവും രണ്ടാം ഭാഗവും വായിക്കൂ.)
ഇരുപത്തഞ്ചു വര്‍ഷമായി നമ്മള് ഇവിടെ സമ്പന്നതയുടെ ഉത്സവമാഘോഷിക്കുന്നു. ഇന്ന് ആരംഭിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് ഈ ഉത്സവം. വര്‍ഷം മുഴുവന്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊണ്ടിരിക്കും. നമുക്കിതില്‍ സന്തോഷിക്കാന്‍ വകയുണ്ട്. എന്തുകൊണ്ടെന്നാല്‍ ഈ പ്രവൃത്തികള്‍ സമൂഹത്തിന് ഗുണപ്രദമായിരിക്കും. ഈ പ്രക്രിയ അനുസ്യൂതം മൂന്നോട്ടു കൊണ്ടുപോകേണ്ടതാണ്. കഴിഞ്ഞ 25 വര്‍ഷം ഈ വിദ്യാലയത്തിന് എന്തെല്ലാം നന്മ ചെയ്തു, വരും ദിനങ്ങളില്‍ എന്തെല്ലാം നന്മ ചെയ്യാന്‍ കഴിയും എന്ന് വിദ്യാലയത്തിന്റെ കാര്യകര്‍ത്താക്കള്‍ ചിന്തിക്കേണ്ടതാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ ഭംഗിയായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് തീര്‍ച്ചയാണ്. ഇക്കാര്യത്തില്‍ എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്. എന്തുകൊണ്ടെന്നാല്‍ ഇവരുടെ പാരമ്പര്യം എനിക്ക് നന്നായി അറിയാം. അവര്‍ സംഘത്തിന്റെ ആളുകളാണ്.
സംഘത്തിനുവേണ്ടി പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ പ്രോത്സാഹനം ഏറ്റുവാങ്ങിയവരാണ്. ‘ഞാന്‍ എന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചു, ഞാന്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചു, ഇനിയും മുന്നോട്ടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും’ എന്ന് ചിന്തിക്കുന്നവരാണ്. വിദ്യാലയത്തിലെപ്രവര്ത്തകര്, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ എന്നിവരും വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കേണ്ടവരാണ്. അവര്‍ നേടുന്ന വിദ്യ സ്വാഭിമാനം ഉയര്‍ത്തുന്നതായിരിക്കണം. അവര്‍ അന്യാശ്രയം ആഗ്രഹിക്കുന്നവരാകരുത്. കൗരവ പാണ്ഡവന്മാരുടെ ഒരു കഥയുണ്ട്. അവര്‍ കുട്ടികളായിരിക്കവേ കുട്ടിയും കോലും കളിക്കുകയായിരുന്നു. അതില്‍ ഒരു ബാലകന് കളിച്ചപ്പോള്‍ ‘കുട്ടിക്കമ്പ്’ അടുത്തുള്ള കിണറ്റില്‍ വീണു. ആ ചെറിയ കമ്പെടുക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചില്ല. അപ്പോള്‍ മലിനവേഷധാരിയായ ഒരു പരദേശി അതിലേ വന്നു. കുട്ടികള്‍ അദ്ദേഹത്തോട് താങ്കള്‍ ആരാണെന്ന് അന്വേഷിച്ചു. ഞാന്‍ ശസ്ത്രവിദ്യ പഠിപ്പിക്കുന്ന അധ്യാപകനാണെന്ന് ഉത്തരം പറഞ്ഞു. കിണറ്റില്‍ വീണ കമ്പ് എടുത്തുതരാമോ എന്ന് ആരാഞ്ഞു. എടുത്തു തരാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു കാരണം അദ്ദേഹത്തിന് കൈയില്‍ കമ്പെടുക്കാന്‍ പറ്റിയ യാതൊരു ശസ്ത്രവും ഉണ്ടായിരുന്നില്ല. ‘എന്റെ കൈയില്‍ വിദ്യയുണ്ട് വിദ്യയുണ്ടെങ്കില്‍ മറ്റൊരു ശസ്ത്രത്തിന്റേയും ആവശ്യമില്ല’. എന്നദ്ദേഹം പറഞ്ഞു. അദ്ദേഹം കിണറ്റിനടുത്തെത്തി ദര്‍ഭപുല്ലുകള്‍ പറിച്ച് മന്ത്രം ജപിച്ച് കിണറ്റിലേക്ക് എയ്തു. അവ അസ്ത്രം പോലെ ഒന്നിനു മേലൊന്നായി കൊരുത്തുനിന്നു. അങ്ങനെ അദ്ദേഹം ആ ചെറിയ കമ്പ് പുറത്തെടുത്തു. വിദ്യയുള്ളവന് മറ്റൊന്നിന്റേയും ആവശ്യമില്ലെന്ന് മനസ്സിലായല്ലോ. ശൂന്യതയില്‍ നിന്നുപോലും അവര്‍ എന്തും സൃഷ്ടിച്ചെടുക്കും. വിദ്യയുള്ളവന് ഇത്തരം ആത്മവിശ്വാസം ഉണ്ടായിരിക്കണം. വിദ്യകൊണ്ട് അഹങ്കാരം ശമിക്കണം. വിനയം വര്‍ദ്ധിക്കണം. വിദ്യ വര്‍ധിക്കുന്നതനുസരിച്ച് വിനയവും വര്‍ധിക്കണം. വിദ്യ വിനയംകൊണ്ട് ശോഭിക്കുന്നു എന്നാണ് കവി വാക്യം. വിദ്യയുടെ ഉപയോഗം വിവാദത്തിനുവേണ്ടി ആവരുത്.
