രാഷ്‌ട്രീയക്കാരുടെ വാക്കും പഴയചാക്കും എന്ന പഴഞ്ചൊല്ലുകള്‍ പുതുക്കിപ്പറയേണ്ട കാലഘട്ടമാണിത്. രാഷ്‌ട്രീയനേതാക്കള്‍ അധികാരത്തിലെത്താനും അധികാരത്തില്‍ തുടരാനും മോഹനവാഗ്ദാനങ്ങള്‍ ചൊരിയുമ്പോള്‍ സ്വാതന്ത്ര്യലബ്ദിക്കുശേഷം ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങള്‍ അവ വിശ്വസിക്കുന്നു. പൊതുജനം കഴുതയല്ലെന്നാരു പറയും?
ജൂലൈ മാസം 8 മുതല്‍ ആദിവാസികള്‍ അവരുടെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പുസമരം നടത്തുകയാണ്. പക്ഷെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ ഇതേപ്പറ്റി നിശബ്ദമാണ്. അവകാശപ്പെട്ട ഭൂമിക്കും മനുഷ്യരായി ജീവിക്കാനും ഭരണഘടനയിലെ നിയമങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമാധാനപരമായി നില്‍പ്പുസമരം നടത്തുന്നത്.
വസ്ത്രശാലകളില്‍ സെയില്‍സ്‌ഗേള്‍സിന് നില്‍ക്കേണ്ടിവരുന്നതിനെപ്പറ്റി ക്ഷുഭിതരാകുന്ന ജനങ്ങളും ആദിവാസികള്‍ നില്‍ക്കട്ടെ എന്ന മനോഭാവത്തിലാണ്. കേരളത്തില്‍ 350,000 ആദിവാസികളുള്ളതില്‍ 20,00,00 പേരും ഭൂരഹിതരാണ്. അവരെ മനുഷ്യരായി സര്‍ക്കാര്‍ കണക്കാക്കുന്നില്ലെന്നു മാത്രമല്ല അവഗണിക്കപ്പെടുകയും ഓരവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ കൈവശമുണ്ടായിരുന്ന സ്ഥലം പോലും കയ്യേറ്റക്കാര്‍ കൈക്കലാക്കി. അവര്‍ അവഗണനയുടെയും അപമാനത്തിന്റെയും ചൂഷണങ്ങളുടെയും ഇരകളാണ്. ആദിവാസി ബാലിക ബലാത്‌സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വന്നാല്‍ ബലാത്‌സംഗവീരന്മാര്‍ അങ്ങോട്ട് പ്രവഹിക്കും.
അരുവാക്കോട് ഗ്രാമം വേശ്യാഗ്രാമമായത് അവരുടെ ജീവിതമാര്‍ഗമായ മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതായപ്പോഴാണെന്നും ഇന്ന് അവര്‍ ജീവിക്കുന്നത് വേശ്യാവൃത്തികൊണ്ടാണെന്നും പണ്ട് ഞാന്‍ എഴുതിയപ്പോള്‍ എന്റെ സുഹൃത്തായ ഡോ.കെ.പി. പൗലോസ് എന്നെ വിമര്‍ശിച്ച് പറഞ്ഞത് ലീല മറുനാടന്‍ മലയാളികള്‍ നാട്ടില്‍ വരുമ്പോള്‍ സന്ദര്‍ശിക്കേണ്ട നിര്‍ബന്ധിത ഇടത്തിന് പബ്ലിസിറ്റി കൊടുക്കുകയാണ് എന്നായിരുന്നു.
ശരിയാണ്, പണ്ട് ആത്മഹത്യാ വാര്‍ത്തകള്‍ തങ്ങള്‍ ഒന്നാംപേജില്‍ കൊടുത്തിരുന്നത് നിര്‍ത്തിയത് അത് അനുകരിക്കാന്‍ ആത്മഹത്യാപ്രവണതയുള്ളവര്‍ മുന്നോട്ടുവന്നത് കാരണമാണ്. ഒരു സ്ത്രീ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു എന്ന വാര്‍ത്ത കേട്ടാല്‍ അത് അനുകരിക്കാന്‍ സ്ത്രീകളും പെണ്‍കുട്ടികളും മുന്നോട്ടുവരുന്നു. അതുപോലെതന്നൊണ് ബലാത്‌സംഗ വാര്‍ത്തകളും. സീരിയലുകളില്‍ കൊലപാതകം ആസൂത്രണംചെയ്ത് ഒരാളെ വധിക്കുന്ന ദൃശ്യം കണ്ടാല്‍ അത് അനുകരിക്കാന്‍ പ്രേക്ഷകരുണ്ടാകും; മുത്തശ്ശിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മാല കവരാന്‍ ശ്രമിച്ചതുപോലെ.
ആദിവാസി ബാലിക ബലാത്‌സംഗം ചെയ്യപ്പെട്ടു എന്നു പറഞ്ഞാല്‍ ആ മനോഭാവമുള്ളവര്‍ പാഞ്ഞെത്തും. മയക്കുമരുന്നുപയോഗത്തിന് സാധ്യത തേടിയും നാടന്‍ ക്രിമിനലുകള്‍ എത്തും. വ്യവസായവല്‍ക്കരണവും എണ്‍പതുകളിലെ മലയിലേക്കുള്ള നാട്ടുകാരുടെ ഒഴുക്കും ആദിവാസികള്‍ക്ക് നഷ്ടപ്പെടുത്തിയത് അവരുടെ ഭൂമിയും സംസ്‌കാരവുമാണ്.
സി.കെ. ജാനു മുത്തങ്ങയില്‍ സമരം ചെയ്തപ്പോള്‍ അതിനെപ്പറ്റി എഴുതാന്‍ ഞാനും പോയിരുന്നു. അതിനുശേഷമാണ് ചെങ്ങറ സമരം വന്നത്. ഇതെല്ലാം ആദിവാസി സമരമായിരുന്നെങ്കില്‍ മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സമരം പുനരധിവാസത്തിന് വേണ്ടിയായിരുന്നു. മൂലമ്പിളളിക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തതോ? വാസയോഗ്യമോ കൃഷിയോഗ്യമോ അല്ലാത്ത പാറക്കെട്ട്!
കേരളം സംസ്ഥാനമായിട്ട് പതിറ്റാണ്ടുകളായി. പക്ഷെ ആദിവാസികള്‍ക്ക് ഭൂമിയോ ജീവിതമാര്‍ഗമോ ലഭിച്ചില്ല. മുത്തങ്ങ സമരത്തില്‍ ആദിവാസികളുടെ കുടിലുകള്‍ ചുട്ടെരിച്ചു. ചെങ്ങറയിലെ സമരം അവസാനിപ്പിക്കാനുള്ള ശ്രമവും പാളി. 2001 ലെ കരാര്‍ അനുസരിച്ച് ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അങ്ങനെ ആദിവാസി പുനരധിവാസ മിഷന്‍ നിലവില്‍വന്നെങ്കിലും പ്രാവര്‍ത്തികമായില്ല. ആദിവാസിഭൂമിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മാനിക്കപ്പെട്ടില്ല.
മാത്രമല്ല ആദിവാസി സമൂഹമാണ് കള്ളവാറ്റുകാരുടെയും മയക്കുമരുന്ന് മാഫിയയുടെയും ഇര. പെണ്‍വാണിഭത്തിലേക്ക് ആദിവാസി പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുവന്ന് ചേര്‍ക്കുന്നു.
മലയാളിക്ക് എന്നും തന്‍കാര്യം മാത്രമാണ്. കാറിടിച്ച് പരിക്കേറ്റ് റോഡില്‍ കിടന്നു പിടഞ്ഞ പശുവിനെ നോക്കി വെറുതെ കടന്നുപോകാന്‍ യാത്രക്കാര്‍ തയ്യാറാവുന്നു. മനുഷ്യന്‍ റോഡപകടങ്ങളില്‍പ്പെട്ടാലും രക്ഷിച്ച് ആശുപത്രിയിലെത്തിക്കില്ല. കോടതിയില്‍ സാക്ഷി പറയേണ്ടിവരും എന്ന അസൗകര്യമാണ് മനുഷ്യജീവനെക്കാള്‍ പ്രധാനം.