വിദ്യാവിവാദായ ധനം മദായ
ശക്തിപരേഷാം പരപീഡനായ
ഖലസ്യസാധോര് വിപരീതമേവ
ജ്ഞാനായദാനായ ച രക്ഷണായ
ദുഷ്ടന്മാര്ക്ക് വിദ്യയുണ്ടായാല്‍ അത് വിവാദത്തിനും സജ്ജനങ്ങള്‍ക്ക് വിദ്യയുണ്ടായാല്‍ അത് ജ്ഞാനത്തിനും ഉപയോഗപ്പെടും. ദുര്‍ജ്ജനങ്ങളുടെ ധനം അഹങ്കാരം വര്‍ദ്ധിപ്പിക്കും. സജ്ജനങ്ങള്‍ ധനം ദരിദ്രര്‍ക്കുവേണ്ടി ഉപയോഗിക്കും. ദുര്‍ജ്ജനങ്ങളുടെ ശക്തി പരപീഡനത്തിനുവേണ്ടിയാണങ്കില് സജ്ജനങ്ങളുടെ ശക്തി പരരക്ഷയ്ക്കുവേണ്ടി ആയിരിക്കും. നമ്മുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും സജ്ജനങ്ങള്‍ നോക്കേണ്ടതുണ്ട്. മനുഷ്യജിവിതം മാനവതയുടെ സംസ്കാരമാണ്. ഇത് പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസമാണ് പ്രവഹിക്കേണ്ടത്. ഇത് മനസ്സില്‍ ആഴത്തില്‍ പതിയേണ്ടതുമാണ്. വിദ്യ ആഡംബരം നിറഞ്ഞവരില്‍ അല്ല കാണപ്പെടുന്നത്. ഉയരത്തില്‍ വളര്ന്നുനില്ക്കുന്ന ഈന്തപ്പനകൊണ്ട് പക്ഷിയ്ക്കു നിഴലോ നമുക്ക് ഫലമോ ലഭിക്കുന്നില്ല. പിന്നെ അതിന്റെ ഉയര്‍ച്ചകൊണ്ട് എന്ത് പ്രയോജനം? എല്ലാവര്ക്കും നിഴലും എല്ലാവര്ക്കും ഫലവും നല്കുന്ന വൃക്ഷമാവുകയാണ് നമ്മുടെ ലക്ഷ്യം. അങ്ങനെയുള്ള വൃക്ഷം സാത്വിക വൃക്ഷമാണ്. ഈ സത്സങ്കല്പം നമുക്ക് ഉണ്ടായിരിക്കണം. നമ്മില്‍ മനുഷ്യത്വം വളര്‍ത്തുന്ന പ്രവൃത്തികള്‍ വിദ്യാലയത്തില്‍ നിന്ന് ഉണ്ടാകണം. ഈ ചെറിയ ദീപത്തെ വളര്‍ത്തി സൂര്യനെപ്പോലെ ആക്കിത്തീര്‍ക്കണം. ഇങ്ങനെയുള്ള ആയിരക്കണക്കിന് ദീപങ്ങള്‍ സമൂഹത്തിലെ സാധാരണ ജനങ്ങളില്‍ എത്തിച്ചേരണം. അപ്പോള്‍ നമ്മുടെ ദേശത്തിന് സമ്പുര്ണ്ണപരിവര്ത്തനം ഉണ്ടാകും. അങ്ങനെയുള്ള ദേശം ലോകത്തിന് മകുടമായിത്തീരും. ആ ദേശം വിശ്വഗുരുവായി മാനിക്കപ്പെടും . മഹാരാഷ്ട്രയിലെ ശിവജി മഹാരാജാവിനെ സംബന്ധിക്കുന്ന ഒരു കഥയുണ്ട്. ആ നാട്ടില്‍ നൂറുകണക്കിനാളുകള്‍ അന്നും ഇന്നുമുണ്ട്. അദ്ദേഹം അവരില്‍ ഒരു പ്രത്യേക നിഷ്ഠ വളര്‍ത്തിയിരുന്നു. 