ഇവിടെ വളരുന്നത് സരിതമാരും രുക്‌സാനമാരുമാണ്. സരിത തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനാരെന്ന് പറയുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ എത്ര രാഷ്‌ട്രീയക്കാര്‍ ഞെട്ടിക്കാണും! പക്ഷേ പെണ്‍വാണിഭ ഇരകളെ രക്ഷിക്കാന്‍ ഒരാളും മുന്നോട്ട് വരില്ല. സര്‍ക്കാര്‍ പോലും. സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ നിര്‍ഭയ പദ്ധതിയില്‍നിന്നും സുനിതാ കൃഷ്ണന്‍ പിന്മാറുകയും ഫലപ്രദമായി പ്രവര്‍ത്തിക്കുമായിരുന്ന ശ്രീലേഖ ഐപിഎസിനെയും ഋഷിരാജ് സിംഗിനെയും മാറ്റുകയും ചെയ്തു. നിര്‍ഭയ കേന്ദ്രത്തില്‍ കിടക്കാന്‍ വെറും നിലത്ത് പായ മാത്രമേയുള്ളൂ. നാലു പെണ്‍കുട്ടികളാണ് അവിടെനിന്നും രക്ഷപ്പെട്ടത്. സര്‍ക്കാര്‍ നിര്‍ഭയ കേന്ദ്രം സ്ഥാപിച്ചപ്പോള്‍ വാഗ്ദാനം ചെയ്ത ധനസഹായവും നല്‍കിയില്ല. സര്‍ക്കാര്‍ എന്നാല്‍ രാഷ്‌ട്രീയക്കാര്‍ എന്നാണല്ലൊ. സ്ത്രീ സുരക്ഷയ്‌ക്ക് സര്‍ക്കാര്‍ ഇത്രയെ പ്രാധാന്യം നല്‍കുന്നുളളൂ എന്നത് വ്യക്തമാകുകയാണ്.
കേരള സ്ത്രീകളും മാറി എന്നു പറയാതെ വയ്യ. സ്ത്രീകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. സ്വര്‍ണക്കടത്ത്, കള്ളക്കണക്ക്, നിക്ഷേപ തട്ടിപ്പ്, ബ്ലാക്‌മെയിലിംഗ് എല്ലാം ഇന്ന് സ്ത്രീകള്‍ ചെയ്യുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ സ്ത്രീകള്‍ സ്വായത്തമാക്കിക്കഴിഞ്ഞു.
തിരുവോണം ആഘോഷിച്ചു കഴിഞ്ഞ കേരളം പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയാണിന്ന്. ആര്‍ക്കായിരുന്നു തിരുവോണം? ആര്‍ക്കായിരുന്നു ഉത്രാടപ്പാച്ചില്‍? പണ്ട് ഓണം ആഹ്ലാദിപ്പിച്ചത് കുട്ടികളെയായിരുന്നെങ്കില്‍ ഇന്ന് ഓണം യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ ഓണമായി മാറിയിരിക്കുന്നു. ഇന്ന് ഉപഭോഗത്വര ഏറ്റവും ബാധിച്ചിരിക്കുന്നത് സ്ത്രീകളെയാണ്. ഓണം പ്രമാണിച്ച് വിവിധ വസ്ത്രശാലകളിലും ആഭരണക്കടകളിലും സാന്നിദ്ധ്യം സ്ത്രീകളുടേത് മാത്രമാകാന്‍ കാരണം അവര്‍ വാഗ്ദാനം ചെയ്ത പ്രലോഭനങ്ങളാണ്. വസ്ത്രം, സ്വര്‍ണം, വജ്രം എന്നിവ ഇന്നും സ്ത്രീകള്‍ക്ക് ഒരു ജ്വരബാധയാണ്. ടിവി പ്രേക്ഷകരിലും ഭൂരിഭാഗവും സ്ത്രീകളാകുമ്പോള്‍ മഞ്ജു വാര്യരുടെ ”ലാഭകരമായ വജ്രം” വില്‍പ്പനാകര്‍ഷണത്തില്‍ മയങ്ങുന്നത് സ്ത്രീകളാണ്. ഒരു പവന്‍ സ്വര്‍ണം ഫ്രീ എന്നുകേട്ടാല്‍ ടിവിയില്‍ സ്ത്രീ ത്രില്ലടിക്കുന്നതും കണ്ടിട്ടില്ലേ?
പൈസ ഉണ്ടാക്കാന്‍ മോഷണവും കൊലപാതകവും മക്കളെ പെണ്‍വാണിഭത്തിന് വില്‍ക്കലും എല്ലാം സ്ത്രീകള്‍ ചെയ്യുന്ന ക്രൂരകൃത്യങ്ങളാണ്. ആരെ ചതിക്കാനും അവര്‍ കുറ്റബോധമില്ലാതെ തയ്യാറാകുന്നു.
വാസ്തവത്തില്‍ സ്ത്രീകള്‍ക്ക് ഒരു നവോത്ഥാനത്തിന്റെ സമയമായില്ലേ? ഉപഭോഗസംസ്‌കാരത്തിന്റെ ഇരകളായി സ്ത്രീസമൂഹം മാറിയപ്പോള്‍ ഇന്ന് ഭര്‍ത്താവിനും മകനും ഒരു സ്ഥാനമില്ലാതായി. അവര്‍ നിശ്ശബ്ദ പ്രേക്ഷകരായി മാറി. അമ്മമാര്‍ ഈവിധം സ്വധര്‍മങ്ങള്‍ അവഗണിച്ച് ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ പായുമ്പോള്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ അത് മാതൃകയാക്കില്ലേ? പ്രത്യേകിച്ച് പെണ്‍കുട്ടികള്‍?
ഭരണഘടന വാഗ്ദാനം ചെയ്ത സ്ത്രീപുരുഷ സമത്വം ഇന്ന് സ്ത്രീ അധീശത്വം ആയി മാറിക്കഴിഞ്ഞു എന്നെനിക്ക് ഈ ഓണത്തിനുശേഷം തോന്നിയത് പണശീലയുടെ ചരട് ഇന്ന് അവരുടെ കൈകളിലായോ എന്ന സംശയം മൂലമാണ്. സ്ത്രീ കുടുംബത്തിന്റെ ദേവതയാകുമ്പോള്‍ തന്‍കാര്യം മാത്രമല്ല കുടുംബാംഗങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തണം.
സ്ത്രീശാക്തീകരണം പണം ചെലവാക്കലിലല്ല, തന്റെ നേരെ വരുന്ന അക്രമങ്ങള്‍ സമര്‍ത്ഥമായി ചെറുക്കുന്നതിലാണ്. ഇവര്‍ക്ക് സാമൂഹ്യ-രാഷ്‌ട്രീയ അവബോധം കുറവാണ്. തിരുവനന്തപുരത്തെ ആദിവാസികളുടെ നില്‍പ്പുസമരം ഒരു സ്ത്രീ ചര്‍ച്ചയിലും കടന്നുവരില്ല. ആദിവാസികള്‍ ഭൂരഹിതരായി ചൂഷണവിധേയരായി തുടരുമ്പോള്‍ അവരോട് രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അവര്‍ക്കും വേണ്ടേ ഭൂമി? തലയ്‌ക്കുമീതെ ഒരു കൂര? ഭക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സമത്വം? അവരും മനുഷ്യരല്ലേ? ഭാരതീയരല്ലേ? കേരളീയരല്ലേ? എന്തുകൊണ്ട് അവര്‍ക്ക് നില്‍പ്പുസമരം ചെയ്യേണ്ടിവരുന്നു?
e-mail: [email protected]
ലീലാ മേനോന്‍
