300 വര്‍ഷത്തിന് ശേഷവും അത് നിലനില്ക്കുന്നു. അദ്ദേഹത്തിന്റെ കോട്ടയുടെ പേര് രാജ്ഗഢ് എന്നാണ്. അത് കാണുന്നതിനുവേണ്ടി മഹാരാഷ്ട്രയിലെ പ്രസിദ്ധലേഖകനായ ശ്രീ നരവണേ ഒരിക്കല്‍ പോയിരുന്നു. സാമാന്യം വലിയ ഒരു പര്‍വ്വതത്തിനു മുകളിലായിരുന്നു ആ കോട്ട. കോട്ടയുടെ വാതിലില്‍ നിന്നുകൊണ്ട് വൃദ്ധനായ ഒരു മനുഷ്യന് അരിമണികള്‍ താഴേക്കിടുന്നതു അദ്ദേഹം കണ്ടു. താങ്കള്‍ എന്തു ചെയ്യുകയാണെന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ വൃദ്ധന് പറഞ്ഞു ‘ഞാന്‍ ഈ കോട്ടയുടെ സൂക്ഷിപ്പുകാരനാണ്. ശിവജിയുടെ കാലം മുതലേ ഇത് എന്റെ കുടുംബക്കാരുടെ ചുമതലയാണ്. ഇപ്പോള്‍ ഞാനാണ് ചുമതലക്കാരന്. കോട്ട സൂക്ഷിപ്പുകാരന് ഇവിടെനിന്ന് താഴേയ്ക്കു പോകാന്‍ അനുവാദമില്ല. ഇന്ന് എന്റെ ഒരു ബന്ധുവിന്റെ വിവാഹമാണ്. അവള്‍ക്ക് മംഗളം നേരുന്നതിനുവേണ്ടി ഞാന്‍ ഇവിടെ നിന്നുകൊണ്ട് അക്ഷതം അര്‍പ്പിക്കുകയാണ്. ശിവജിക്ക് 300 വര്‍ഷത്തിനുശേഷവും ഈ പാരമ്പര്യം ഇവിടെ തുടരുന്നു. ഇങ്ങനെയുള്ള സുദൃഢമായ ഒരു സമൂഹം ഇവിടെ നിലനിന്നിരുന്നു. അതുകൊണ്ടാണ് ശിവജിക്ക് രാജ്യം സ്ഥാപിക്കാനും നിലനിര്‍ത്തുവാനും കഴിഞ്ഞത്. നമുക്ക് നമ്മുടെ നാടിന് വേണ്ടി നല്ല നായകന്മാരെ സൃഷ്ടിക്കുവാന്‍ കഴിയണം. ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നതുകൊണ്ട് ഫലമില്ല. നാടിന്റെ ഭാവിഭാഗധേയം നാം ഒരോരുത്തരുടേയും കടമയാണ്.
ദേശത്തിന്റെ ഭാവി പരിവര്‍ത്തനത്തിനുള്ള തന്ത്രങ്ങളും നടത്തിപ്പിനുള്ള വിധികളും ഭാവി തലമുറക്ക് കൈമാറണം. ദേശത്തിന്റെ ഭാവി നന്നാകുന്നതിനുവേണ്ടി നമുക്കോരോരുത്തര്‍ക്കും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത് വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാധ്യമാകൂ. അതിന് അനുസൃതമായ വിദ്യാഭ്യാസം നമുക്ക് ലഭിക്കണം. അതിന് നമ്മുടെ എല്ലാവരുടേയും സര്‍വ്വാത്മനായുള്ള സഹകരണം ആവശ്യമാണ്.
25 വര്‍ഷത്തെ നിങ്ങളുടെ നിരന്തരമായ ഈ തപസ്സിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു. ഈ തപസ്സ് കൂടുതല്‍ തേജസ്സോടെ മുന്നോട്ട് പോകട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നു. ഈ വിദ്യാലയത്തിലെ കുട്ടികള്‍ നാടിന്റെ ഭാഗ്യം ഉത്തരോത്തരം ഉയര്‍ത്തുന്ന നല്ല പൗരന്മാരായിത്തീരട്ടെ എന്നും ആശംസിക്കുന്നു. ആശംസകളും ശുഭ ചിന്തകളും നേരുന്നു. നിങ്ങള്‍ക്ക് എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
പരിഭാഷ – പത്മിനി.ബി.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: